ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ്മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ആര്‍എസ്എസ്. നേതൃത്വത്തിനു നല്കിയ മറുപടിയിലാണ് ജാവ്ദേക്കര്‍ ഇക്കാര്യം അറിയിച്ചത്.
ഉദ്യോഗസ്ഥരുടെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി ഹരിത ട്രൈബ്യൂണലില്‍ സത്യവാങ്മൂലം നല്‍കിയത്. ചില സംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ച എതിര്‍പ്പ് പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ അത്തരമൊരു നിലപാട് സ്വീകരിച്ചത്.. പൊതുവേ സ്വീകാര്യമായ റിപ്പോര്‍ട്ട് എന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചത്. എന്നാല്‍, ഇത് അന്തിമമായ തീരുമാനമല്ലെന്നും ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ ആവശ്യമുള്ളവ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്നും ജാവദേക്കര്‍ അറിയിച്ചു.
ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തള്ളി കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ആര്‍എസ്എസ് നേതൃത്വം ഇത് സംബന്ധിച്ച് മന്ത്രിയോട് ആരാഞ്ഞത്. കേസ് വീണ്ടും സെപ്റ്റംബര്‍ ഒന്‍പതിനാണ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: