കോട്ടയം: ഇന്ന് ഉത്രാടപ്പാച്ചില്‍. നാടും നഗരവും ഓണത്തിരക്കിലമരുന്നദിനം. ദിവസങ്ങളായി തിമിര്‍ത്തുപെയ്യുന്ന മഴയ്ക്ക് ഇന്നലെ ഒരല്പം ശമനം കണ്ട് വെയില് തെളിഞ്ഞതോടെ ജനങ്ങള്‍ ആ ഘോഷസജ്ജരായി. പുതുവസ്ത്രങ്ങളും ഓണവിഭവങ്ങള്‍ക്കും പുറമെ ഗൃഹോപകരണ വിപണന മേളകളിലും ആഭരണശാലകളിലും ജനത്തിരക്കേറി.
ഉപ്പുതൊട്ടു കര്‍പ്പൂരം വരെ കിട്ടുന്ന വിപണന മേളകളും കരകൗശല വസ്തുക്കളും ഗൃഹോപകരണങ്ങളും അച്ചാറും അടക്കമുള്ള ഭക്ഷ്യവിഭവങ്ങളും തയ്യാറാക്കി കുടുംബശ്രീകളും മറ്റു കൂട്ടായ്മകളും ഒരുക്കിയ വിപണനമേളകളിലും ജനത്തിരക്കേറി. കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരങ്ങളും പ്രലോഭിപ്പിക്കുന്ന പരസ്യവാചകങ്ങളും നിരത്തി വലിയ വസ്ത്രശാലകള്‍ ജനങ്ങളെ ആകര്‍ഷിക്കുമ്പോള്‍ വിലക്കുറവിന്റെ ബലത്തില്‍ വഴിയോരക്കച്ചവടക്കാര്‍ സാധാരണക്കാരന്റെ ഓണക്കോളുകളെ തൃപ്തരാക്കി.
ഓണവിപണിയില്‍ പച്ചക്കറിവില കൈപൊള്ളുമെന്ന് കരുതിയിരുന്നെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് വിലക്കുറവാണ് അനുഭവപ്പെടുന്നത്. സവാളയ്ക്ക് കിലോയ്ക്ക് 25 രൂപയും തക്കാളിക്ക് 60 രൂപയുമാണ് ഓണത്തലേന്നത്തെ വില. മഴ തിമിര്‍ത്ത ദിവസങ്ങളിലേതിനേക്കാള്‍ പച്ചക്കറിക്ക് അല്പം വില വര്‍ദ്ധിച്ചിട്ടുണ്ട്. മഴ മാറി വെയില് തെളിഞ്ഞതോടെ വിപണികളില്‍ ഉത്സവഛായ തെളിഞ്ഞു. ഉള്ളിക്ക് 40 രൂപയും പയറിനും പാവയ്ക്കക്കും 80 രൂപയും കിലോയ്ക്ക് വിലയുള്ളപ്പോള്‍ മുരിങ്ങയ്ക്ക 30രൂപയ്ക്ക് ലഭിക്കും. പച്ചമുളകാകട്ടെ 40 രൂപയാണ് വില. ചേമ്പും ചേനയും വിലയില്‍ അല്പം മുന്നിലാണ്. 60രൂപ ചേമ്പിന് വിലയുള്ളപ്പോള്‍ ചേന 40 രൂപയ്ക്കു ലഭിക്കും. പച്ചക്കറി വിപണി കൈപൊള്ളിക്കുന്നില്ലെങ്കിലും ഉപ്പേരി വാങ്ങണമെങ്കില്‍ അല്പം പ്രയാസപ്പെടും. അരക്കിലോ കായ വറുത്തതിന് 148 രൂപ നല്‍കണം. ശര്‍ക്കര വരട്ടിക്കും എതാണ്ട് ഇതേ വിലതന്നെ. ചീടയ്ക്ക് അരക്കിലേയ്ക്ക് 200 രൂപയാണ് വില. പൂക്കളമൊരുക്കുന്നതിനുള്ള പൂക്കള്‍ക്കും വിലതന്നെ. അരളി 300 രൂപയും ബന്ദി 150 രൂപയുമാണ് കിലോയ്ക്ക് വില.
പുഷ്പവിപണിയെപ്പോലെ വഴിയോരക്കച്ചവട മേഖലയും മറുനാടന്‍ വ്യാപാരികള്‍ കയ്യടക്കിയിരിക്കുകയാണ്. ഉത്രാടപ്പാച്ചില്‍ ഇന്നാണെങ്കിലും നഗരം ഇന്നലെയേ തിരക്കിലമര്‍ന്നു. കോളേജുകളിലും ഓഫീസുകളിലും എല്ലാം ഓണാഘോഷത്തിന്റെ തിരക്കായതോടെ കേരളീയ വേഷമണിഞ്ഞവരുടെ തിരക്കായിരുന്നു നഗരത്തിലെങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: