തൃശൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരങ്ങളില്‍ കീരിടം സ്വന്തമാക്കാനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന്റെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീം പരിശീലനം ആരംഭിച്ചു. തൃശൂര്‍ കോര്പ്പറേഷന്സ്റ്റേഡിയത്തില് ഇന്നലെ രാവിലെ മുതലാണ് പരീശിലനം ആരംഭിച്ചത്. ഒക്ടോബറിലാണ് ഐഎസ്എല്‍ ആദ്യപതിപ്പ് ആരംഭിക്കുന്നത്. ഇന്നലെ രാവിലെ ക്യാപ്റ്റനും മാനേജരുമായ മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ജയിംസ്, അസിസ്റ്റന്റ് കോച്ച് ട്രെവര്‍ മോര്ഗന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. ഇരുവരുടെയും കീഴില്‍ ലോകോത്തര പരിശീലനമാണ് ടീംഅംഗങ്ങള്‍ നേടുന്നത്.
എന്നാല്‍ ടീമിന്റെ പേര് കേരള ബ്ലാസ്റ്റേഴ്സ് ടീം എന്നാണെങ്കിലും ടീമില്‍ മലയാളികള്‍ രണ്ടു പേര് മാത്രമേയുള്ളൂ. വയനാട്ടുകാരായ സുശാന്ത് മാത്യുവും സി.എസ്. സബീത്തുമാണ് ടീമിലെ മലയാളികള്‍. മറ്റുള്ളവരില്‍ ഭൂരിഭാഗം പേരും ദേശിയ ടിമില്‍ കളിച്ചിട്ടുള്ളവരാണ്. മണിപ്പൂര്ക്കാരന് റെനഡി സിംഗ്, സിക്കിം സ്വദേശിയും ഇന്ത്യന്‍ താരവുമായ നിര്‍മ്മല്‍ ചേത്രി, ഈസ്റ്റ് ബംഗാള്‍ താരം മേത്താബ് ഹുസൈന്, ഗോവക്കാരായ ഗോഡ്വിന് ഫ്രാങ്കോ, മില്ല ഗ്രേസ്, ലൂയിസ്ബെരാറ്റോ, കൊല്‍ക്കത്ത കളിക്കാരന് അവിനാബോ ബാഗ് തുടങ്ങി പ്രമുഖര്‍ പരീശിലനത്തിനായി എത്തിയിട്ടുണ്ട്.
തൃശൂരിലേതെന്ന് മികച്ച ഗ്രൗണ്ടാണെന്ന് ഇംഗ്ലണ്ടിന്റെയും ലിവര്‍പൂളിന്റെയും ഗോള്‍കീപ്പറായിരുന്ന ഡേവിഡ് ജയിംസ് പരിശീലനത്തിന് ശേഷം പറഞ്ഞു. ദേശീയ ഗെയിംസിന് തയ്യാറാക്കിയ ടര്‍ഫ് വിരിച്ച സ്റ്റേഡിയത്തിലാണ് പരിശീലനം. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കേരള ഫുട്ബോള്‍ ടീമിനും പരിശീലനത്തിനായി തുറന്നുകൊടുത്തിരിക്കുകയാണ്. വെള്ളിയാഴ്ച തൃശൂരിലെത്തിയ ഫുട്ബോള്‍ ടീമംഗങ്ങള്‍ ലുലു ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററിലാണ് താമസിക്കുന്നത്.
നീന്തല്‍, ജിംനേഷ്യം സൗകര്യങ്ങളും ടീമംഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഒരു മാസത്തോളം ടീം തൃശൂരില്‍ പരിശീലനം തുടരും. ഇടക്കിടെയുള്ള മഴ പരിശീലനത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും തടസ്സപ്പെട്ടില്ല. പരിശീലനം കാണുന്നതിനായി ടീം ഉടമ സച്ചിന് രണ്ടാഴ്ച്ചക്ക് ശേഷം തൃശൂരില്‍ എത്തുമെന്നാണ് അറിയുന്നത്. അടുത്തമാസം 15ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഫുട്ബോള്‍ ക്ലബുമായി ഗുവാഹട്ടിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ 27ന് നടക്കുന്ന കളിയില്‍ സൗരവ് ഗാംഗുലിയുടെ ടീമായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായി കേരള ബഌസ്റ്റേഴ്സ് ഏറ്റുമുട്ടും. പരിശീലനത്തിനെത്തിയ ഫുട്ബോള്‍ സംഘത്തെ മേയറും പൗരപ്രമുഖരും ചേര്‍ന്ന് വരവേറ്റു. മേയര്‍ രാജന് ജെ. പല്ലന്, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി.ശ്രീകുമാര്‍ തുടങ്ങിയവര്‍ ടീമംഗങ്ങളെ ഹാരമണിയിച്ചു സ്വീകരിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന്, ജോപോള്‍ അഞ്ചേരി തുടങ്ങിയവരും കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഇഗ്നി മാത്യുവും ഫുട്ബോള്‍ പ്രേമികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: