തിരുവനന്തപുരം: കണ്ണൂരിലെ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിന്റെ കൊലപാതകം സംബന്ധിച്ച കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (യുഎപിഎ) നിയമമനുസരിച്ചുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ എഫ്ഐആറില്‍ ചുമത്തിയ സാഹചര്യത്തിലാണ് കേസ് എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ വകുപ്പുപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്താലുടന്‍ അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണം. സംസ്ഥാനം ഇക്കാര്യം എത്രയും വേഗം കേന്ദ്രസര്‍ക്കാരിനെയും അറിയിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ച് 15 ദിവസത്തിനകം കേന്ദ്രസര്‍ക്കാര്‍ കേസ് എന്‍ഐഎക്ക് വിടുന്നത് തീരുമാനിക്കണം. പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി ചില കേസുകള്‍ സ്വമേധയാ എന്‍ഐഎക്ക് വിടാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ട്. അതേസമയം മനോജിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നതുവരെ കേരള പോലീസിന് അന്വേഷിക്കാമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
മനോജിന്റെ കൊലപാതകം സംബന്ധിച്ച എഫ്ഐആറില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം കൂടാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ 15-ാം വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അതിക്രൂരമായി മനോജിനെ കഴുത്തുവെട്ടി കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘം ഈ വകുപ്പും ഉള്‍പ്പെടുത്തിയത്.
സിപിഎമ്മിന്റെ നിഷ്ഠുരമായ ക്രൂരതയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ തീരുമാനിച്ചത്. കേസ് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: