എന്തുകൊണ്ടൊ ദേശീയാദര്ശങ്ങള്ക്ക് വിലക്ക് കല്‍പ്പിക്കപ്പെട്ട മണ്ണായിരുന്നു കേരളത്തിലേത്. വൈദേശിക ജനുസ്സില്‍പ്പെട്ട ചുവന്ന പ്രത്യയശാസ്ത്രത്തിന് ഈറ്റില്ലമാകേണ്ടിവന്ന ദൗര്‍ഭാഗ്യം പേറുന്ന കണ്ണൂരില്‍ ആ വിലക്ക് കല്ലേ പിളര്‍ക്കുന്ന കല്‍പ്പന പോലെയാണ്. മുപ്പതുകളിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ സംഘടനാപരമായി പദമൂന്നുന്നത്. നഷ്ടപ്പെടുവാന്‍ ചങ്ങലകള്‍ മാത്രം കൈമുതലായി ഉണ്ടായിരുന്നവര്ക്കുവേണ്ടിയാണ് ആ പാര്‍ട്ടി അവതാരമെടുത്തതെന്നായിരുന്നു വിളംബരം. സാമൂഹികമായി ഏറെ അവശത അനുഭവിച്ചുകൊണ്ടിരുന്ന വലിയൊരു വിഭാഗത്തിനിടയില്‍ വേരോട്ടമുണ്ടാക്കുവാന്‍ ഈ നാട്യം അവര്‍ക്ക് തുണയേകി. ജനങ്ങളില്‍ വലിയ തോതില്‍ സ്വാധീനമുണ്ടാക്കുവാന്‍, കേള്‍ക്കാനിമ്പമുള്ള അവരുടെ മുദ്രാവാക്യങ്ങള്‍ക്ക് കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രബല ശക്തിയായി. ആ ശക്തി ജനങ്ങളുടെ ചിന്താസ്വാതന്ത്ര്യത്തെയും എന്തിന്, വ്യക്തിജീവിതത്തിന്റെ സമസ്തതലങ്ങളെയും നിയന്ത്രിക്കാനുള്ള അധികാര ശക്തിയാക്കി അവര്‍ മാറ്റി. അതിന്റെ ദുരന്തഫലം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടി വന്നത് കണ്ണൂരിനാണ്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായി കണ്ണൂര്‍ വിശേഷിപ്പിക്കപ്പെട്ടു. മറുത്തൊരു വാക്കുപറയാന്‍ ധൈര്യമുള്ള ഒരാള്‍ പോലുമില്ലാത്ത പാര്‍ട്ടി ഗ്രാമങ്ങള്‍. ‘ഇങ്ക്വിലാബ് സിന്ദാബാദി’നപ്പുറം മറ്റൊരു രാഷ്ട്രീയ ശബ്ദം ഉയരാന്‍ പാടില്ലാത്ത കവലകള്‍. ചുവന്ന കൊടിയല്ലാത്ത മറ്റൊന്ന് വഹിച്ചുകൊണ്ടുള്ള കൊടിമരങ്ങള്‍ പാടില്ലാത്ത വഴിയോരങ്ങള്‍. പാര്‍ട്ടിക്കാരല്ലാത്ത മറ്റാരെങ്കിലും അന്യദേശത്തു നിന്നെത്തിയാല്‍ ചോദ്യംചെയ്യലിനും സൂക്ഷ്മപരിശോധനയ്ക്കും വിധേയമാകേണ്ടിവരുന്ന കര്‍ശനമായ ‘എമിഗ്രേഷന്‍’ വ്യവസ്ഥകള്‍ അലിഖിതമായി നിലവിലുള്ള പ്രദേശങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ ശക്തികേന്ദ്രങ്ങള്‍. (ഇപ്പോള്‍ അത്തരം പ്രദേശങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു എന്നത് ആശ്വാസം ജനിപ്പിക്കുന്നു.) കണ്ണൂരിന്റെ അതേ ‘സ്റ്റാറ്റസ്’ പുലര്‍ത്തുന്ന മറ്റൊരു ജില്ലയേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മാന്വലില്‍ ഉണ്ടായിരുന്നുള്ളൂ. അത് ബംഗാളിലെ മിഡ്നാപ്പൂര്‍ ജില്ലയായിരുന്നു. അവിടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തില്ലെന്നതിന്റെ പേരില്‍ 16 ചെറുപ്പക്കാരുടെ വലതുകൈപ്പത്തികള് പാര്‍ട്ടി സഖാക്കള്‍ അരിഞ്ഞുതള്ളിയത്. മിഡ്നാപ്പൂര്‍ കാവിയണിഞ്ഞു തുടങ്ങി എന്നത് ചരിത്രനിയോഗം.
അരനൂറ്റാണ്ടുകാലമായി ജയിന് രാജിനെപ്പോലെ ചിലരൊഴിച്ച് ആര്‍ക്കും സന്തോഷം തരാത്ത ക്രൂരതകള്‍ കണ്ണൂരില്‍ അരങ്ങേറുന്നു. നൂറുകണക്കിനാളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. കൈകാലുകള്‍ നഷ്ടപ്പെട്ടും നട്ടെല്ല് തകര്‍ന്നും കാഴ്ചശക്തി നശിച്ചും ദുരിതങ്ങള്‍ പേറുന്നത് അനേകരാണ്. ഇരുമ്പഴിക്കുള്ളില്‍ ജീവിതം തള്ളിനീക്കുന്നവര്‍ ഏറെ. ആലംബഹീനരായ കുടുംബങ്ങള്‍… സമൂഹമനഃസാക്ഷിയെ കുത്തിനോവിക്കുന്ന കാഴ്ചകള്‍ കണ്ണൂരില്‍ കാണാം. ഇതിനുമാത്രം എന്തു സാഹചര്യമാണവിടെ? ഒറ്റ ഉത്തരം-മാര്‍ക്സിസ്റ്റു പാര്‍ട്ടി പിന്തുടര്ന്നു പോരുന്ന അസഹിഷ്ണുതാപരമായ സമീപനം. അതവരെ ലക്കുകെട്ടവരാക്കുന്നു. കലിയടങ്ങാത്ത മനസ്സിനുടമകളാക്കുന്നു. മാനവികതയും സാഹോദര്യവുമൊക്കെ പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ കഴിയുന്നവര്‍ തമ്മില്‍ മാത്രം. മറ്റുള്ളവര്‍ -അവര്‍ ഏതു ഗണത്തില്‍പ്പെട്ടവരായാലും-ചെറുക്കപ്പെടേണ്ടവരും വെറുക്കപ്പെടേണ്ടവരും. ഇതാണ് കണ്ണൂരിലെ ചോരക്കളിയുടെ പശ്ചാത്തലം. ഇതുകൊണ്ടാണ് കണ്ണൂരിലെ ബാല്യങ്ങള്‍ ചോരയില്‍ കുതിരുന്നത്.
ഒരുപാടുകാലം വളരെയേറെ സഹിക്കേണ്ടി വരുമ്പോള്‍ ആത്മാഭിമാനമുള്ളവര്‍ തിരിഞ്ഞുനിന്നു പ്രതിരോധിച്ചു എന്നുവരും. നിരന്തരം നീതിനിഷേധിക്കപ്പെടുമ്പോള്‍ നിയമം കയ്യിലെടുത്തു എന്നുവരും. ക്രമസമാധാനപാലന സംവിധാനങ്ങളും നീതിന്യായ വ്യവസ്ഥയും ഭരണകൂട സൗകര്യങ്ങളും നഗ്നമായി പക്ഷപാതവല്ക്കരിക്കപ്പെടുമ്പോള് പ്രതികാര ചിന്ത ഉണരുന്നത് സ്വാഭാവികം മാത്രം. ഇപ്പറഞ്ഞ വഴികളെല്ലാമടയുമ്പോള് അടിച്ചമര്‍ത്തപ്പെടുന്നവര്‍ സ്വന്തം വഴി നോക്കിയില്ലെങ്കിലല്ലേ അത്ഭുതം? എന്നാല്‍ ഒന്നോര്‍ക്കണം. ബോംബുകള്‍ നിര്‍മിച്ചും മറ്റായുധങ്ങള്‍ സംഭരിച്ചും പാഴാക്കിക്കളയാനുള്ള സമയം സംഘപ്രവര്ത്തകര്ക്കില്ല. സമാജപരിവര്‍ത്തനത്തിലൂടെ രാഷ്ട്ര വൈഭവം നേടാന്‍ പ്രയത്നിക്കുന്നവര്‍ക്ക് നിര്‍വഹിക്കാന്‍ ചുമതലകള്‍ ഏറെയുണ്ട്. എന്നിട്ടും അത്തരക്കാരുടെ കൈകളില്‍ ആയുധം വന്നുചേരുന്നുവെങ്കില്‍ അതെന്തുകൊണ്ടെന്ന് പഠിക്കാന്‍ സമൂഹ മനഃശാസ്ത്രജ്ഞര്‍ തയ്യാറാകണം.
സിപിഎം കേന്ദ്രങ്ങളില്‍ തുടങ്ങുന്ന ആര്‍എസ്എസ് ശാഖകളാണ് പ്രശ്നകാരണമെന്ന് സിപിഎം ഗവേഷകന്മാര് കണ്ടെത്തുന്നു. അവര്‍ ഒരു കാര്യം മനസ്സിലാക്കണം. പാര്‍ട്ടി സ്വാധീനം നേടിയ സ്ഥലങ്ങളില്‍ എന്നും പാര്ട്ടിക്കാര് മാത്രമേ ഉണ്ടാകാവൂ എന്ന ശാഠ്യം വകവെച്ചുകിട്ടാന്‍ അല്‍പ്പം പ്രയാസമായിരിക്കും. ഗ്രാമങ്ങളുടെ അവകാശം മൊത്തമായി ആരും അവര്‍ക്ക് നല്‍കിയിട്ടില്ല. വ്യത്യസ്ത ആശയക്കാര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനും ജീവിക്കാനും സര്‍വസ്വാതന്ത്ര്യവും ഇവിടെയുണ്ട്. അത് നിഷേധിക്കാന്‍ സിപിഎമ്മിന് ആരാണ് അധികാരം നല്‍കിയത്? ഊര്‍ജസ്വലരായ പ്രവര്‍ത്തകരെയും നേതാക്കളെയും കരിമ്പട്ടികയില്‍പ്പെടുത്തി, മണംപിടിച്ച് സദാ പിറകെ നടന്ന് അവസരം വരുമ്പോള്‍ അല്ലെങ്കില്‍ അവസരമുണ്ടാക്കി കുത്തിവീഴ്ത്തുന്നത് നിസ്സഹായരായി ആര്‍എസ്എസുകാര്‍ നോക്കിനില്ക്കണമെന്ന് വാശി പിടിക്കരുത്. നാഡീ ഞരമ്പുകളും മജ്ജയും മാംസവും തുടിക്കുന്ന ഹൃദയവുമുള്ളവരാണവര്. അവരും ഇന്നാട്ടില് ഒന്നാന്തരം പൗരന്മാര് തന്നെയാണ്. സിപിഎം നേതൃത്വത്തിന്റെ മാടമ്പിത്തരം അവരുടെമേല്‍ കെട്ടിവെച്ചാല്‍ എന്നും അത് താങ്ങിക്കൊള്ളണമെന്നില്ല. താന്‍പ്രമാണിത്തവും പത്രാസും കാട്ടി കൊമ്പുകുലുക്കി നടക്കുന്നവരുടെ കാലടിക്കീഴില്‍ ഒതുങ്ങിക്കൊള്ളും എന്നും കരുതരുത്. ആര്‍എസ്എസ് ശാഖയ്ക്ക് നേരെയുള്ള ആരോപണം സിപിഎം നേതൃത്വം അവലംബിക്കുന്ന ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ക്ക് മറയിടാനാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, മുസ്ലിംലീഗുകാര്‍, എന്തിന്, സഹയാത്രികരായ സിപിഐക്കാര്ക്കുപോലുമെതിരെ ശാരീരിക ആക്രമണങ്ങള്‍ ഏകപക്ഷീയമായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്നു. മാധ്യമപ്രവര്‍ത്തകരെയും പോലീസുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും ന്യായാധിപന്മാരെപ്പോലും ഭേദ്യം ചെയ്യുന്നു. ഇതിനൊക്കെ കാരണം ആര്‍എസ്എസ് ശാഖയാണോ?
രാഷ്ട്രീയ പ്രതിയോഗികളെ പൊതുവിലും ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രത്യേകിച്ചും രണ്ടാംതരക്കാരായും മ്ലേച്ഛന്മാരായും കാണുകയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുക സിപിഎമ്മിന്റെ പതിവ് ശൈലിയാണ്. അവരെ മാനസികമായും ശാരീരികമായും തകര്‍ക്കുക എന്നത് ജന്മാവകാശം പോലെയാണ് സിപിഎം നേതൃത്വം കാണുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നതും സ്വാധീനമുറപ്പിക്കുന്നതും അവര്‍ക്ക് സഹിക്കാന്‍ കഴിയാത്തതാണ്. പ്രതിസന്ധികളും പ്രയാസങ്ങളും അളവറ്റ് നേരിടുമ്പോഴും സംഘടനാ പ്രവര്‍ത്തനത്തിന് അല്‍പ്പം പോലും കോട്ടംവരാതെ ത്യാഗനിര്ഭരമായാണ് സംഘപ്രവര്‍ത്തകര്‍ കര്മോന്മുകരാവുന്നത്. എത്ര ശക്തിയായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവോ അതിന്റെ പതിന്മടങ്ങ് ശക്തിയില്‍ കുതിച്ചുയരാന്‍ സംഘത്തിന് കഴിയുന്നു.
എന്തുകൊണ്ടാണ് ഇത്രയേറെ വിദ്വേഷം സംഘത്തോട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി വെച്ചുപുലര്‍ത്തുന്നത്? സംശയിക്കേണ്ട, ഹിന്ദുത്വത്തോടുള്ള, ജാതകവശാല്‍ അവര്‍ പുലര്‍ത്തുന്ന വെറുപ്പാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയോടടുപ്പിക്കാനുള്ള പരക്കംപാച്ചിലാണ് നടക്കുന്നത്. ഏതുവിധേനയും അത് സാധിക്കണം. അതിനുള്ള എളുപ്പവഴി ന്യൂനപക്ഷ വിരുദ്ധമെന്ന് മുദ്രയടിച്ച് ആര്‍എസ്എസിനെ ഉന്മൂലനം ചെയ്യുക എന്നതാണ്. അതിനൊരു സൈദ്ധാന്തിക വ്യാഖ്യാനവും അവര്‍ നല്കുന്നു. ”ആര്‍എസ്എസ് ആക്രമണങ്ങളില്‍ നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചുനിര്‍ത്തുന്നത് ഞങ്ങളാണ്” എന്നതാണത്. ന്യൂനപക്ഷ പ്രീതി നേടാന്‍ ന്യൂനപക്ഷ വിരുദ്ധരെ അടിച്ചൊതുക്കുക. ലളിതമായ സൂത്രവാക്യം. അത് പ്രയോഗവല്‍ക്കരിക്കുന്നു. ഒപ്പം സ്വന്തം അണികളിലുള്ള ചോര്‍ച്ച തടയുകയും ചെയ്യാം.
ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനങ്ങള്‍ ആര്ക്കെതിരെയുമുള്ളതല്ല. ഈ നാടിന്റെ ശ്രേഷ്ഠ പാരമ്പര്യം കാത്തുകൊണ്ട് ഉത്കൃഷ്ഠ സമൂഹത്തെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനമാണ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്. സിപിഎം എന്ന പാര്ട്ടിക്കാധാരമായ വിശ്വാസപ്രമാണവും ജനനന്മയാണ് വിഭാവനം ചെയ്യുന്നതെന്ന് അവര്‍ അവകാശപ്പെടുന്നു. അപ്പോള്‍ കുടിപ്പകയും വിദ്വേഷവും മനസ്സില്‍ കുത്തിനിറച്ച് ആര്‍എസ്എസിന് കാണുന്നത് എന്തിനാണ്? മനുഷ്യസ്നേഹമെന്ന പൊതുതാല്‍പ്പര്യത്തിന്റെ പേരില്‍ ആര്‍എസ്എസിനെ ഉള്‍ക്കൊള്ളാനും സഹിക്കാനും സിപിഎം നേതാക്കള്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?
പ്രതിയോഗികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെല്ലാം അരങ്ങേറുന്നത് ഉന്നത നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയും നിര്‍ദ്ദേശത്തോടെയുമാണ്. ആകെക്കൂടി ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒട്ടും ഭിന്നമല്ല സിപിഎമ്മിന്റെ ഹിംസാത്മക ശൈലി. സ്വന്തം അധീശത്വം സ്ഥായിയായി ഉറപ്പിക്കാനുള്ള നെട്ടോട്ടമാണ് അവര്‍ നടത്തുന്നത്. ഇതിന്റെയെല്ലാം പ്രത്യാഘാതം ഭീതിതമാണ്. അക്രമത്തിലൂടയും സംഘര്‍ഷത്തിലൂടെയും സംഘടനാശേഷി വര്‍ധിപ്പിക്കാമെന്ന തലതിരിഞ്ഞ ചിന്തയാണ് സിപിഎം നേതൃത്വത്തെ നയിക്കുന്നത്. തങ്ങളുടെ കാലിനടിയിലെ മണ്ണിളകുമ്പോള്‍ ആര്‍എസ്എസിനെതിരെ വാളുയര്ത്തിയതുകൊണ്ട് പ്രയോജനമില്ല. ആ വാളുകൊണ്ട് തകരുന്നതല്ല ഈ സംഘടന എന്ന് ഇനിയെങ്കിലും സിപിഎം നേതൃത്വം മനസ്സിലാക്കണം. ബലിദാനങ്ങളും രക്തച്ചൊരിച്ചിലും തുടര്ക്കഥയാകുന്നെങ്കിലും പരാജയപ്പെട്ട് പിന്തിരിയാനല്ല ആര്‍എസ്എസിന്റെ നിശ്ചയം. വിജയിച്ച് മുന്നേറാന്‍ തന്നെയാണ്. തിരിച്ചടികള്‍ സമൂഹത്തില്‍നിന്നും നിയമത്തിന്റെ വഴിക്കും കാലത്തിന്റെ കണക്കിലും വേണ്ടതിലേറെ ലഭിക്കുമ്പോഴെങ്കിലും സിപിഎം നേതാക്കള്‍ നേര്‍വഴിക്ക് ചിന്തിക്കുമോ? എങ്കില്‍ വരുംതലമുറയോട് ചെയ്യുന്ന നീതി മാത്രമായിരിക്കുമത്. ഇനിയൊരു ചെറുപ്പക്കാരന് ‘ചോരയില്‍ കുതിര്‍ന്ന കുട്ടിക്കാലത്തെ’യോര്‍ത്ത് ക്രൂരതയുടെ ആള്‍രൂപമായി സമൂഹമധ്യത്തില്‍ പ്രത്യക്ഷപ്പെടാനും പരിഹാസ്യനാകാനും അതുവഴി പിതാക്കന്മാര് പൊതുസമൂഹത്തിനു മുന്നില്‍ കുറ്റസമ്മതം നടത്താനിടയാവുകയും ചെയ്യരുത്.
ഒടുവിലായി ഒരു കാര്യംകൂടി. തന്റെ പിതാവ് ജയരാജന് ആക്രമിക്കപ്പെട്ടുവെന്ന ന്യായംപറഞ്ഞ് യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ് മുറിയില്‍, കുട്ടികളുടെ മുന്നില്‍ വച്ച് വധിച്ചതുള്‍പ്പെടെ നിരവധി നിരപരാധികളുടെ ചോരകൊണ്ട് ഇതിനകം സിപിഎം കുരുതിക്കളം തീര്‍ത്തത് ജെയിന് രാജ് മറക്കരുത്. ഇനിയുമുണ്ടാകും പട്ടികയില്‍ പേരുകള്‍. അതിരില്ലാത്ത സന്തോഷത്തിനായി കാത്തിരിക്കുന്ന ജയിന് രാജിനെപ്പോലുള്ളവര്‍ ഓര്‍ക്കുക, വക്കീല്‍ ഗുമസ്ഥനായിരുന്ന, ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹക് പി.പി.മോഹനനെ 1994 ല്‍ നഗരത്തിലുള്ള വക്കീലാഫീസില് വച്ച് പട്ടാപ്പകല്‍ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയായിരുന്നു താങ്കളുടെ പിതാവ് ജയരാജന്. കോടതിയുടെ ശിക്ഷ സാങ്കേതികം മാത്രമാണ്. പി.പി.മോഹനനുമുണ്ട് ആണ്മക്കള്. ജീവനോപാധി കണ്ടെത്തി അന്തസ്സോടെ കുടുംബ ജീവിതം നയിക്കുകയാണവര്‍. അങ്ങനെ അനേകം പേര്. അച്ഛന്റെ ചോരക്ക് കണക്കുതീര്‍ക്കാന്‍ മക്കള്‍ പുറപ്പെടുന്നത് ന്യായീകരിക്കപ്പെടുകയാണെങ്കില് കണ്ണൂരില്‍ ചോരക്കളി തീരില്ല. അങ്ങനെ വന്നാല്‍ അതാര്‍ക്കും നല്ലതിനുമാവില്ല.
(അവസാനിക്കുന്നില്ല)
സി.സദാനന്ദന് മാസ്റ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: