തൃശൂരിലെ പ്രൊഫസര്‍ പി.സി. തോമസ് അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രവിച്ച് ആഹ്ലാദ ഭരിതനായിരിക്കുകയാണ്. അരനൂറ്റാണ്ടിലധികമായി അധ്യാപനത്തില്‍ വ്യാപൃതനായ പ്രൊഫ. തോമസ്, അധ്യാപകദിനത്തില്‍ ഇത്തരമൊരു നല്ല കാര്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിക്കാനും തയ്യാറായി. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ തന്റെ സ്ഥാപനത്തിലെ 17000 വിദ്യാര്‍ത്ഥികള്‍ക്ക് സംവിധാനമൊരുക്കിയ തോമസ് ഇത്തരം ഉദ്യമങ്ങളില്‍ പങ്കാളികളാകാന്‍ സംവിധാനങ്ങളുണ്ടാക്കണമെന്നും നിര്‍ദ്ദേശിച്ചു. അരനൂറ്റാണ്ടിനിടയില്‍ തന്റെ വിദ്യാലയത്തില്‍ പഠനം നടത്തിയ മൂന്നു ലക്ഷത്തിലധികം പേരെ എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിപ്പിച്ചിട്ടുണ്ട്. അത്തരമൊരു ഗുരുനാഥനാണ് പ്രധാനമന്ത്രി എന്തുപറയുന്നു എന്നറിയാന്‍ വിദ്യാര്‍ത്ഥികളോടൊപ്പം കാതോര്‍ത്തിരുന്നത്. പ്രസംഗം കേട്ടതിനുശേഷം പ്രധാനമന്ത്രിയുടെ സദ്കര്‍മ്മത്തെ അനുമോദിക്കുകയും ഇത്തരം സന്ദേശങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരിക്കുകയാണ്. നരേന്ദ്രമോദിയുടെ അധ്യാപകദിനത്തിലെ പ്രസംഗം വളരെയേറെ ഗുണകരമായി എന്നാണ് ഏറെ പരിചയസമ്പത്തും വിദ്യാഭ്യാസവും ലക്ഷക്കണക്കായ ശിഷ്യസമ്പത്തുള്ള പ്രൊഫ. തോമസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രസംഗം കേട്ട ലക്ഷക്കണക്കായ വിദ്യാലയങ്ങളിലെ കോടിക്കണക്കായ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്ല അനുഭവമായിരുന്നു ഈ വര്‍ഷത്തെ അധ്യാപകദിനത്തിലെന്നതിന്റെ ഒരു ഉദാഹരണമാണ് തോമസ് മാഷിന്റെത്.
കേരളത്തില്‍ ഈയൊരു സൗഭാഗ്യം ലഭിക്കാതിരിക്കാന്‍ ചില അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കാര്‍ തന്നെയും ശ്രമിച്ചു എന്നത് ആശാസ്യമായോ എന്ന് ബന്ധപ്പെട്ടവരെല്ലാം ചിന്തിക്കേണ്ടതാണ്. പ്രധാനമന്ത്രി അധ്യാപകദിനത്തില്‍ ഒരു പ്രസംഗം നടത്തുന്നുണ്ടെന്നും എല്ലാ വിദ്യാര്‍ത്ഥികളെയും ഇത് കേള്‍പ്പിക്കാന്‍ സൗകര്യമൊരുക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയതാണ്. ഇതിനെതിരെ വിദ്യാഭ്യാസമന്ത്രി നേരിട്ട് തന്നെ രംഗത്തെത്തി. ഭരണപക്ഷവും പ്രതിപക്ഷവും വിദ്യാലയങ്ങളില്‍ നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍പ്പിക്കുന്നത് കൊടുംപാതകമെന്ന നിലയില്‍ പ്രതികരിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറെ മോശമായ വിധം ചിത്രീകരിക്കാനുള്ള ശ്രമമടക്കം നടന്നിരിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം നിര്‍ബന്ധപൂര്‍വ്വം കേള്‍പ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന പരാതി ഉയര്‍ന്നപ്പോള്‍ ‘ഒരു നിര്‍ബന്ധവുമില്ല ആഗ്രഹമുള്ളവരെ കേള്‍പ്പിച്ചാല്‍ മതി’ എന്ന് കേന്ദ്രം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ സര്‍ക്കാര്‍ ഉടമയിലുള്ള വിക്ടര്‍ ചാനലില്‍ പ്രസംഗം സംപ്രേഷണം ചെയ്യുമെന്നറിയിച്ചതിനെത്തുടര്ന്ന് വലിയ സ്ക്രീന്‍ ഒരുക്കി വിദ്യാര്‍ത്ഥികളെ പ്രസംഗം കേള്‍പ്പിക്കാന്‍ സജ്ജീകരണമൊരുക്കി കാത്തിരുന്നു. പക്ഷെ നിരവധി സ്കൂള്‍ അധികൃതരെയും വിദ്യാര്‍ത്ഥികളെയും ചാനല്‍ ചതിച്ചു. വിക്ടേഴ്സ് ചാനല്‍ മുന്നറിയിപ്പില്ലാതെ സംപ്രേഷണം മുടക്കിക്കൊണ്ടാണ് യജമാനഭക്തി പ്രകടിപ്പിച്ചത്.
‘അച്ഛന് മകള്‍ക്കെഴുതിയ കത്തുകള്‍’ പോലും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠിപ്പിച്ച രാജ്യമാണിത്. ചരിത്രം വളച്ചൊടിച്ചും സംസ്കാരം വിസ്മരിച്ചും പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയാണ് ഇവിടെ നടന്നുവരുന്നത്. അത്തരം കാര്യങ്ങള്‍ പഠിപ്പിച്ച് തലമുറകളെ തന്നെ വക്രീകരിച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായങ്ങള്‍ക്കിടയില്‍ ഗുരുശിഷ്യബന്ധത്തിന്റെ മഹത്വം വിളംബരം ചെയ്യുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഒന്നേമുക്കാല്‍ മണിക്കൂര്‍നീണ്ട പ്രസംഗത്തിനിടയില്‍ ബഹുസ്വരസമൂഹത്തിന് വിയോജിപ്പുണ്ടാക്കുന്ന ഒരു വാക്കുപോലും ഉണ്ടായില്ല. രാഷ്ട്രീയ കാര്യങ്ങള്‍ ഒരിക്കല്‍പോലും കടന്നുവന്നില്ല. മഹാത്മാക്കളെ അനുഗമിക്കാനും അവരുടെ ചരിത്രങ്ങള്‍ മനസ്സിലാക്കാനും പ്രധാനമന്ത്രി ഉപദേശിച്ചു. നല്ല അധ്യാപകരും വിദ്യാര്‍ത്ഥികളും ഉണ്ടാകണമെന്ന പ്രധാനമന്ത്രിയുടെ ആഗ്രഹം പങ്കുവച്ചു. മഹത്വ്യക്തികളുണ്ടായതിന് പിന്നില്‍ അമ്മയ്ക്കും ഗുരുനാഥന്മാര്ക്കുമുള്ള പങ്ക് എടുത്തു പറഞ്ഞു. അനുഭവവും അറിവും പങ്കുവയ്ക്കാന്‍ നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. പഠിച്ചുവളരാനും സ്വന്തം വളര്‍ച്ച രാജ്യത്തിന്റെ അഭ്യുന്നതിക്കായി പ്രയോജനപ്പെടുത്താനും അദ്ദേഹം ഉപദേശിച്ചു. പ്രസംഗിക്കുക മാത്രമല്ല വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും സമയം കണ്ടെത്തി. തികച്ചും വ്യത്യസ്തവും പഠിതാക്കള്‍ക്ക് ഉപകാരപ്രദവുമായ ഒരു സംഗതിയെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിക്കാന്‍ പരിശ്രമിച്ച ഒരേയൊരു സംസ്ഥാനം കേരളമായിരിക്കും. ഉത്തരേന്ത്യയിലെ പല മദ്രസകളിലും പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ അതിന്റെ നടത്തിപ്പുകാര്‍ സന്നദ്ധരായപ്പോള്‍ കേരളം നിഷേധാത്മക നിലപാട് സ്വീകരിച്ചത് ഒട്ടും മര്യാദയായില്ല. സാക്ഷരകേരളമെന്നാണ് നാം വിശേഷിപ്പിക്കാറ്. അത് രാക്ഷസകേരളമെന്ന് മാറ്റിപ്പറയിക്കാന്‍ ഇങ്ങനെപോയാല്‍ ഏറെ വൈകുമെന്ന് തോന്നുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: