കോഴിക്കോട്: അനധികൃത നിയമനവും അഴിമതിയും മൂലം കേരകര്‍ഷകരെ സഹായിക്കുന്നതിനുവേണ്ടി ആരംഭിച്ച കേരഫെഡ് തകര്‍ച്ചയുടെ വക്കില്‍. കേരഫെഡ് മാനേജിംഗ് ഡയറക്ടര്‍, പ്രോജക്ട് ഡയറക്ടര്‍ എന്നിവരുടെ കെടുകാര്യസ്ഥതയും ക്രമക്കേടുകളുമാണ് കേരഫെഡിനെ തകര്‍ച്ചയിലേക്ക് നയിക്കുന്നതെന്ന ആരോപണമാണുയരുന്നത്. ഗുണമേന്മയില്ലാത്ത മെഷിനറി വാങ്ങിയതിന് ചെലവായത് 5 കോടിയാണ്്. കോഴിക്കോട് നടുവണ്ണൂരിലും കരുനാഗപ്പള്ളിയിലും സ്ഥാപിച്ച ഈ മെഷിനറികള്‍ കൊപ്ര സംസ്കരണത്തിനനുയോജ്യമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുമൂലം സംസ്കരണ പ്രക്രിയയില്‍ 9 ശതമാനം എണ്ണ നഷ്ടപ്പെടുന്നിടത്ത് 15 ശതമാനം എണ്ണയാണ് പിണ്ണാക്കിലൂടെ നഷ്ടപ്പെടുന്നത്. കൃഷിഭവനുകള്‍ മുഖേനയുള്ള പച്ചത്തേങ്ങ സംഭരണം വഴിയും വന്‍ നഷ്ടമാണ് കേരഫെഡിന് വരുന്നത്. ഒരു ക്വിന്റല്‍ തേങ്ങക്ക് 32 കിലോ കൊപ്ര ലഭിച്ചിടത്ത് ഇപ്പോള്‍ ശരാശരി 27 കിലോ മാത്രമാണ് ലഭിക്കുന്നത്. കൊപ്ര മറിച്ചുവില്‍ക്കുന്നുവെന്നാണ് ആരോപണം. ഗുണം കുറഞ്ഞ തേങ്ങ വാങ്ങിയാലും ഇത്രയധികം വ്യത്യാസം വരില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ശരാശരി 20 കോടി രൂപയാണ് ഇതുവഴി നഷ്ടമാവുന്നത്. തൃശൂര്‍ ജില്ലാ സംഭരണ മാനേജര്‍ ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം സഹകരണ രജിസ്ട്രാറുടെ കീഴിലെ കേരഫെഡ് ഹെഡ് ഓഫീസിലെ് ഓഡിറ്റ് വിഭാഗത്തിലേക്ക് അയച്ച കത്തില്‍ സൂചിപ്പിക്കുന്നത് സ്റ്റോക്ക് വെരിഫിക്കേഷനില്‍ ഒരുകോടി 40 ലക്ഷം രൂപ വിലവരുന്ന കൊപ്രയുടെ കണക്ക് ഉള്‍പ്പെടുത്താന്‍ വിട്ടുപോയി എന്നാണ്. 2014 മാര്‍ച്ച് 31 ന് നടന്ന വെരിഫിക്കേഷനുശേഷം 5 മാസങ്ങള്‍ കഴിഞ്ഞാണ് ഈ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചത്. വ്യാപക ക്രമക്കേടുകളാണ് തേങ്ങ സംഭരണത്തിലും കൊപ്രയാക്കുന്നതിലും നടക്കുന്നതെന്നാണ് സൂചനകള്‍. 295 ടണ്‍ പ്രതിദിനശേഷിയുള്ള ഓയില്‍ മില്ലുകള്‍ കേരഫെഡിന് സ്വന്തമായുള്ളപ്പോള്‍ സ്വകാര്യമില്ലുകള്‍ വാടകക്ക് എടുക്കുന്ന വകയിലും ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. 339 കൃഷി ഭവനുകളില്‍ കൂടിയായിരുന്നു തേങ്ങാ സംഭരണം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ചുരുക്കം ചില കൃഷിഭവനുകളിലൂടെ മാത്രമാണ് തേങ്ങ സംഭരണം നടക്കുന്നത്. 339 കൃഷി ഭവനുകളിലായി ഒരു അക്കൗണ്ടന്റ്, 2 വര്‍ക്കര്‍മാര്‍ എന്നിവരെ നിശ്ചയിച്ചിരുന്നു. 9000 രൂപയാണ് അക്കൗണ്ടന്റിന് ശമ്പളം. 350 രൂപ ദിവസക്കൂലിക്കാണ് വര്‍ക്കര്‍മാരെ നിശ്ചയിച്ചിരിക്കുന്നത്. ഡപ്യൂട്ടേഷന് വഴിയാണ് പല നിയമനങ്ങളും നടക്കുന്നത്. 2012 ഡിസംബറില്‍ പുനരാരംഭിച്ച ഡപ്യൂട്ടേഷന് വഴി മന്ത്രിയുടെ പാര്‍ശ്വവര്‍ത്തികളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും വഴിവിട്ട് നിയമിക്കുകയാണ്. കേരഫെഡിന് ലക്ഷങ്ങളാണ് ഇതുവഴി നഷ്ടമാവുന്നത്. സംഭരണത്തിനായി ജില്ലകള്‍തോറും ഒരു ജില്ലാ മാനേജരെ ഡപ്യൂട്ടേഷന് വഴി നിയമിച്ചിട്ടുണ്ട്. ഇതിനുവേണ്ടി വരുന്ന തുക കേരളഫെഡാണ് വഹിക്കുന്നത്. രണ്ട് മേഖലകളിലായി രണ്ട് ഡപ്യൂട്ടി ഡയറക്ടര്‍മാരെയും വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ നിയമിച്ചിട്ടുണ്ട്. കേരഫെഡിന് നിലവില്‍ ചെയര്മാന് ഇല്ലാത്ത അവസ്ഥയാണ്. കേരഫെഡിന്റെ സഹകരണ സ്വഭാവം നഷ്ടപ്പെടുന്ന തരത്തില്‍ എം.ഡിയുടെ നേരിട്ടുള്ള ഭരണമാണ് നടക്കുന്നതെന്നാണ് ആരോപണം. എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: