ആദിത്യോ ഹരിദശ്വശ്ച മോഹലോഭവിനാശകഃ
കാന്തഃ കാന്തിമതാംകാന്തിഃ ഛായാനാഥോ ദിവാകരഃ
674. ആദിത്യഃ – ആദിത്യന്. അദിതിയുടെ പുത്രന്. ഈ അര്‍ത്ഥത്തില്‍ എല്ലാ ദേവന്മാരെയും ആദിത്യന്മാരെന്നു പറയാം. ആദിത്യശബ്ദം സൂര്യന്റെ പര്യായമായാണു സാധാരണയായി പ്രയോഗിക്കാറുള്ളത്. മറ്റു പലതരത്തിലും ആദിത്യശബ്ദത്തെ വ്യാഖ്യാനിച്ചുകാണുന്നു. ആദ്യം ഉണ്ടായതിനാല്‍ ആദിത്യം ”യദ് ആദ്യം നിഃസൃതം തേജഃ തസ്മാദ് ആദിത്യ ഉച്യതേ” (ആദ്യമായി തേജസ്സോടെ നിഷ്ക്രമിച്ചതിനാല് ആദിത്യന് എന്നുപറയപ്പെടുന്നു) എന്നു വാമനപുരാണം.” ആദിത്യഃ ആദത്തേരസാന്” (രസങ്ങള്‍ വലിച്ചെടുക്കുന്നതിനാല്‍ ആദിത്യന്) എന്നുയാസ്കനിരുക്തം.” ആദിത്യ ആദത്തേഭാസം ജ്യോതിഷാം” (നക്ഷത്രങ്ങളെപ്പോലെയുള്ള ജ്യോതിസ്സുകളുടെ പ്രകാശം സ്വീകരിക്കുന്നവന് ആദിത്യന്) എന്നും യാസ്കന്‍ ഇനിയും പലതരത്തില്‍ ആദിത്യശബ്ദത്തെ ആചാര്യന്മാര് നിഷ്പാദിപ്പിക്കുന്നു.
675. ഹരിദശ്വഃ – ഹരിദശ്വന്‍. ഹരിതവര്‍ണ്ണമായ അശ്വങ്ങളുള്ളവന് എന്ന് ഒരു വ്യാഖ്യാനം. ഹരിതത്തിനു പച്ചനിറം എന്ന അര്‍ത്ഥം സ്വീകരിച്ച് പച്ചനിറമുള്ള കുതിരകളുള്ളവന്‍ എന്ന് ചില ആചാര്യന്മാര്. പച്ചനിറമുള്ള കുതിര ഭൂമിയില്‍ ഇല്ലെങ്കിലും ആദിത്യഭഗവാന് ഉണ്ടായിക്കൂടെന്നില്ല. ഹരിതവര്‍ണ്ണം മഞ്ഞിച്ച തവിട്ടുനിറമാണെന്നും കോശഗ്രന്ഥങ്ങള്‍ പറയുന്നു. ഇളം തവിട്ടുനിറമുള്ള കുതിരകളുള്ളവന്‍ എന്ന വ്യാഖ്യാനം കൂടുതല്‍ സ്വീകാര്യമായി തോന്നുന്നു. ഹരിത ശബ്ദത്തിന് ആകര്‍ഷകമായ, അഴകുള്ള എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം സ്വീകരിച്ചാല്‍ ഭംഗിയുള്ള കുതിരകളുള്ളവന്‍ എന്നു വ്യാഖ്യാനിക്കാം. സപ്താശ്വഃ എന്ന 663-ാം നാമത്തില്‍ ഛന്ദസ്സുകളെ സൂര്യദേവന്റെ കുതിരകളായി പറഞ്ഞു. അതുമായി ഈ വ്യാഖ്യാനം ചേരുകയും ചെയ്യും.
അശ്വശബ്ദത്തിന് വ്യാപിക്കുന്നത്, വേഗത്തില്‍ സഞ്ചരിക്കുന്നത് എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം ചേര്‍ത്ത് ആകര്‍ഷകവും വേഗത്തില്‍ സഞ്ചരിച്ചു പരക്കുന്ന രശ്മികളുള്ളവന്‍ എന്നും വ്യാഖ്യാനിക്കാം. രശ്മികളെ കുതിരകളായി കണക്കാക്കുന്നത് ഉചിതവുമാണ്.
676. മോഹലോഭവിനാശകഃ – മോഹത്തെയും ലോഭത്തെയും നശിപ്പിക്കുന്നവന്. എന്തിന്റെയെങ്കിലും നേര്‍ക്കുണ്ടാകുന്ന തീവ്രമായ ആഗ്രഹത്തെ മോഹം എന്നുപറയാം. സ്വാധീനത്തിലായതു തനിക്കുതന്നെ വേണമെന്ന സ്വാര്‍ത്ഥതയെ ലോഭം എന്നും നിര്‍വചിക്കാം. മനുഷ്യനു നാശകാരണമായ വികാരങ്ങളെ ശത്രുക്കളായി പറയാറുണ്ട്. കാമം, ക്രോധം, ലോഭം, മദം, മോഹം, മാത്സര്യം എന്നിവയെ ഷഡ് വൈരികള്‍ എന്നും ഇവയോട് ഡംഭവും അസൂയയും ചേര്‍ത്ത് എട്ടുവിധ ശത്രുക്കളായും പലതരത്തില്‍ ആചാര്യന്മാര് അവതരിപ്പിക്കുന്നു. നാമത്തില്‍ മോഹം, ലോഭം എന്നു രണ്ടെണ്ണത്തെയേ എടുത്തുപറഞ്ഞുള്ളുവെങ്കിലും എല്ലാ വികാരങ്ങളെയും ഉദ്ദേശിച്ചാണ് ഈ നാമം. ഇവയെ ഒഴിവാക്കണമെന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ അത് എളുപ്പമല്ല. ഈ വികാരങ്ങള്‍ മഹാമായാ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഇവയെ പൗരുഷംകൊണ്ട് കീഴ്പ്പെടുത്താനാവില്ല. മഹാന്മാരായ ഋഷിമാര്‍പോലും ഇവയ്ക്കു വഴങ്ങിപ്പോകും. അല്ലെങ്കില്‍ സ്നേഹിതരായി ഭക്തനെ നന്മയിലേയ്ക്കു നയിക്കും.
677. കാന്തഃ – കാന്തന്. കാന്തന് എന്നപദത്തിന് ഇച്ഛിക്കപ്പെടുന്നവന് എന്നു പദാര്‍ത്ഥം. ആര്‍ക്കും ആഗ്രഹം തോന്നത്തക്കവണ്ണം ആകര്‍ഷകമായ രൂപവും ശബദവും പെരുമാറ്റവുമുള്ളവന്. കാന്തഃ എന്നപദത്തില്‍ ശിവന്, ചന്ദ്രന് എന്നീ അര്‍ത്ഥങ്ങളും പില്ക്കാലത്തുണ്ടായി. ഇഷ്ടപ്പെടുന്ന ഗുണങ്ങളുള്ള ആരെയും ഈപദംകൊണ്ടു കുറിക്കാം. എല്ലാവരും ഇഷ്ടപ്പെടുന്നവനാകയാല് ഗുരുവായൂരപ്പന് ഈ നാമം.
678. കാന്തിമതാം കാന്തിഃ – പ്രകാശമുള്ളവയുടെയെല്ലാം പ്രകാശമായി വര്ത്തിക്കുന്നവന്. കാന്തിമത്തുകളെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത് സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍, അഗ്നിനാളം കൊണ്ടു പ്രകാശം പരത്തുന്ന ദീപങ്ങള്‍ തുടങ്ങിയവയാണ്. ഈ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കള്‍ക്കും ജീവികള്‍ക്കും പലതരത്തിലുള്ള കാന്തികളുണ്ട്. ആ കാന്തി കണ്ടറിയാന്‍ നമ്മുടെ കണ്ണുകള്‍ക്ക് കഴിവില്ലെന്നേയുള്ളൂ. എല്ലാ വസ്തുക്കളിലും ജീവികളിലും സൂര്യചന്ദ്രാഗ്നികളിലും പ്രകാശമായി വര്‍ത്തിക്കുന്നത് സൂര്യരൂപിയായ ഗുരുവായൂരപ്പന് തന്നെയാണ്.
679. ഛായാനാഥഃ – ഛായാദേവിയുടെ നാഥന്. വിശ്വകര്‍മ്മാവിന്റെ മകളായ സംജ്ഞയായിരുന്നു സൂര്യദേവന്റെ ഭാര്യ. സൂര്യന്റെ ചൂടു സഹിക്കാനാകാതെ സംജ്ഞ തന്റെരൂപത്തില് മറ്റൊരുവളെ സൃഷ്ടിച്ചു. സംജ്ഞയുടെ ഛായയാകയാല് ആ ദേവിക്ക് ‘ഛായ’ എന്നുപേര്. തന്റെ സ്ഥാനത്ത് സൂര്യന്റെ പരിചര്യയ്ക്കായി ഛായയെ നിയോഗിച്ചിട്ട് സംജ്ഞ പിതൃഭവനത്തിലേക്കു പോയി. ഈ ആള്‍മാറ്റം സൂര്യന് അറിഞ്ഞില്ല. ഛായയില്‍ സൂര്യന് സന്താനങ്ങളുണ്ടായി. ഛായയില്‍ സൂര്യനുണ്ടായ ഒരു മകനാണു ശനി.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: