മിയാമി: സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പ് ഫുട്ബോൡലെ ദയനീയ പ്രകടനത്തിനുശേഷം ബ്രസീല്‍ ടീം ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. പുതിയ കോച്ച് ദുംഗയുടെ രണ്ടാം വരവിന്റെ ആദ്യ അഗ്നിപരീക്ഷയാണ് ഇന്ന്. ഇന്നത്തെ സൗഹൃദ മത്സരത്തില്‍ കൊളംബിയയാണ് കാനറികളുടെ എതിരാളികള്‍. 10ന് നടക്കുന്ന മറ്റൊരു സൗഹൃദ പോരാട്ടത്തില്‍ ഇക്വഡോറുമായും ബ്രസീല്‍ ഏറ്റുമുട്ടും.
ഇക്കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇന്നത്തെ പോരാട്ടം. ലോകകപ്പില്‍ ബ്രസീല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കൊളംബിയയെ കീഴടക്കി സെമിഫൈനലില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ സെമിയില്‍ ജര്‍മ്മനിയോട് 7-1നും ലൂസേഴ്സ് ഫൈനലില്‍ ഹോളണ്ടിനോട് 3-0നും തകര്‍ന്നു. ഇതിന് പിന്നാലെ കോച്ച് ലൂയി ഫിലിപ്പ് സ്കോളാരിയുടെ തൊപ്പിയും തെറിച്ചു. സ്കൊളാരിക്ക് പകരക്കാരനായാണ് മുന്‍ ക്യാപ്റ്റന്‍ ദുംഗയെ പുതിയ പരിശീലകനായി ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന് നിയമിച്ചത്.
ടീമിന്റെ നായകന് സൂപ്പര്‍താരം നെയ്മറാണ്. ക്യാപ്റ്റന്‍ തിയാഗോ സില്‍വക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് 22 കാരനായ നെയ്മറിന് നറുക്ക് വീണത്. അതേസമയം ഇക്കഴിഞ്ഞ ലോകകപ്പ് ടീമിലുണ്ടായിരുന്ന ജോ, ഫ്രെഡ്, പൗളീഞ്ഞോ, ഗോള്‍കീപ്പര്‍ ജൂലിയോ സെസാര്‍ എന്നിവര്‍ ദുംഗയുടെ ടീമിലില്ല. പരിക്കേറ്റ ഹള്‍ക്ക് ടീമില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഫിലിപ്പെ കൗടീഞ്ഞോ, റയല്‍ താരം മാഴ്സെലോ, മുന്‍ സൂപ്പര്‍താരം റൊബീഞ്ഞോ എന്നിവരെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധനിരതാരം കാര്‍ലോസ് ഗില്‍ബര്‍ട്ടോ സില്‍വ, മധ്യനിര താരങ്ങളായ എവര്ട്ടണ് റിബേറോ, റിക്കാര്‍ഡോ ഗൗലാര്‍ട്ട് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.
അതേസമയം കൊളംബിയക്കുവേണ്ടി സൂപ്പര്‍താരവും കഴിഞ്ഞ ലോകകപ്പിലെ ഹീറോയുമായ ജെയിംസ് റോഡ്രിഗസ്, മറ്റൊരു സൂപ്പര്‍താരമായ റദമല്‍ ഫാല്‍ക്കാവോ തുടങ്ങിയവരെ അണിനിരത്തിയാണ് കാനറികള്‍ക്കെതിരെ ഇന്നത്തെ പോരാട്ടത്തില്‍ ഇറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: