തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ നോക്കുകുത്തികളായി. ഓണ വിപണിയില്‍ ഇറങ്ങിയവര്‍ വെള്ളംകുടിച്ചു.
പച്ചക്കറി വിപണിയില്‍ ഇടനിലക്കാര്‍ കേരളീയരെ കൊള്ളയടിക്കുകയായിരുന്നു. ഒരു കിലോയ്ക്ക് ഒരു രൂപ മുതല്‍ തമിഴ്നാട്ടിലെ വിപണികളില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന പച്ചക്കറി വിഭവങ്ങള്‍ തോന്നിയ പോലെ വിലകൂട്ടിയാണ് വിറ്റത്. ഇത്തരം അവസരങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാകേണ്ട സഹകരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും കച്ചവടക്കാരുടെ കൊള്ളയ്ക്ക് ഒത്താശ പിടിച്ചതോടെ ഇക്കൊല്ലത്തെ ഓണം കേരളീയര്‍ക്ക് ദുരിതമാണ് സമ്മാനിച്ചത്.
മീനാക്ഷിപുരം, പൊള്ളാച്ചിക്കടുത്ത് ഓടംചക്രം, ശെന്തിരുമല, കേരളത്തിലെ തന്നെ കൊടുവായൂര്‍ തുടങ്ങിയ പച്ചക്കറി മൊത്ത വിപണികളില്‍ വില ഇപ്പോഴും കേരളത്തിലെ പച്ചക്കറി വിലകളുമായി തുലനം ചെയ്യുമ്പോള്‍ ആറിലൊരു ഭാഗംപോലും വരില്ല. കിലോഗ്രാമിന് 8 രൂപയ്ക്ക് കിട്ടുന്ന തക്കാളി 50 രൂപക്കാണ് കേരളത്തില്‍ കച്ചവടം നടത്തിയത്. 40 രൂപ വിലയുള്ള പച്ചപ്പയറിന് 100ഉം 120 രൂപയും വില കൊടുക്കേണ്ടി വന്നു. അങ്ങേയറ്റം ഗുണനിലവാരമില്ലാത്ത പച്ചക്കറിയും തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിച്ച് വന്‍വിലയ്ക്ക് വില്‍ക്കുകയാണ്. ഹോര്‍ട്ടികോര്‍പ്പ് പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ന്യായവിലയ്ക്ക് പച്ചക്കറി നല്കാന് തയ്യാറാകുന്നില്ല. തമിഴ്നാട്ടില്‍ നിന്നും കിട്ടുന്ന രണ്ടാംതരം പച്ചക്കറി, ഒന്നാംതരം പച്ചക്കറിയുമായി കൂട്ടിക്കലര്‍ത്തി വില്‍ക്കുന്ന തട്ടിപ്പും ഓണ വിപണിയില്‍ അരങ്ങ് തകര്‍ത്തു. മലയാളിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഓണസമ്മാനമായി നല്‍കാനും ഇതെല്ലാം വഴിവെക്കുന്നു. ഓണം കഴിയുന്നതോടെ ആശുപത്രിക്കാര്‍ക്ക് കൊയ്ത്തിനുള്ള അവസരവും പച്ചക്കറി കച്ചവടത്തിന്റെ ബോണസ്സായി ലഭിക്കുമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
തമിഴ്നാട്ടില്‍ ചിന്നമന്നൂര്‍ ചന്തയില്‍ മുരിങ്ങക്കായ കിലോക്ക് 17 രൂപയാണെങ്കില്‍ കേരളത്തില്‍ 60 രൂപക്കാണ് വില്‍ക്കുന്നത്. സബോള, മത്തന്‍, കാരറ്റ്, പച്ചമുളക് എന്നിവയിലെല്ലാം കൊള്ളയാണ് കേരളത്തില്‍ നടന്നത്. 60 രൂപ വിലയുള്ള പച്ചമുളക് 120 രൂപയ്ക്കാണ് വില്‍ക്കുന്നത്. വഴുതന 18 രൂപയുള്ളത് 30 രൂപയ്ക്കും വെണ്ടക്കായ 15 രൂപയുള്ളത് 28 രൂപയ്ക്കും വില്പന നടക്കുന്നു. ഓണത്തിന്റെ പ്രധാന ഇനമായ കായക്ക് 85 രൂപ വരെ വിലയെത്തി. ഓണ വിപണിയില്‍ വില കുതിച്ചുയരുമ്പോഴും യാതൊരു ഇടപെടലും നടത്താന്‍ സര്‍ക്കര്‍ തയ്യാറാവാതിരുന്നത് ഇടനിലക്കാര്‍ ശരിക്കും മുതലെടുത്തു.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: