പാനൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കിഴക്കേ കതിരൂര്‍ സ്വദേശി സിപിഎമ്മുകാരനായ വിക്രമനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊല നടത്തിയയുടന്‍ വിക്രമന് കേരളത്തിന് പുറത്തേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിഗമനം.
വിക്രമന് പിടിയിലായാല്‍ തലശ്ശേരി, കതിരൂര്‍ മേഖലയില്‍ കഴിഞ്ഞ കാലത്ത് സിപിഎം നടത്തിയ കൊലപാതക പരമ്പരകളുടെ ചുരുളഴിയും. വിക്രമനെന്ന സിപിഎം കൊടും ക്രിമിനലാണ് ഈ മേഖലയിലെ എല്ലാ കൊലപാതക അക്രമ പരമ്പരകള്‍ക്കും നേതൃത്വം വഹിച്ചിരുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സന്തതസഹചാരിയും മനസ്സാക്ഷി സൂക്ഷിപ്പുകാരനും അംഗരക്ഷനും ഡ്രൈവറും ഒക്കെയാണ് ഇയാള്‍. എല്ലാ കൊലകളിലും ജയരാജന്റെ നിര്‍ദ്ദേശ പ്രകാരം വിക്രമന് പങ്കെടുത്തിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന സംഭവത്തിലും ഇയാള്‍ പങ്കാളിയാണ്. മനോജിന്റെ അരുംകൊലയ്ക്ക് നേതൃത്വം നല്‍കിയത് മധ്യവയസ്കനായ വിക്രമന് തന്നെയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
2007-ല്‍ കുട്ടിമാക്കൂലില്‍ വെച്ച് കുറ്റ്യേരിയിലെ മൊട്ടമ്മല്‍ ഷാജി എന്ന ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഹാജരായി ജാമ്യമെടുത്തത് ഈ അടുത്തകാലത്താണ്. 2008-ല്‍ വേറ്റുമ്മലിലെ ബിജെപി അനുഭാവി രഞ്ചിത്തിനെ വെട്ടിയ കേസിലും വിക്രമന് പ്രതിയായിരുന്നു. ടി.പി.ചന്ദ്രശേഖരന് വധത്തിന് ശേഷമാണ് ഷാജി വധശ്രമക്കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടതായി വെളിപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ പഴയ വീടിനടുത്ത് കിഴക്കേ കതിരൂരിലാണ് ഇയാള്‍ താമസം. കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. ടിപി വധത്തിന് ശേഷം ഇടക്കാലത്ത് ഗള്‍ഫിലേക്ക് കടന്ന ഇയാള്‍ അക്രമണം നടന്ന ദിവസം രാവിലെ 10 മണിവരെ വീട്ടിലുണ്ടായിരുന്നു. പാര്‍ട്ടി പാട്യം സഹകരണ ബാങ്കില്‍ നൈറ്റ് വാച്ചുമാനായി വിക്രമന് ജോലി നല്‍കിയിരുന്നു. ജോലിയില്‍ നിന്ന് പലപ്പോഴും അവധിയെടുത്ത് മുങ്ങാറുണ്ട്. ടിപി കേസിലെ പ്രതി ടി.കെ.രജീഷിന്റെ മൊഴിയിലൂടെ വിക്രമന്റെ കൊലപാതകങ്ങളിലെ പങ്കാളിത്തത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. കൊല്ലപ്പെട്ട മനോജിനെ രണ്ടുതവണ അപായപ്പെടുത്താന്‍ നടത്തിയ ശ്രമത്തിലും ഇയാള്‍ പങ്കാളിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ മുഖ്യപങ്കാളി വിക്രമനായിരുന്നുവെന്ന് രജീഷിന്റേതായി മൊഴികള്‍ പുറത്തുവന്നിരുന്നു. ടിപി വധക്കേസിലെ പ്രതികള്‍ക്കൊപ്പം വിനോദയാത്ര പോയതും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: