മറുപുറം
ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷം ലഭിച്ചതിനാല്‍ ഒന്നുറപ്പിക്കാം. അഞ്ചുവര്‍ഷം കാലാവധി മുഴുവന്‍ അല്ലലും അലട്ടുമില്ലാതെ ഭരിക്കാം. എന്നുവച്ചാല്‍ 1825 ദിവസത്തെ കാലാവധിയുണ്ട്. അതില്‍ നൂറുദിവസം എന്നത് വളരെ കുറഞ്ഞസമയമെന്നതില് സംശയമില്ല. ഏത് പുതിയ സര്‍ക്കാരിനും ‘മധുവിധു’ കാലാവധി കല്പിക്കുന്നത് ആറുമാസമാണ്. അതുപോലും തികയുന്നതിന് മുന്‍പ് സര്‍ക്കാര്‍ നിരാശപ്പെടുത്തി എന്ന് പുലമ്പുന്നവരുടെ തലയ്ക്ക് എന്തോ പന്തികേടുണ്ട്. സോണിയക്ക് നിരാശ, മോന് നിരാശ, പ്രകാശ് കാരാട്ടിന് മാത്രമല്ല വൃന്ദയ്ക്കും നിരാശ. ലീഗിന് നിരാശ, സിപിഐയ്ക്ക് നിരാശ, എഐസിസിക്ക് നിരാശ, കെപിസിസിക്ക് നിരാശ. ഈ രോഗം ആരംഭിച്ചത് നൂറുനാള്‍ കഴിഞ്ഞപ്പോഴല്ല. പൂജ്യത്തില്‍ നിന്ന് തുടങ്ങുമ്പോള്‍ തന്നെയായിരുന്നു. ചില രോഗങ്ങളങ്ങനെയാണ് പതുക്കെപതുക്കെയേ പ്രകടമാകൂ.
282 സീറ്റില്‍ ബിജെപി വിജയിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍തന്നെ ഇവര്‍ക്കെല്ലാം നിരാശാരോഗത്തിന്റെ അണുബാധ പിടിച്ചു. എന്‍ഡിഎ ഭൂരിപക്ഷം മുന്നൂറ് കടന്നുഎന്നുകേട്ടപ്പോള് നിരാശയുടെ കാഠിന്യം കൂടി. അദ്വാനിയും മുരളീ മനോഹര്‍ജോഷിയും വിജയിച്ചു എന്നുകേട്ടപ്പോള്‍ ആശക്ക് വേരുമുളച്ചതാണ്. നരേന്ദ്രമോദിയെ അങ്ങനെ എളുപ്പത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് ആശ്വസിച്ചു. പക്ഷേ ആശയുടെ വേര് ചീഞ്ഞു. പെട്ടെന്ന് നിരാശയിലേക്ക് കൂപ്പുകുത്തി.
മന്ത്രിസഭയുണ്ടാക്കട്ടെ. അപ്പോള്‍ കാണാമല്ലോ? അദ്വാനിക്കെന്തുകൊടുക്കും? ഡോ. ജോഷിയെ എന്തുചെയ്യും? ഉപപ്രധാനമന്ത്രിയും സ്പീക്കറുമൊക്കെയാക്കുമോ? ചോദ്യത്തിന്റെ മുനയൊടിക്കാനും ഞൊടിയിടനേരം വേണ്ടിവന്നില്ല. പാര്‍ട്ടിയും പാര്‍ലമെന്ററി പാര്‍ട്ടിയും നിശ്ചയിച്ചതുപോലെ കാര്യങ്ങളൊക്കെ ഭംഗിയായി നീങ്ങിയപ്പോള്‍ പ്രതിയോഗികള്ക്കവിടെയും നിരാശ. ‘കാവിലെ പാട്ടുത്സവത്തിന് കാണാം’ എന്നുപറഞ്ഞപോലെ ഇനിഭരണം തുടങ്ങട്ടെ. അപ്പോള്‍ പ്രതീക്ഷക്ക് വകകാണുമെന്ന് കരുതി. മാധ്യമങ്ങളെ മുന്നില്‍ നിര്‍ത്തി. പാചകവാതകത്തിന് 250 രൂപ ഉടന്‍ കൂടും. പെട്രോള്‍വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് നല്‍കുമെന്ന് വാര്‍ത്ത പ്രചരിപ്പിച്ചു. യുപിഎ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ഇങ്ങിനെയൊരു നിര്‍ദ്ദേശം വച്ചിരുന്നു. അത് നടപ്പാക്കില്ലെന്ന് വകുപ്പുമന്ത്രി ധര്മേന്ദ്രപ്രധാന് പാറ്റ്നയില്‍ പറഞ്ഞതിന് വേണ്ട പ്രാധാന്യം നല്കിയില്ലെങ്കിലും വിലവര്‍ധനവിനെതിരെ സമരത്തിനോങ്ങിനിന്നവര് നിരാശരായി. സബ്സിഡിയില്ലാത്ത പാചകവാതകത്തിന് രണ്ടുതവണയായി 49 രൂപ കുറച്ചു എന്നുമാത്രമല്ല പെട്രോളിന് മൂന്നു തവണയായി നാലരരൂപയോളം കുറച്ചു. പാചക വാതക വിതരണത്തിലെ അപാകത ഇല്ലാതാക്കി. വര്‍ഷം 12 സിലിണ്ടര്‍ ലഭ്യമാക്കുന്നുവെന്നുമാത്രല്ല, ഒരു മാസം ഒന്നിലേറെ സിലിണ്ടര്‍ അനുവദിക്കുകയും ചെയ്തു. പിന്നെന്ത് വേണം നിരാശപ്പെടാന്‍!
മോദിസര്‍ക്കാരിനുള്ള ആദ്യവെല്ലുവിളി ഇറാഖിലെ സംഘര്‍ഷമായിരുന്നു. അവിടെ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ജോലിക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നത് എങ്ങിനെയെന്ന് കാണണമല്ലോ. കണ്ടു. പ്രധാനമന്ത്രിയും വകുപ്പുമന്ത്രിയുമെല്ലാം ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ഇതിന് രാജ്യമാകെ സന്തുഷ്ടി പ്രകടിപ്പിച്ചു. വിദേശകാര്യ വകുപ്പ് ഇതിനായി നടത്തിയ ശ്രമങ്ങളെ അഭിമാനത്തോടെമാത്രമേ ഓര്‍മ്മിക്കാനാവൂ. അവിടെയും പ്രതിയോഗികള്‍ക്ക് നിരാശ.
ഭാരതത്തിലെ എല്ലാ സ്കൂളുകളിലും, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്, ശുചിത്വമുള്ള ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കാനുള്ള വിപുലമായ പദ്ധതി തുടങ്ങി. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം നിരാശയല്ലെ പ്രതിപക്ഷത്തിന് നല്‍കുക. സകലര്‍ക്കും ബാങ്ക് അക്കൗണ്ട്, ഒപ്പം ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സും 30,000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും റൂപ്പെ ഡെബിറ്റ് കാര്‍ഡും. പദ്ധതി തുടങ്ങിയ ദിവസം തന്നെ ഒന്നരക്കോടിയിലേറെപ്പേരാണ് അക്കൗണ്ട് എടുത്തത്. എത്രയോ സ്വാതന്ത്ര്യദിനപ്രഖ്യാപനങ്ങള് വാനിലലിഞ്ഞടങ്ങിയ ചരിത്രമുള്ളപ്പോഴാണ് 15 ദിവസം കൊണ്ട് പദ്ധതി ആരംഭിച്ചത്. വിമര്ശിക്കാനോങ്ങിയവര്ക്ക് അതും നിരാശപ്പെടുത്തി. കുത്തഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ അച്ചടക്കം കൊണ്ടുവന്നു. രാവിലെ ഒന്‍പതിന് ഉദ്യോഗസ്ഥര്‍ എത്തിത്തുടങ്ങി. ഫയലുകള്‍ കെട്ടിക്കിടക്കുന്നില്ല.
ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുക, എല്ലാ സഹായങ്ങളും അവര്‍ക്ക് നല്‍കുക അവരോട് മാന്യമായി പെരുമാറുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കിത്തുടങ്ങി. മുന്‍പൊക്കെ ഒരു ഫയല്‍ പല മേശകളും പല കൈകളുമൊക്കെ കടന്ന് ആഴ്ചകളും മാസങ്ങളും എടുത്താണ് നടപടി പൂര്‍ത്തിയാക്കിയിരുന്നത്. ഇതുമൂലം വളരെ അത്യാവശ്യമുള്ള ഫയലുകളില്‍ പോലും തീരുമാനങ്ങള്‍ വളരെയേറെ വൈകിയിരുന്നു. ഈ രീതി മാറി. ഇപ്പോള്‍ ഫയല്‍നീക്കം അതിവേഗത്തിലാണ്. തീരുമാനങ്ങള്‍ക്കും ഗതിവേഗം കൈവന്നു. ഇത് ജനലക്ഷങ്ങള്‍ക്കാണ് ആശ്വാസകരമാകുന്നത്. പക്ഷേ ഭരണം മോശമാകാന്‍ കൊതിച്ചവര്‍ക്ക് നല്‍കുന്നത് നിരാശയാണല്ലൊ. സകല സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ വേണമെന്ന കാലങ്ങളായുള്ള നിബന്ധന നീക്കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് നിരാശയുണ്ടാക്കുമെന്നതില് സംശയമില്ല. വളേെയറെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കു മാത്രം മതി അറ്റസ്റ്റ് ചെയ്ത രേഖകള്‍, ബാക്കിയെല്ലാ രേഖകളും സ്വയം അറ്റസ്റ്റ് ചെയ്താല്‍ മതിയാകും.
സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പലപ്പോഴും ജനങ്ങള്‍ക്ക് ദ്രോഹകരമാകുന്നതിനും സേവനം യഥാസമയംലഭിക്കാത്തതിനും കാര്യങ്ങള്‍ക്കു തീര്‍പ്പുണ്ടാകാത്തതിനും കാരണം കാലഹരണപ്പെട്ട നിയമങ്ങളും നടപടികളുമാണ്. അത് മാറ്റുമ്പോള്‍ പാരമ്പര്യവാദികള്‍ നിരാശരാകും. അതും സംഭവിച്ചു. ഡിജിറ്റല്‍ ഇന്ത്യ. സകല സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന പദ്ധതി. ഇതുവഴി എല്ലാ സേവനങ്ങളും അതിവേഗം ലഭിക്കും. ഓഫീസുകള്‍ കയറിയിറങ്ങേണ്ട. ഇന്റര്‍നെറ്റ് വഴി ഏതു സേവനവും വിരല്‍ത്തുമ്പില്‍ ലഭിക്കും. ആര്‍ക്കും കൈക്കൂലിയും നല്‍കേണ്ട. മാത്രമല്ല സര്‍ക്കാരിലേക്ക് ഒടുക്കേണ്ട നികുതിയടക്കമുള്ള സകലകാര്യങ്ങളും ഓണ്‍ലൈനില്‍ അടയ്ക്കാം. ഭാരതത്തില്‍ നൂറ് സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. തുടക്കം ചരിത്രമുറങ്ങുന്ന വാരാണസിയിലാകും. ജപ്പാന്റെ സഹയസഹകരണത്തോടെ വാരാണസിയെന്ന പൗരാണിക നഗരത്തെ സംരക്ഷിക്കും. ഒപ്പം സ്മാര്‍ട്ട് സിറ്റിയുമാക്കും. സുപ്രധാനമായ അഞ്ചുകരാറില്‍ ഒപ്പിടുക, രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം ഉറപ്പാക്കുക, മോദിയുടെ ജപ്പാന് ദൗത്യം വിജയിക്കുമ്പോള്‍ നിരാശപ്പെടാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടല്ലൊ.
കഴിഞ്ഞ പത്തുവര്‍ഷമായി സാമ്പത്തിക രംഗം തകര്‍ന്ന് തരിപ്പണമായിക്കിടക്കുകയാണ്. സാമ്പത്തിക വളര്‍ച്ചയും മുരടിച്ചു. സര്‍ക്കാര്‍ വന്നശേഷം സാമ്പത്തിക രംഗത്ത് വന്‍ ഉണര്‍വ്വുണ്ടായി. കഴിഞ്ഞ മൂന്നുമാസം കൊണ്ട് ആഭ്യന്തരോല്പാദനം 5.7 ശതമാനം ആയി. വിലപിടിച്ചുനിര്‍ത്താന്‍ ഇത് സഹായകമായി. കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പുകാരെയും ഇത് നിരാശരാക്കി. പ്രതിരോധ രംഗത്ത് വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനം പ്രധാനപ്പെട്ടതാണ്. കാലങ്ങളായി കോടാനുകോടി മുടക്കി പ്രതിരോധ ഉപകരണങ്ങള്‍ പുറത്തു നിന്ന് വാങ്ങുകയാണ്. അതിനു പകരം ‘മെയ്ഡ് ഇന്‍ ഇന്ത്യ’ (ഭാരതത്തില്‍ നിര്‍മ്മിക്കുക) എന്നതാവണം ഇനി നമ്മുടെ മുദ്രാവാക്യമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സകല പ്രതിരോധ ഉപകരണങ്ങളും വിദേശ മൂലധന സഹായത്തോടെ ഇവിടെത്തന്നെ നിര്‍മ്മിക്കുക. അതിന്റെ ഫലമായി നമുക്ക് വേണ്ട ഉപകരണങ്ങളും ലഭിക്കും. വന്‍തോതില്‍ തൊഴിലവസരവും ഉണ്ടാകും. ഭാരത കമ്പനികള്‍ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള വലിയ സജ്ജീകരണങ്ങള്‍ തുടങ്ങി. 2.25 ലക്ഷം കോടിയാണ് പ്രതിരോധത്തിനുള്ള ബജറ്റ്. ഇതില്‍ 90,000 കോടി ആയുധം വാങ്ങാനാണെന്നോര്‍ക്കണം. ആയുധകച്ചവടക്കാര്‍ക്കും ഇടനിലക്കാര്‍ക്കും നഷ്ടമുണ്ടാക്കുന്ന ഈ നടപടി അവര്‍ക്ക് നിരാശയുണ്ടാക്കുന്നതാണല്ലൊ. ആയുധ ഇടപാടില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വന്‍ അഴിമതി നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ ആറായിരം കോടി രൂപയുടെ പ്രതിരോധക്കരാറാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. പ്രതിരോധ രംഗത്ത് 17,500 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ഭാരതത്തിന്േറയും മറ്റ് വികസ്വരരാജ്യങ്ങളുടേയും താല്പര്യങ്ങള്ക്ക് വിരുദ്ധമാകുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഡബ്ല്യൂടിഒ കരാറില്‍ ഭാരതം ഒപ്പിടില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കരാറില്‍ ഒപ്പിടാന്‍ ഭാരതം വിസമ്മതിച്ചുവഴി അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്. അമേരിക്കന്‍ ഭരണാധികാരി വളരെ പ്രതീക്ഷയോടെ ഒപ്പുവാങ്ങാന്‍ ദല്‍ഹിയില്‍ തങ്ങി. ഭാരതത്തിന്റെ നിബന്ധന അംഗീകരിക്കാതെ ഒപ്പിടില്ലെന്ന് കട്ടായമായി പറഞ്ഞു. ജോണ്‍കെറി നിരാശനായി. ഒപ്പിട്ടാല്‍ പ്രകടനം നടത്താന്‍ ഒരുങ്ങിനിന്ന ഇടതുപക്ഷവും നിരാശരായി.
സത്യപ്രതിജ്ഞാ സമയത്ത് പാക്കിസ്ഥാന് അടക്കം സകല അയല്‍ രാജ്യങ്ങള്‍ക്കും ( സാര്‍ക്ക് രാജ്യങ്ങള്‍) ക്ഷണം നല്കി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫടക്കം പ്രമുഖര്‍ പങ്കെടുത്തു. പാക്കിസ്ഥാനുമായുള്ള സൗഹൃദം ശക്തമാകുകയും ചെയ്തു. ബന്ധം കൂടുതല്‍ ശക്തമാക്കുന്ന സമയത്താണ് ഭാരത വിരുദ്ധ ഭീകര പ്രവര്‍ത്തനം പാക് മണ്ണില്‍നിന്നു ശക്തിപ്പെട്ടത്. പാക് സൈന്യം അതിര്‍ത്തിയില്‍ വെടിവെപ്പു നടത്തി. വെടിവയ്പ്പും ചര്‍ച്ചയും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഭാരതം മുന്നറിയിപ്പ് നല്കി. അതിനു പുറമേയാണ് വിലക്കിയിട്ടും കാശ്മീര്വിഘടനവാദകളായ ഹുറിയത്ത് നേതാക്കളുമായി പാക് അംബാസിഡറുടെ ചര്‍ച്ച. ഇതോടെ പാക്കിസ്ഥാനുമായുളള ചര്‍ച്ചകള്‍ നിര്‍ത്തി. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നോക്കിയവര്‍ അവിടെയും നിരാശരായി. ആസൂത്രണകമ്മീഷന് ഇന്ന് കാലഹരണപ്പെട്ട സംവിധാനമാണ്. കാലത്തിന് അനുയോജ്യമായ പുതിയ സംവിധാനം ആവിഷ്കരിക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി. സംസ്ഥാനങ്ങള്‍ക്ക് വന്‍ പ്രാതിനിധ്യം ലഭിക്കുന്ന സംവിധാനമാകും വരിക. ആസൂത്രണ കമ്മിഷന് എന്ന കാലഹരണപ്പെട്ട ചട്ടക്കൂട് മാറ്റി മറിക്കുമ്പോള്‍ അതിനകത്തെ വെള്ളാനകള്‍ നിരാശരാകുന്നത് സ്വാഭാവികം.
ജീവന് രക്ഷാ മരുന്നുകള്‍ അടക്കം നൂറ്റന്പതു മരുന്നുകളുടെ വിലയാണ് 35 ശതമാനം വരെ കുറച്ചത്. മരുന്നുകമ്പനികളെ ഇത് നിരാശപ്പെടുത്തി. ജഡ്ജിമാരെ നിയമിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന് രൂപീകരിക്കാനുള്ള തീരുമാനത്തെ എതിര്‍ക്കാന്‍ ജഡ്ജിമാര്‍ തയ്യാറായത് നിരാശകൊണ്ടല്ലെന്ന് പറയാനാവില്ലല്ലൊ. വിദേശ രാജ്യങ്ങളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള കള്ളപ്പണം കണ്ടെത്തി കണ്ടുകെട്ടുമെന്ന് പ്രഖ്യാപിക്കുകയല്ല, അതിന് നടപടി സ്വീകരിക്കുകയാണ് ചെയ്തത്. കള്ളപ്പണക്കാരെ ഇത് നിരാശപ്പെടുത്തുമെന്ന് പറയേണ്ടതില്ലല്ലോ. കള്ളപ്പണം കണ്ടെത്താന്‍ പ്രത്യേക സമിതിയും രൂപീകരിച്ചു. ഇതുവരെയുള്ള സര്‍ക്കാര്‍ നടപടികളില്‍ സുപ്രീം കോടതി തൃപ്തിയും രേഖപ്പെടുത്തി.
ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് കണ്ണാടിക്കൂട്ടില്‍ നിന്ന് എഴുതിത്തയ്യാറാക്കിയ വിരസമായ പ്രസംഗം പ്രധാനമന്ത്രിമാര്‍ വായിച്ചുതീര്‍ക്കുന്ന പരിപാടിക്ക് അന്ത്യമായി. ഇക്കുറി ബുള്ളറ്റ് പ്രൂഫ് കണ്ണാടിക്കൂട് ഉപേക്ഷിച്ചാണ് മോദി പ്രസംഗിച്ചത്. ഹൃദയത്തില്‍ തട്ടിയ വാക്കുകളും ശരീരഭാഷയുമെന്ന് പരക്കെ സമ്മതിക്കുമ്പോള്‍ നിരാശയുണ്ടാവുന്നത് ആര്‍ക്കൊക്കെ എന്ന് പറയേണ്ടതില്ലല്ലോ.
ഒരു റാങ്ക് ഒരു പെന്ഷന് എന്ന ആവശ്യം അംഗീകരിച്ചതും ഇപിഎഫ് പെന്ഷന് മിനിമം ആയിരമായി ഉയര്‍ത്തിയതും ചിരകാല ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ്. സാര്‍ക്ക് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും ബ്രിക്സ് ബാങ്ക് യാഥാര്‍ത്ഥ്യമായതും അതിന്റെ നേതൃപദവി ഭാരതത്തിന് ലഭിച്ചതും ഭരണം മോശമായി കാണാനാഗ്രഹിച്ചവരെ നിരാശപ്പെടുത്തിയില്ലെങ്കിലാണ് അത്ഭുതം. ഇത്രയും കാര്യങ്ങള്‍ 100 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ മറ്റൊരു സര്‍ക്കാരില്ല. സുശക്തമായ ഭരണവും കരുത്തനായ പ്രധാനമന്ത്രിയുമുണ്ടെന്ന സത്യം ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. അധ്യാപകദിനത്തില്‍ പ്രധാനമന്ത്രിയുടെ ശബ്ദം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കില്ലെന്ന വാശിയും ഏശിയില്ല. ഇതില്പരം നിരാശ പ്രതിയോഗികള്ക്കുണ്ടാവാനുണ്ടോ?
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: