ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന പ്രളയത്തിനൊടുവില്‍ ആശ്വാസം പകര്‍ന്ന് സൂര്യനുദിച്ചു. തെളിഞ്ഞ പകലില്‍ പ്രളയജലം താഴ്ന്നു. രണ്ട്നിലകള്‍ വരെ ഉയര്‍ന്ന വെള്ളം ഇന്നലെ ഒരുനിലയോളം താഴ്ന്നു. വെള്ളപ്പൊക്കംമൂലം വീടുകളില്‍ അകപ്പെട്ട് പോയ ജനങ്ങള്‍ പുറത്തിറങ്ങിതുടങ്ങി. തെക്കന്‍ കാശ്മീരിലെ അനന്ത്നാഗില്‍ എട്ടടിയോളം ഉയര്‍ന്ന വെള്ളം മുട്ടുകാല് വരെ താഴ്ന്നു.
അതേസമയം, പ്രളയത്തില്‍ മരിച്ചവരുടെ സംഖ്യ 200 ആയി. ശ്രീനഗറിലും തെക്കന്‍ കശ്മീരിലുമായി ഏതാണ്ട് നാല് ലക്ഷത്തോളം ജനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. സൈന്യവും ആര്‍എസ്എസ്, സേവാഭാരതി പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനവുമായി രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം ഹെലികോപ്ടറുകളും മറ്റും ഉപയോഗിക്കുന്നുണ്ട്. ആര്‍മിയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും മൂന്ന് യൂണിറ്റുകള്‍ ഉധംപൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്നു. ഈ മേഖലയില്‍ 30പേരെ കാണാതായിട്ടുണ്ട്. ഏഴ് മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയിലെ രക്ഷാപ്രവര്‍ത്തനം ഏറെ ബുദ്ധിമുട്ടേറിയതാണെന്ന് ഡിഐജി ഗരിബ് ദാസ് പറഞ്ഞു. എന്നിരുന്നാലും ദുരിതബാധിതര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കുന്നുണ്ട്
രക്ഷാപ്രവര്‍ത്തനത്തിനുള്ള പട്ടാളക്കാരുടെ എണ്ണം കരസേന 22,000 ആക്കി. വ്യോമസേനയുടെ 45 ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. വ്യോമസേന കഴിഞ്ഞദിവസം 70 ബോട്ടുകളും എന്‍ഡിആര്‍എഫിന്റെ ഏഴ് സംഘങ്ങളെയും ജമ്മുകശ്മീരിലെത്തിച്ചിരുന്നു. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍നിന്ന് കരസേനയും എന്‍ഡിആര്‍എഫും ചേര്‍ന്ന് 15000 ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ബദാമിബാഗിലെ സേനാ ആസ്ഥാനത്ത് കുടുങ്ങിയ 1400 സൈനികരെയും കുടുംബങ്ങളെയും രക്ഷപ്പെടുത്തി. നാവികസേന മറീന്‍ കമാന്‍ഡോകള്‍ ശ്രീനഗര്‍ സോപോര്‍ ദേശീയ പാതയോരത്തുള്ള ഹൈഗാവില്നിന്ന് 200 പേരെ രക്ഷപ്പെടുത്തി.
വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ നടക്കുന്നത്. ഐഎല്‍-76, എഎന്‍ 32 തുടങ്ങിയ ചെറുവിമാനങ്ങളില്‍ വെള്ളം, വസ്ത്രങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ വന്‍തോതില്‍ എത്തിക്കുന്നുണ്ട്. ഓരോ റൗണ്ടുകളിലും ബോട്ടുകളില്‍ പത്തും പതിനഞ്ചും പേരെ വീതം രക്ഷിക്കുന്നുണ്ട്. ഇങ്ങനെ ഒരു ദിവസം 60റൗണ്ട് രക്ഷാപ്രവര്‍ത്തനമാണ് നടത്തുന്നത്. അവസാന ആളെയും രക്ഷിച്ചതിന് ശേഷം മാത്രമെ പട്ടാളക്കാര്‍ മടങ്ങുകയുള്ളൂവെന്ന് കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സുഹാഗ് പറഞ്ഞു.ഓരോ ദിവസവും 300പേരെ വരെ സേനയുടെ മെഡിക്കല്‍ ക്യാമ്പുകളില്‍ ചികിത്സിക്കുന്നുണ്ടെന്ന് കരസേന മെഡിക്കല്‍ ഓഫീസര്‍ ജഗദീഷ് സിങ് പറഞ്ഞു. ആംബുലന്‍സും സര്ജന്മാരുമുണ്ട്. ജില്ലാ ആശുപത്രികളില്‍ നിന്നുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും സേനക്കൊപ്പം സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 16 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. സ്കൂളുകള്‍ ഈ മാസം 12 വരെ അടച്ചു. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പുന:സ്ഥാപിക്കുവാന്‍ ബിഎസ്എന്‍എല്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രണ്ട് മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനം പുന:സ്ഥാപിക്കാനായിട്ടുണ്ട്.
ജമ്മുവില്‍ 68 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഏഴ് ഹെലികോപ്ടറുകളില്‍ രജൗറി, പൂഞ്ച്, ദോഡ, മഹോര്‍, കിസ്താര് മേഖലകളില്‍ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. കരസേനയെയും ദുരന്തനിവാരണസേനയെയും കൂടാതെ നേവികമാന്റോകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങിയിട്ടുണ്ട്. ഏതാണ്ട് 25000 പേരെ ഇവര്‍ സുരക്ഷിതമേഖലകളിലേക്ക് മാറ്റിയിട്ടുണ്ട്. കശ്മീരിലെ ഒട്ടേറെ പ്രദേശങ്ങളില്‍ കെട്ടിടങ്ങളുടെ രണ്ടും മൂന്നും നിലകളിലായി ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സേനാവക്താവ് പറഞ്ഞു.
ശ്രീനഗര്‍,ജമ്മു, ശ്രീനഗര്‍ലേ ദേശീയപാതകള്‍ നാലുദിവസമായി അടച്ചിട്ടിരിക്കുകയാണ്. ശ്രീനഗറിനും വടക്കന്‍ ജമ്മുകശ്മീരിലെ ഗണ്ടേര്‍ബാല്‍ ജില്ലയ്ക്കും ഇടയില്‍ മാത്രമേ ചെറിയതോതിലെങ്കിലും ഗതാഗതമുള്ളൂ. രണ്ടുദിവസത്തിനകം ദേശീയപാതകള്‍ ഗതാഗതയോഗ്യമാക്കുമെന്ന് സൈന്യം പറഞ്ഞു.
അനന്ത്നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപിയാന്‍, ബാദ്ഗാം, ബാരാമുള്ള, ബന്ദിപ്പോറ ഉള്‍പ്പെടെയുള്ള ജില്ലകള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. 1225 ഗ്രാമങ്ങളെ പ്രളയം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജമ്മുവില്‍ വെള്ളം താണുതുടങ്ങിയതിനെതുടര്ന്ന് നാലുദിവസമായി മുടങ്ങിക്കിടന്നിരുന്ന വൈഷ്ണോദേവി ക്ഷേത്ര തീര്‍ഥയാത്ര പുന:രാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: