അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീ എന്നും
സുരഗോള ലക്ഷ്യങ്ങള്‍ അണിയിട്ടു നിര്‍ത്തി
അവികല സൗഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീ നിത്യം
ദുരിതങ്ങള്‍ കൂത്താടും ഉലകത്തില്‍ നിന്റെ
പരിപൂര്‍ണ തേജസ്സു വിളയാടി കാണ്മാന്
ഒരുജാതി ഒരുമതം ഒരു ദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍
അഖിലാദി നായക തവതിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്ണകളാകവേ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണക്കി
ജനിത സൗഭാഗ്യത്തിന് ഗീതം മുഴങ്ങി
ജനലോകമെപ്പോഴും ആനന്ദം തേടി
വിജയിക്ക നിന് തിരുനാമങ്ങള് പാടി
പന്തളം കെ.പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: