ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അവസാന ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണില്‍ വനിതാ വിഭാഗം സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ല്യംസിന്. തുടര്‍ച്ചയായ മൂന്നാം തവണയാണ് സെറീന യുഎസ് ഓപ്പണില്‍ മുത്തമിടുന്നത്. ഫൈനലില്‍ പത്താംസീഡ് ഡെന്മാര്ക്കിന്റെ കരോലിന വോസ്നിയാക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെറീന കിരീടം നിലനിര്‍ത്തിയത്. 75 മിനിറ്റ് മാത്രം നീണ്ടുനിന്ന ഫൈനലില്‍ 6-3, 6-3 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. സെറീനയുടെ ഈ വര്‍ഷത്തെ ആദ്യ ഗ്രാന്റ്സ്ലാം കിരീടമാണ് ഇത്.
കിരീടനേട്ടത്തോടെ 18 ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ മാര്‍ട്ടിന നവരത്തിലോവക്കും ക്രിസ് എവര്ട്ടിനുമൊപ്പം സെറീനയുമെത്തി. യുഎസ് ഓപ്പണില്‍ ആറാം തവണയാണ് സെറീന കിരീടം നേടുന്നത്. അഞ്ച് തവണ വീതം വിംബിള്‍ഡണും ഓസ്ട്രേലിയന്‍ ഓപ്പണും നേടിയ സെറീന രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും നേടിയിട്ടുണ്ട്.
മത്സരത്തിന്റെ തുടക്കം മുതല്‍ കരോലിന വോസ്നിയാക്കിയെ കരുത്തുറ്റ സര്‍വുകളിലൂടെ സെറീന സമ്മര്‍ദ്ദത്തിലാക്കി. ഇടയ്ക്ക് ചില പിഴവുകള്‍ സെറീനക്ക് സംഭവിച്ചെങ്കിലും ഇത് മുതലെടുത്ത് തിരിച്ചടിക്കാന്‍ വോസ്നിയാക്കിക്ക് കഴിഞ്ഞതുമില്ല. അവസാനം 6-3ന് ഒന്നാം സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും സെറീനയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. കരുത്തുറ്റ സര്‍വുകളിലൂടെയും ചെറിയ റാലികളിലൂടെയും വോസ്നിയാക്കിക്ക് മേല്‍ ആധിപത്യം ഉറപ്പിച്ചു. പിന്നീട് തുടര്‍ച്ചയായി നടത്തിയ ഫോര്‍ഹാന്‍ഡ് ഷോട്ടുകളില്‍ ഡാനിഷ് താരം പതറി. ഒടുവില്‍ രണ്ടാം സെറ്റും 6-3ന് നേടി തന്റെ 18-ാം ഗ്രാന്സ്ലാം കിരീടത്തിലേയ്ക്ക്.
1999-ല്‍ തന്റെ പതിനേഴാം വയസ്സിലാണ് സെറീന ആദ്യ യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടം സ്വന്തമാക്കുന്നത്.
അതേസമയം രണ്ടാം തവണയാണ് വോസ്നിയാക്കി യുഎസ് ഓപ്പണിന്റെ ഫൈനലില്‍ പരാജയപ്പെടുന്നത്. 2009-ല്‍ ഫൈനലില്‍ എത്തിയിരുന്നെങ്കിലും ബല്‍ജിയം സുന്ദരി കിം ക്ലൈസ്റ്റേഴ്സിനോട് അവര്‍ തോല്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: