കേരളത്തിലാകെ കലാപം സൃഷ്ടിക്കാനുള്ള സിപിഎം ആസൂത്രണത്തിന്റെ ഉദ്ഘാടനമാണ് തലശേരിയിലവര് കഴിഞ്ഞ ദിവസം നടത്തിയത്. കുറച്ചുകാലമായി സമാധാനം നിലനിന്നിരുന്ന തലശേരി താലൂക്കില്‍ ഒരു പ്രകോപനവുമില്ലാതെ പത്തുദിവസത്തിനിടെ നടന്ന രണ്ടു കൊലപാതകങ്ങള്‍ സര്‍വരേയും ഞെട്ടിച്ചിരിക്കുകയാണ്. ഒരാഴ്ചമുമ്പ് ബിഎംഎസ് പ്രവര്‍ത്തകനും ടാക്സികാര്ഡ്രൈവറുമായ സുരേഷ്കുമാറിനെ വെട്ടിക്കൊന്നു. ആ കൊലപാതകത്തിന്റെ നടുക്കം മാറുംമുന്‍പാണ് അതിനെക്കാള്‍ നിഷ്ഠൂരമായ രീതിയില്‍ ആര്‍എസ്എസിന്റെ കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ. മനോജിനെ ബോംബെറിഞ്ഞ് വീഴ്ത്തി തലയറുത്ത് മാറ്റി കൊലപ്പെടുത്തിയത്. താലിബാന് ഭീകരരെക്കാള്‍ ഭീകരന്മാരാണ് സിപിഎം അക്രമികളെന്ന് ഇതുവഴി ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണ്. മനോജിന്റെ കൂടെയുണ്ടായിരുന്ന ബിജെപി പ്രവര്ത്തകന് കൊളപ്രത്ത് പ്രമോദിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കതിരൂരിലെ വീട്ടില്‍ നിന്നും മാരുതി ഓമ്നി വാനില്‍ തലശ്ശേരിയിലേക്ക് പോകവേ ഉക്കാസ് മൊട്ടയില്‍വെച്ച് അക്രമിസംഘം വാനിനുനേരെ ബോംബെറിഞ്ഞു. നിയന്ത്രണംവിട്ട വാന്‍ റോഡരികിലെ മതിലിലിടിച്ച് നിന്നു. ഓടിയെത്തിയ അക്രമിസംഘം മനോജിനെ വാനില്‍ നിന്നും പിടിച്ചിറക്കി തുരുതുരാ വെട്ടിക്കൊല്ലുകയായിരുന്നു. മികച്ച സംഘാടകനും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന മനോജിനെ മുമ്പ് നിരവധി തവണ സിപിഎമ്മുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്നൊന്നും ശ്രമം വിജയിച്ചില്ല. സിപിഎം ഉന്നതനേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ ക്രൂരകൃത്യം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാണ്.
ഏതെങ്കിലും സംഘര്‍ഷമോ സംഘട്ടനമോ നടക്കുമ്പോഴല്ല മനോജിനെ വെട്ടിനുറുക്കി കൊന്നത്. മനോജിനെ ലക്ഷ്യമിട്ട് കാത്തുനിന്ന അക്രമികള്‍ ഈ നരഹത്യ ചെയ്തിരിക്കുന്നത് ആസൂത്രിതമായാണ്. അറിയപ്പെടുന്ന ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ വകവരുത്തി സംസ്ഥാനമാകെ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നതില്‍ സംശയമില്ല. സിപിഎമ്മിന്റെ ജില്ലാ-സംസ്ഥാന നേതൃത്വം മാത്രമല്ല അഖിലേന്ത്യാ നേതൃത്വം പോലും അറിഞ്ഞുകൊണ്ടുനടത്തിയ പൈശാചിക കൃത്യമായി ഇതിനെ കാണണം. പ്രത്യയശാസ്ത്രവും പ്രവര്‍ത്തകരുടെ വിശ്വാസവും നഷ്ടപ്പെട്ടപ്പോഴെല്ലാം സിപിഎം നേതൃത്വം ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് പ്രേരണയും പ്രോത്സാഹനവും നല്കിപ്പോരുന്നുണ്ട്. സിപിഎമ്മിന്റെ അനാശാസ്യ പ്രവണതകളില്‍ സഹികെട്ടും ആശയദാരിദ്ര്യംമൂലവും അണികള്‍ പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുമ്പോള്‍ സ്വീകരിക്കുന്ന അടവാണ് കൊലപാതകരാഷ്ട്രീയം. അടിയന്തരാവസ്ഥക്കെതിരെ പൊരുതുന്നതില്‍ ദയനീയമായി പരാജയപ്പെടുകയും നേതാക്കള്‍ ഭീരുക്കളായി മാറുന്നതുംകണ്ട് നിരവധി പ്രവര്‍ത്തകര്‍ സിപിഎമ്മിനോട് വിടപറഞ്ഞിരുന്നു. കണ്ണൂര്‍ ജില്ലയിലാണ് ഇത് ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത്. അന്ന് സിപിഎമ്മിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ സ്വീകരിച്ച മാര്‍ഗ്ഗം പൈശാചികമായിരുന്നു. സിപിഎമ്മില്‍ നിന്നും രാജിവച്ച് ആര്‍എസ്എസിന്റെ സജീവപ്രവര്‍ത്തകനും പ്രാദേശിക നേതാവുമായിമാറിയ പാനുണ്ട ചന്ദ്രനെ കൊലപ്പെടുത്തി അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് തലശ്ശേരിയില്‍ സിപിഎമ്മുകാര്‍ അരിഞ്ഞുതള്ളിയ തലകള്‍ എണ്ണിയാലൊടുങ്ങുകയില്ല. വര്‍ഷങ്ങളോളം തലശേരി മേഖലയില്‍ പകയും വിദ്വേഷവും നിലനിര്‍ത്തിക്കൊണ്ടാണ് അവര്‍ പിടിച്ചുനിന്നത്.
സമാനമായ സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ സിപിഎം കണ്ണൂര്‍ ജില്ലയെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. അടിയന്തരാവസ്ഥയ്ക്കുശേഷമെന്ന പോലെ നിരവധി സിപിഎം പ്രവര്‍ത്തകരും അനുഭാവികളും ആര്‍എസ്എസിലേക്കും ബിജെപിയിലേക്കും വന്നുകൊണ്ടിരിക്കുകയാണ്. ഏതാനും ദിവസം മുമ്പാണ് അഞ്ഞൂറിലധികം പേര് ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലെത്തുന്നുണ്ട്. തലശേരി താലൂക്കില്‍പ്പെട്ട പാനൂരില്‍ നിന്നും രണ്ടായിരംപേര് ബിജെപി വിട്ട് സിപിഎമ്മില്‍ ചേരുമെന്നുപറഞ്ഞ് നടത്തിയ ചടങ്ങ് പ്രഹസനമായി മാറിയിരുന്നു. വിരലിലെണ്ണാവുന്നവരെ മാത്രമാണ് അവര്‍ക്ക് കിട്ടിയത്. അവരില്‍ പലര്‍ക്കും പിന്നീട് വീണ്ടുവിചാരവുമുണ്ടായി. ഈയൊരു സാഹചര്യമുണ്ടാക്കിയ നാണക്കേടില്‍നിന്നും നിരാശയില്‍ നിന്നും ഉടലെടുത്ത കുടിലതന്ത്രത്തിന് അഖിലേന്ത്യാ നേതൃത്വം പിന്തുണ നല്കി. അതാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയിലൂടെ വെളിവായത്. ‘ആര്‍എസ്എസിനെ ചെറുക്കാന്‍ കണ്ണൂര്‍ ശൈലിയാണ് മാതൃക’ എന്ന് കാരാട്ട് പറഞ്ഞത് പ്രതിയോഗികളെ ഉന്മൂലനം ചെയ്യാന്‍ വാളെടുക്കണമെന്നുതന്നെയാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ കണ്ണൂരിലെ അറുംകൊലയ്ക്കുള്ള പ്രേരണാകുറ്റം പ്രകാശ് കാരാട്ടിനുണ്ട്. അതുകൊണ്ട് പ്രതിപട്ടികയില്‍ പ്രകാശ് കാരാട്ടിനെയും ചേര്‍ക്കേണ്ടതുണ്ട്. പല കേസുകളിലും കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളിച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അതിനാല്‍ സംസ്ഥാന പോലീസിനെ മാറ്റിനിര്‍ത്തി അന്വേഷണം സിബിഐയ്ക്ക് വിടുകതന്നെ വേണം. അതിനായി കേരള സമൂഹം ഒന്നടങ്കം ശബ്ദമുയര്‍ത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: