ന്യൂദല്‍ഹി: വഖഫിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കരാറായി. ദേശീയ വഖഫ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനും ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനും ചേര്‍ന്നാണ് ഇതുസംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പുവെച്ചത്.
കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോ.നജ്മ ഹെപ്തുള്ളയാണ് ഇക്കാര്യം അറിയിച്ചത്. ദല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ദല്‍ഹിയില്‍ ഒന്നും, രാജസ്ഥാനില്‍ രണ്ടും, മധ്യപ്രദേശില്‍ ആറും, കര്‍ണാടകയില്‍ ഏഴും വഖഫ് സ്ഥാപനങ്ങള്‍ നിര്‍മ്മിക്കും. കോമേഴ്സ്യല്‍ പദ്ധതി എന്ന നിലയിലാണ് പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വികസന പദ്ധതികള്‍ വളരെ നേരത്തെ തന്നെ ചെയ്തുതീര്‍ക്കാനാണ് തീരുമാനം. രാജസ്ഥാനിലെ രണ്ട് പദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞു. ജോധ്പൂരിലെ ഒരു ആശുപത്രിയും അജ്മീറില്‍ സ്കൂളുമാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. വഖഫ് പ്രോപ്പര്‍ട്ടീസിന്റെ കൃത്യമായ ഉപയോഗം ആവശ്യമാണെന്നും എന്നാല്‍ മാത്രമേ കൃത്യമായ വരുമാനം ലഭിക്കൂ എന്ന് കേന്ദമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് വലിയ പങ്കുവഹിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചക്കും ന്യനപക്ഷങ്ങള്‍ക്ക് തുല്യ പങ്കാളിത്തമുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വഖഫ് പ്രോപ്പര്ട്ടികളുള്ളത് ഭാരതത്തിലാണ്. മുസ്ലീം വിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടിയുള്ളതാണ് വഖഫ് പ്രോപ്പര്‍ട്ടീസ്. 4.9 ലക്ഷത്തിലധികം വഖഫ് പ്രോപ്പര്‍ട്ടീസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവയുടെ വാര്‍ഷിക വരുമാനം 163 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: