648. യമഃ – യമന്‍. യമനം ചെയ്യുന്നവന്. ജീവികളുടെ ആയുസ്സിന്റെ ദൈര്‍ഘ്യത്തെ നിയന്ത്രിക്കുന്നവനും സര്‍വജീവികളെയും നിയന്ത്രിക്കുന്നവനുമായ കാലനെ കുറിക്കുന്ന നാമം. കാലനായി പ്രപഞ്ച നിയന്ത്രണം നടത്തുന്ന ദേവന് ഗുരുവായൂരപ്പന്റെ അനന്തവിഭൂതികളില് ഒന്നിന്റെ മൂര്‍ത്തരൂപമാണ്.
യമ ശബ്ദത്തിന് സാരഥി എന്നും അര്‍ത്ഥമുണ്ട്. പാര്‍ത്ഥസാരഥിയായി അര്‍ജ്ജുനന്റെ തേരിന്റെ കുതിരകളെയടക്കം കുരുക്ഷേത്രത്തില്‍ നടന്ന എല്ലാ സംഭവങ്ങളെയും ഭഗവാന് നിയന്ത്രിച്ചു. ലോകഗതിയെ നിയന്ത്രിക്കുന്ന സാരഥിയുമാണ് ഭഗവാന്.
യമ ശബ്ദത്തിന് കൂട്ടുകാരനെന്നും അര്‍ത്ഥമുണ്ട്. തന്റെ ഭക്തരുടെ എല്ലാ സുഖത്തിനും ദുഃഖത്തിലും പങ്കാളിയായി കൂട്ടുകാരനായി, എപ്പോഴും ഭഗവാന് കൂടെയുണ്ടാകും. ഭഗവാനെക്കാള്‍ മെച്ചപ്പെട്ട മറ്റൊരു കൂട്ടുകാരനില്ല.
649. യശസ്വീഃ – യശസ്സുള്ളവന്‍. കീര്‍ത്തിമാന്‍. ഗുണഭൂയിഷ്ഠതകൊണ്ട് ലോകത്തിന്റെ ശ്രദ്ധയെ ആകര്ഷിക്കുന്നവനാണു യശസ്വി. ”കല്‍ത്തുറുങ്കിനകത്തമ്മ കണികണ്ട ദിനം മുതല്‍ കാട്ടാളനെയ്ത കണയാല്‍ കാല്ത്താര് വിണ്ട ദിനംവരെ കണ്ണന് കപടഗോപാലന്‍ കൈവല്യാംബു ഘനാഘനം- ചെയ്ത കാര്യം സകലവും ജഗന്മോഹനമോഹനം” എന്നാണ് മഹാകവി ഉള്ളൂര്‍ ശ്രീകൃഷ്ണനെക്കുറിച്ചു പറയുന്നത്. ഭാരതത്തിന്റേ ചരിത്രത്തിലും ഭാരതീയരുടെ ഭാവനയിലും ഇത്രയും യശസ്വിയായ മറ്റൊരു കഥാപാത്രം ഉണ്ടായിട്ടില്ല. ഭഗവാന്റെ മറ്റവതാരലീലകളും ഇതുപോലെ ജഗത്തിനെ മോഹിപ്പിക്കുന്നവ തന്നെയാണ്.
650. യുക്തഃ – യുക്തന്. എല്ലാത്തിനോടും ചേര്ന്നവന്. എല്ലാത്തിനോടും ചേര്‍ന്ന് അതിനെയെല്ലാം പ്രവര്‍ത്തിപ്പിക്കുന്നതു ഭഗവാനാണ്. ജീവികളെ ജീവികളാക്കുന്നതും വസ്തുക്കളെ വസ്തുക്കളാക്കുന്നതും ഏതൊരു ചൈതന്യമാണോ അത് സ്വരൂപമായവന്‍.
651. യോഗനിദ്രാപരായണഃ – യോഗനിദ്രയില്‍ മുഴുകിയവന്. കാലം, കര്‍മ്മം, ഗുണം, പഞ്ചഭൂതങ്ങള്‍ തുടങ്ങി ജഗത്തിനാധാരമായ തത്ത്വസമൂഹങ്ങളെയും സര്‍വപ്രപഞ്ചത്തെയും തന്നില്‍ ലയിപ്പിച്ചുകൊണ്ടുള്ള ഭഗവാന്റെ ഉറക്കമാണു യോഗനിദ്ര. ഭഗവാന് യോഗനിദ്രയില്‍ മുഴുകുമ്പോള്‍ ഭഗവാനല്ലാതെ മറ്റൊന്നും ഉണ്ടായിരിക്കുകയില്ല.
652. സൂര്യഃ – സൂര്യന്. സൂര്യഃ എന്ന പദത്തിന് നശിക്കുന്നവന്‍, സഞ്ചരിക്കുന്നവന് എന്നും ലോകത്തെ കര്‍മ്മത്തിനും പ്രേരിപ്പിക്കുന്നവനെന്നും അര്‍ത്ഥം. സൂര്യന്റെ സഞ്ചാരത്തെ ആശ്രയിച്ചാണ് പകലും രാത്രിയും വാരം, മാസം, ഋതു, വത്സരം എന്നു തുടങ്ങി യുഗപര്യന്തമായ കാലഗണന നടപ്പായത്. സൂര്യപ്രകാശമാണ് ഊര്‍ജ്ജമായി ജീവികളെ പോഷിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത്. ആ പ്രകാശത്തിന്റെ പ്രേരണകൊണ്ടാണ് ജീവികളും ജീവനില്ലെന്നു നാം കരുതുന്ന വസ്തുക്കളും അതതിന്റെ കര്‍മ്മങ്ങള്‍ ചെയ്യുന്നത്.
653. സൂരഃ – സൂരന്. (1) സൂര്യശബ്ദത്തിന്റെ രൂപഭേദമാണെന്നു പറയാം. രണ്ടു ശബ്ദങ്ങളുടെയും നിഷ്പത്തിയും സമാനമാമണ്. ലോകത്തെ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുത്തുന്നവന്‍ എന്ന് ആചാര്യന്മാര് ഈ നാമത്തെ വ്യാഖ്യാനിക്കുന്നു.
(2) സുരശബ്ദത്തിന് വിദ്വാന്, യുദ്ധവീരന്, രാജാവ്, ചന്ദ്രന്, അഗ്നി എന്നീ അര്‍ത്ഥങ്ങളുമുണ്ട്. ഈ അര്‍ത്ഥങ്ങളെല്ലാം ഗുരുവായൂരപ്പനും ചേരും. ഈ അര്‍ത്ഥങ്ങളും സ്വീകാര്യമാണ്.
654. അര്യമാഃ – അര്യമന്‍. സുരന്റെ പന്ത്രണ്ടു മൂര്‍ത്തികളില്‍ ഒരു മൂര്‍ത്തിയാണ് അര്യമാവ്. ഗമനശീലന്‍ എന്നാണു പദാര്‍ത്ഥം. പിതൃക്കളുടെ നാഥനായും അര്യമാവ് വാഴ്ത്തപ്പെടുന്നു.
655. അര്‍ക്കഃ – അര്‍ക്കന്‍. ഈ നാമത്തിന്റെ പദാര്‍ത്ഥം അര്‍ച്ചിക്കപ്പെടുന്നവന്‍, സ്തുതിക്കപ്പെടുന്നവന്‍ എന്നാണ്. രാവണവധത്തിനുവേണ്ടി സൂര്യനെ അര്ച്ചിക്കാന് അഗസ്ത്യമഹര്‍ഷി ശ്രീരാമനെ ഉപദേശിച്ചതായും ശ്രീരാമന് ആദിത്യഹൃദയമന്ത്രം കൊണ്ടു സൂര്യനെ പ്രസാദിപ്പിച്ചു രാവണനെ വധിച്ചതായും രാമായണം.
656. സര്വസന്താപനാശകഃ – എല്ലാ ദുഃഖങ്ങളെയും നശിപ്പിച്ചവന്. ജീവിതത്തില്‍ എല്ലാവര്ക്കും എപ്പോഴെങ്കിലും ദുഃഖം അനുഭവിക്കാത്തവരായി ആരുമില്ല. ദുഃഖകാരണങ്ങള്‍ എന്തുതന്നെ ആയാലും ദുഃഖം എത്ര തീവ്രമായാലും ഗുരുവായൂരപ്പനെ സൂര്യരൂപത്തില്‍ ആരാധിക്കുന്നവരുടെ ദുഃഖത്തെ ഭഗവാന് നശിപ്പിക്കും.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: