തിരുവനന്തപുരം: അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ഥികളോട് നടത്തിയ പ്രസംഗം വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്തില്ല. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് വിക്ടേഴ്സ് ചാനല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ഒഴിവാക്കിയത്. സംഭവത്തിന് പിന്നില്‍ സര്‍ക്കാര്‍ തലത്തിലും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചും വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായി.
വിക്ടേഴ്സ് ചാനലില്‍ പ്രസംഗം കാണിക്കുമെന്ന് കരുതി സാങ്കേതിക സംവിധാനങ്ങളുമായി തയ്യാറെടുത്തിരുന്ന പല സ്കൂളുകളും പ്രസംഗം പ്രദര്‍ശിപ്പിക്കാനാകാതെ നിരാശയിലായി. നേരത്തെ പ്രധാനമന്ത്രിയുടെ പ്രസംഗം വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് അവസാനനിമിഷം വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് സംപ്രേഷണം വേണ്ടെന്നു വച്ചത്. സാങ്കേതിക തകരാര്‍ മൂലം പ്രധാനമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്യാനാകില്ലെന്ന കാരണമാണ് ഐടി അറ്റ് സ്കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിക്ടേഴ്സ് ചാനല്‍ അധികൃതര്‍ ഔദ്യോഗികമായി പറഞ്ഞത്.
ഇന്നലെ ഉച്ചയ്ക്ക് 3.30 മുതല്‍ അഞ്ചു വരെയായിരുന്നു അധ്യാപകദിനം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിദ്യാര്‍ഥികളുമായി സംവദിച്ചത്. വിദ്യാര്‍ഥികളെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളും ചിന്തകളും പങ്കുവച്ച പ്രധാനമന്ത്രി പ്രസംഗത്തിനു ശേഷം വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കി. ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസംഗം ഒഴിവാക്കുന്നതിലൂടെ രാജ്യത്തെ നൂറുകോടിയില്‍പ്പരം ജനങ്ങളെയും ഭരണഘടനയെയും സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും അപമാനിച്ചിരിക്കുകയാണ്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സാങ്കേതിക തകരാറിന്റെ പേരു പറഞ്ഞ് തടിയൂരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും വന്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നും തീര്‍ച്ചയാണ്. ഇതു സംബന്ധിച്ച് വിവരം തിരക്കാന്‍ വിക്ടേഴ്സ് ചാനലിന്റെ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണെടുക്കാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചാനലിന്റെ എഡിറ്ററുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫും ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: