തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച് ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോയ സംസ്ഥാന സര്‍ക്കാരിനെ രക്ഷിച്ചത് ബിവറേജസ് കോര്പ്പറേഷന്. 330 കോടി രൂപ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് മുന്‍കൂര്‍ നികുതി ഈടാക്കാന്‍ തീരുമാനിച്ചാണ് ഓവര്‍ ഡ്രാഫ്റ്റില്‍ നിന്ന് താത്കാലികമായി സര്‍ക്കാര്‍ രക്ഷപ്പെട്ടത്. സര്‍ക്കാര്‍ ആവശ്യപ്പെട്ട മുന്‍കൂര്‍ നികുതി 330 കോടി രൂപയില്‍ 300 കോടി രൂപ ബിവറേജസ് കോര്പ്പറേഷന് ഇന്നലെ തന്നെ കൈമാറി. ബാക്കി നല്‍കാനുള്ള 30 കോടി രൂപ ഇന്ന് കൈമാറുമെന്ന് ബിവറേജസ് കോര്പ്പറേഷന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ റിസര്‍വ് ബാങ്കിന് നല്‍കാനുള്ള ഓവര്‍ ഡ്രാഫ്റ്റ് തുക സര്‍ക്കാര്‍ ഇന്ന് തന്നെ അടയ്ക്കുമെന്ന് ഉറപ്പായി.
ബാറുകളില്‍ നിന്നുള്ള വരുമാനം നിലച്ചതും ഒപ്പം വില്‍പ്പന നികുതി യഥാസമയം പിരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയതുമാണ് റവന്യൂ വരവിനെ കാര്യമായി ബാധിച്ചത്. ഇതാണ് സാമ്പത്തിക പ്രതിസന്ധി ഈ ഓണക്കാലത്ത് രൂക്ഷമായതിന് കാരണമെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു. നിരവധി പ്രമുഖ വ്യാപാരസ്ഥാപനങ്ങള്‍ നല്‍കാനുള്ള നികുതി കുടിശ്ശിക സഹസ്രകോടികള്‍ വരും. മനഃപ്പൂര്‍വം നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തി അവസാനം സര്‍ക്കാരിനോട് ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി ചില്ലറ കൊടുത്തു ഒതുക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ എണ്ണവും കുറവല്ല. ഇതിലൂടെ വരുന്ന നികുതി വരുമാനത്തിലെ കുറവ് കാലാകാലങ്ങളായി സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നികുതി പിരിവ് മന്ദഗതിയിലായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമായി സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളും മറ്റ് ക്ഷേമ പെന്‍ഷനുകളും നല്കാതിരുന്നിട്ടും രൂക്ഷമായ ധനക്കമ്മിയാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. ഖജനാവിലുണ്ടായിരുന്ന പണം വെള്ളിയാഴ്ച ചെലവഴിച്ചു തീര്‍ന്നതോടെ കഴിഞ്ഞദിവസം സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലായി. ഈ ഓവര്‍ഡ്രാഫ്റ്റ് എടുത്ത തുക ഒരാഴ്ചയ്ക്കുള്ളില്‍ റിസര്‍വ് ബാങ്കിലേക്ക് മടക്കി നല്‍കണം. അതിന് മാത്രം ഏതാണ്ട് 100 കോടിക്ക് മുകളില്‍ പണം കണ്ടെത്തേണ്ടിയിരുന്നു. നേരത്തെ സംസ്ഥാന സര്‍ക്കാരിന് 550 കോടി രൂപ പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് ബുധനാഴ്ചയ്ക്കു ശേഷമേ സാധിക്കുകയുള്ളൂ. കേന്ദ്ര നികുതി വിഹിതത്തില്‍ നിന്നു മാസംതോറും നിത്യച്ചെലവിന് അനുവദിക്കുന്ന തുക ഏതെങ്കിലും മാസം മുന്‍കൂറായി എടുക്കുന്നത് 550 കോടി രൂപയുടെ പരിധി കഴിയുമ്പോഴാണ് ഓവര്ഡ്രാഫ്റ്റാകുന്നത്.
ഓണക്കാലത്ത് 1,800 കോടിരൂപയുടെ അധികച്ചെലവാണ് സംസ്ഥാനത്തിന് നേരിടേണ്ടി വന്നത്. ഓണക്കാല കച്ചവടത്തിലെ നികുതി വരുമാനത്തില്‍ 20 ശതമാനം വര്‍ധനവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ദിവസങ്ങളോളം പെയ്ത മഴയും വിലക്കയറ്റം തടയാനാകാത്തതും പൊതുവെയുള്ള സാമ്പത്തിക ഞെരുക്കവും പ്രതീക്ഷകളെ തകിടം മറിച്ചു. ഈ ഉത്സവകാലത്തെ നികുതി വരുമാനത്തിലാകട്ടെ 11 ശതമാനം വളര്‍ച്ച മാത്രമേ ഉണ്ടായുള്ളൂ. കിട്ടാക്കടം പിരിച്ചെടുക്കുന്നതിലും സെസ് ഈടാക്കുന്നതിലും ധനവകുപ്പ് ഗുരുതരമായ വീഴ്ച വരുത്തിയതായാണ് മറ്റു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരവധി ക്ഷേമപെന്‍ഷനുകളും ജീവനക്കാരുടെ മറ്റ് ആനുകൂല്യങ്ങളും താത്കാലികമായി സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. നിയമനനിരോധനം തുടരുന്ന സാഹചര്യം കുറച്ചു നാളുകളിലേക്ക് കൂടി നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. അതുപോലെ 50 ലക്ഷം രൂപയ്ക്ക് മേലെയുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതോടെ വികസനപ്രവര്‍ത്തനങ്ങളടക്കം നിലച്ചു പോകുന്ന അവസ്ഥ സംസ്ഥാനത്ത് സംജാതമായിരിക്കുകയാണ്.
ബാറുകളില്‍ നിന്ന് മാത്രം 150 കോടി രൂപയുടെ വരുമാനമാണ് വരേണ്ടിയിരുന്നത്. ഇത് ഗണ്യമായി കുറഞ്ഞു. മദ്യനിരോധനം മൂലമുണ്ടാകുന്ന വരുമാനനഷ്ടം നികത്താന്‍ മറ്റ് പദ്ധതികള്‍ കണ്ടെത്തുമെന്നായിരുന്നു ധനമന്ത്രി പറഞ്ഞിരുന്നത്. ഇതിനായി പ്രത്യേക നികുതികള്‍ ഏര്‍പ്പെടുത്തണമെന്ന് ധനമന്ത്രി കെ.എം. മാണി ആവശ്യപ്പെട്ടിരുന്നെങ്കിലും ജനരോഷം ഭയന്ന് സര്‍ക്കാര്‍ അതിന് തയ്യാറായില്ല. പക്ഷേ വരുമാനമില്ലാതെ എങ്ങനെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന ധാരണയില്ലാതെ ഉഴറുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഈ അവസ്ഥയിലും നികുതി കുടിശ്ശിക പിരിച്ചെടുക്കാനോ സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാനുള്ള റവന്യൂ റിക്കറി ഊര്‍ജിതമാക്കാനോ നടപടി സ്വീകരിക്കുന്നില്ലെന്നത് ഏറ്റവും വലിയ വൈരുദ്ധ്യമായാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: