കേരളീയ സാമൂഹിക നവോത്ഥാന നായകരില്‍ സമാനതകള്‍ ഇല്ലാത്ത വിപ്ലവകാരിയാണ് മഹാത്മ അയ്യങ്കാളി. സ്മര്യപുരുഷന്റെ 152-ാം ജയന്തി അവിട്ടാഘോഷം 2014, ന്യൂദല്‍ഹി വിജ്ഞാന്‍ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വൈകുന്നേരം 4 ന് ഉദ്ഘാടനം ചെയ്യും. ഒന്നരനൂറ്റാണ്ടിന് മുമ്പ് കേരളത്തില്‍ പിറവികൊണ്ട അധഃസ്ഥിത വിമോചക പോരാളിയുടെ ജയന്തി സാര്‍വ്വദേശീയ തലത്തില്‍ ശ്രദ്ധേയമാക്കുവാന്‍ കെപിഎംഎസും പട്ടികജാതി മോര്‍ച്ചയും സംയുക്ത ആഘോഷത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. അര്‍ഹിക്കുന്ന അംഗീകാരമോ ആദരവോ നല്കുന്നതില് കുറ്റകരമായ അനാസ്ഥകാട്ടിയ എല്ലാ പ്രത്യയശാസ്ത്ര രാഷ്ട്രീയ നേതൃത്വങ്ങളെയും ആശ്ചര്യപ്പെടുത്തികൊണ്ടാണ്, ബിജെപിയെ സവര്ണ്ണഹിന്ദുപാര്ട്ടിയായി മാത്രം വിലയിരുത്താറുള്ള ഇടതു-വലതു കപട രാഷ്ട്രീയ കള്ളനാണയങ്ങള്ക്കുള്ള മറുപടിയായി മഹാത്മ അയ്യങ്കാളി ജയന്തി നരേന്ദ്ര മോദി സര്‍ക്കാറിന്റെ എല്ലാവിധ പിന്തുണയോടും സംഘടിപ്പിച്ചിട്ടുള്ളത്. 68 കൊല്ലത്തെ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ വിവേചനത്തിന്റെ ഇരകളായവരുടെ സന്തതികള്‍ക്ക് ആത്മാഭിമാനത്തോടെ ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന ജയന്തിയാഘോഷമാണ് നാളെ നടക്കുന്നത്.
2014 ഫെബ്രുവരി ഒമ്പതിന് കൊച്ചിക്കായല്‍ സമ്മേളനത്തിനുശേഷം രാജ്യത്തുണ്ടായ രാഷ്ട്രീയ പരിവര്‍ത്തനത്തെ തിരിച്ചറിയാതെ പോയവരാണ് നാം കേരളീയര്‍. കെപിഎംഎസ് വേദിയില്‍ നരേന്ദ്ര മോദിയും വെള്ളാപ്പള്ളി നടേശനും കൈകോര്‍ത്തപ്പോള്‍ ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികളോട് കൂട്ടുചേരുന്നു എന്നാക്ഷേപിച്ച മതേതരവാദികള്‍ക്ക് പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ വിജയം തിരിച്ചറിഞ്ഞുകാണുമല്ലോ. 200 കൊല്ലക്കാലം ബ്രിട്ടീഷ് അധിനിവേശമായിരുന്നെങ്കില്‍ 60 കൊല്ലം കോണ്‍ഗ്രസ് അധിനിവേശവുമായിരുന്നു. ഇന്ന് ഭാരതീയര്‍ രണ്ടാം സ്വാതന്ത്ര്യത്തിലേക്ക് നടന്നുകയറുന്നതിന്റെ സന്ദേശം നല്കിയ, ആഗസ്റ്റ് 15 ന് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനസന്ദേശത്തില്‍ ഉന്നതിയിലേക്കുള്ള നല്ല നാളുകളാണ് വരാനിരിക്കുന്നത് എന്ന പ്രഖ്യാപനം ഞങ്ങള്‍ തിരിച്ചറിയുന്നു. 1950 ജനുവരി 26 ന് ശേഷം 2014 വരെ പഞ്ചവത്സരപദ്ധതികളിലൂടെ ജനങ്ങള്‍ക്കായി ചെലവഴിച്ച കോടികള്‍ ചുവപ്പ് നാടയില്‍ കുടുങ്ങി അഴിമതിയിലും കെടുകാര്യസ്ഥതയിലും ലക്ഷ്യം കാണാതെ പോയി. പുതിയ കാലഘട്ടത്തില്‍ നഷ്ടപ്പെട്ട മുഴുവന്‍ അവസരങ്ങളും തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ മഹാത്മ അയ്യങ്കാളിയുടെ ജന്മദിനത്തില് പ്രതിജ്ഞയെടുക്കും. അയ്യങ്കാളിയുടെ പിറവികൊണ്ട് ശ്രദ്ധേയമായ വെങ്ങാന്നൂരും 1905 ല്‍ മഹാത്മാവുതന്നെ സമാരംഭിച്ച 110 കൊല്ലത്തെ പാരമ്പര്യവുമായി നില്ക്കുന്ന ശ്രീ അയ്യങ്കാളി സ്മാരക യു.പി. സ്കൂളും നവോത്ഥാന പൈതൃക കേന്ദ്രമായി സംരക്ഷിച്ച ശിവഗിരിയും പെരുന്നയും പോലെ വെങ്ങാന്നൂര്‍ തീര്‍ത്ഥാടന കേന്ദ്രമായി മാറ്റുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നു. ആ പരിശ്രമത്തിലേക്കുള്ള മറ്റൊരു പടികയറ്റമായിരിക്കും ദല്‍ഹി സമ്മേളനം എന്നുറപ്പുണ്ട്. സ്മര്യപുരുഷന്റെ ജീവത സമരചരിത്രം ഈ വേളയില്‍ ഓര്‍മ്മിക്കുന്നത് ആ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടും.
1863 ആഗസ്റ്റ് 28 (1039 ചിങ്ങം 14 ) അവിട്ടം നക്ഷത്രം. തിരുവനന്തപുരം ജില്ലയില്‍ വെങ്ങാനൂര്‍ ദേശത്ത് പെരുങ്കാറ്റുവിള പ്ലാവറതറ വീട്ടില്‍ അയ്യന്-മാല ദമ്പതികളുടെ മകനായി കാളി ജനിച്ചു. നന്നേ ചെറുപ്രായത്തില്‍ തന്നെ കായിക ശക്തിയും ഉത്സാഹവും എന്തിനെയും എതിര്‍ക്കുവാനുളള ശക്തിയും കാളിയെ ഒരു വിപ്ലവകാരിയാക്കി മാറ്റി. അവര്‍ണ കുട്ടികള്‍ക്ക് വിദ്യാലയ പ്രവേശനം നിഷേധിച്ചിരുന്നു. അവര്‍ക്ക് സവര്‍ണ കുട്ടികളോടൊപ്പം കളിയ്ക്കുവാന്‍ പോലും അവകാശമില്ലായിരുന്നു. അവരുടെ ദൃഷ്ടിയില് പോലും കണ്ടുകൂടായ്ക. ഒമ്പതാം വയസ്സില്‍ കളികൂട്ടുകാരോടൊപ്പം ഓലപ്പന്ത് തട്ടിക്കളിച്ചപ്പോള്‍ ജന്മിയുടെ വീട്ടില്‍ പതിച്ചു എന്ന കാരണത്താല്‍ തമ്പ്രാന് മൃഗീയമായി മര്‍ദ്ദിച്ചു. അതിനെ തുടര്‍ന്ന് കൂട്ടുകാരോടൊപ്പം തങ്ങള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുവാന്‍ മെയ്വഴക്കമുളള കായികാഭ്യാസികളെ കൊണ്ടുവന്ന് കായികാഭ്യാസം പഠിച്ച് പോരാട്ടങ്ങള്‍ക്ക് ഇറങ്ങിയ വിപ്ലവകാരിയാണ് അയ്യങ്കാളി. 1937 ജനുവരി 14 ന് മഹാത്മ അയ്യങ്കാളിയെ വെങ്ങാനൂരില്‍ എത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധി കാണുകയും പുലയരാജാവ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 1941 ജൂണ്‍ 18 ന് എഴുപത്തിയേഴാം വയസ്സില്‍ മഹാത്മ അയ്യങ്കാളി അന്തരിച്ചു. ആധുനിക കേരളം സ്മര്യ പുരുഷനോടുളള ര്ഗ്ഗത്തിന്റെയും യാതൊരുവിധ ന്തപുരം വെളളയമ്പലം സ്ക്വയറില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മഹാത്മ അയ്യങ്കാളിയുടെ പൂര്‍ണകായ പ്രതിമ അനാഛാദനം ചെയ്തുകൊണ്ടാണ്. 2002ല്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്മെന്റ് മഹാത്മ അയ്യങ്കാളിയുടെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
ഹിന്ദുരാജ്യമായ തിരുവിതാംകൂര്‍ ശ്രീ പത്മനാഭദാസന്മാരുടെ രാജ്യത്താണ് ലോകത്തിലാദ്യമായി അവര്‍ണരുടെ പ്രതിനിധിയായി അദ്ദേഹത്തിന് കടന്നുവരാന്‍ അവസരം ഒരുക്കിയത്. സാമൂഹ്യ നീതിക്കും സ്വതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാന്‍ അയ്യങ്കാളിക്ക് പ്രചോദനം നല്കുവാന് ബ്രഹ്മശ്രീ അയ്യാവൈകുണ്ഠ സ്വാമികളും സദാനന്ദ സ്വാമികളും ശ്രീനാരായണ ഗുരുദേവന്, ചട്ടമ്പി സ്വാമികള്‍, കുമാരനാശാന് എന്നിവര്‍ക്കുമായി. പ്രജാസഭാംഗമായിരിക്കെ സാല്‍വേഷന്‍ ആര്‍മി എന്ന മത പരിവര്‍ത്തന മിഷന്റെ തിരുവിതാംകൂര്‍ ടെറിട്ടറി കമാന്റന്റ് ആയ ക്ലാര കെയ്സ് അയ്യങ്കാളിയെ കവടിയാര്‍ കൊട്ടാരത്തിനു സമീപമുളള ക്യാമ്പിലേയ്ക്ക് കൊണ്ടുപോയി. ഹിന്ദു മതത്തിലെ വിവേചനമാണ് താങ്കളെയും സമുദായത്തേയും മാറ്റി നിര്‍ത്തുന്നത്. ഞങ്ങളുടെ മതത്തില്‍ വേര്‍തിരിവും അയിത്തവും ഇല്ല എന്നും പഠിപ്പിക്കുവാന്‍ ശ്രമിച്ചു. ഇത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. അടുത്ത പ്രജാസഭായോഗത്തില്‍ ദിവാന് പരാതികൊടുത്ത് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ എതിര്‍ത്തിരുന്നു. സമാനമായ സംഭവം ചേര്‍ത്തല താലൂക്കില്‍ പൂച്ചാക്കല്‍ ദേശത്തുണ്ടായി. പാറായി തരകന് അയ്യങ്കാളിയെയും വിശാഖം തേവനെയും പങ്കെടുപ്പിച്ച് ഒരു സംവാദം നടത്തി. ക്രിസ്തുമതമാണ് ശ്രേഷ്ഠം എന്നായിരുന്നു വിഷയം. തരകന്റെ വാദം അയ്യങ്കാളി അംഗീകരിച്ചുകൊണ്ട് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകനായ വിശാഖം തേവനെ തോല്‍പ്പിച്ച് ക്രിസ്തുമത വിശ്വാസിയാക്കിയാല്‍ ഞാന്‍ മതംമാറാന്‍ തയ്യാര്‍ എന്ന് പ്രഖ്യാപിച്ചു. മൂന്നു ദിവസം സംവാദം നടന്നു. വിശാഖം തേവനെ പരാജയപ്പെടുത്താന്‍ കഴിയാതെ സംവാദം അവസാനിപ്പിക്കുകയായിരുന്നു.
ആധുനിക കാലത്ത് അയിത്തവും അന്ധവിശ്വാസവും കാലഹരണപെടുമ്പോഴും, സംഘടിത മതജാതി പ്രീണനങ്ങള്‍ തിരിച്ചറിഞ്ഞ് മഹാത്മ അയ്യങ്കാളിയുടെ 152-ാം ജയന്തി ആഘോഷനാളില്‍, ചിതറി നില്ക്കുന്ന ഹൈന്ദവ ജനതയുടെ ഏകീകരണവും വിശ്വാസ സമൂഹത്തിന്റെ ഉയിര്ത്തെഴുനേല്പ്പും വഴി ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്, മഹാത്മ അയ്യങ്കാളി എന്നീ ആചാര്യത്രയങ്ങളെ ആദരിക്കാനും പ്രാര്‍ത്ഥിക്കുവാനും നാം തയ്യാറാകുന്നതിലൂടെ മഹാത്മാക്കളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിയട്ടെ.
തുറവൂര്‍ സുരേഷ് (കെപിഎംഎസ് സംസ്ഥാന ട്രഷററും, വെങ്ങാനൂര്‍ എസ്എഎസ് യുപി സ്കൂള്‍ മാനേജരുമാണ് ലേഖകന്‍ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: