ന്യൂയോര്‍ക്ക്: മുന്‍ ചാമ്പ്യനും രണ്ടാം സീഡുമായ സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 17-ാം സീഡ് സ്പെയിനിന്റെ റോബര്‍ട്ടോ ബാറ്റിസ്റ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫെഡറര്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. 116 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ 6-4, 6-3, 6-2 എന്ന സ്കോറിനായിരുന്നു ഫെഡററുടെ വിജയം.
മറ്റൊരു മത്സരത്തില്‍ ആറാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച് ആസ്ട്രിയയുടെ ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി അവസാന എട്ടില്‍ ഇടംപിടിച്ചു. ഒന്നര മണിക്കൂറിലേറെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 6-1, 6-2, 6-4 എന്ന സ്കോറിനായിരുന്നു ബര്‍ഡിച്ചിന്റെ വിജയം. പതിനാലാം സീഡ് ക്രൊയേഷ്യയുടെ മാരിന് സിലിക്ക് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സിന്റെ ഗില്ലിസ് സിമോണിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്ക് മുന്നേറി. നാല് മണിക്കൂറും 13 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 5-7, 7-6 (7-3), 6-4, 3-6, 6-3 എന്നസ്കോറിനായിരുന്നു സിലിക്കിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ ഏഴാം സീഡ് ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ച് 20-ാം സീഡ് ഫ്രാന്‍സിന്റെ ഗെയ്ല് മോന്‍ഫില്‍സ് ക്വാര്‍ട്ടറിലേക്ക് മുന്നേറി. സ്കോര്‍: 7-5, 7-6 (8-6), 7-5. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫെഡറര്‍ ഗെയ്ല് മോന്ഫില്സുമായും മാരിന് സിലിക്ക് തോമസ് ബര്ഡിച്ചുമായും ഏറ്റുമുട്ടും.
വനിതാ വിഭാഗത്തില്‍ പത്താം സീഡ് കരോലിന വോസ്നിയാക്കി, ചൈനയടെ ഷുവാന്‍ പെംഗ് എന്നിവര്‍ സെമിയിലെത്തി. ഡെന്മാര്ക്കിന്റെ കരോലിന വോസ്നിയാക്കി 12-ാം സീഡ് ഇറ്റലിയുടെ സാറാ ഇറാനിയെ തകര്‍ത്താണ് അവസാന നാലിലേക്ക് കുതിച്ചത്. വോസ്നിയാക്കിക്കെതിരെ ഒന്നു പൊരുതാന്‍ പോലും കഴിയാതിരുന്ന ഇറാനി 6-0, 6-1 എന്ന സ്കോറിനാണ് കീഴടങ്ങിയത്. മൂന്നാം തവണയാണ് വോസ്നിയാക്കി യുഎസ് ഓപ്പണിന്റെ സെമിയില്‍ ഇടംപിടിക്കുന്നത്. 2009-ല്‍ ഫൈനലിലും വോസ്നിയാക്കി കളിച്ചിരുന്നു. സ്വിറ്റ്സര്‍ലന്റിന്റെ ബെലിന്‍ഡ ബെന്‍സിക്കിനെ 6-2, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ചൈനയുടെ പെംഗ് സെമിയില്‍ പ്രവേശിച്ചത്. ചരിത്രത്തിലാദ്യമായാണ് പെംഗ് ഒരു ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റിന്റെ സിംഗിള്‍സ് സെമിയില്‍ പ്രവേശിക്കുന്നത്. ഇതിന് മുമ്പ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെയും (2011), വിംബിള്‍ഡണിന്റെയും (2011, 12, 14) പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതായിരുന്നു പെംഗിന്റെ മികച്ച നേട്ടം. സെമിയില്‍ വോസ്നിയാക്കിയാണ് പെംഗിന്റെ എതിരാളി.
അതേസമയം വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സിംബാബ്വെയുടെ കാര ബ്ലാക്ക് സഖ്യം സെമിയിലെത്തി. കസാക്കിസ്ഥാന്റെ സാരിന ഡയസ്-ചൈനയുടെ യി ഫാന്‍ യു സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്തോ-സിംബാബ്വെ സഖ്യം സെമിയിലേക്ക് കുതിച്ചത്. ആദ്യ സെറ്റ് 6-1ന് സ്വന്തമാക്കിയ സാനിയ സഖ്യം രണ്ടാം സെറ്റില്‍ 1-0ന് മുന്നിട്ടുനില്‍ക്കുമ്പോള്‍ എതിരാളികള്‍ പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: