കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സിപിഎം നേതൃത്വത്തിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് അയച്ചു. സിപിഎം ഡയമണ്ട് മുക്ക് ബ്രാഞ്ച് സെക്രട്ടറി ബിജു, ഉക്കാസ് മൊട്ട ബ്രാഞ്ച് സെക്രട്ടറി സജിത്ത്, കിഴക്കേ കതിരൂര്‍ ബ്രാഞ്ച് സെക്രട്ടറി മനോജ് എന്നിവര്‍ക്കാണ് നോട്ടീസ്. മൂന്നുപേരും ഒളിവിലായതിനാല്‍ അന്വേഷണ സംഘം ഇവരുടെ വീടുകളിലെത്തി ഇന്നലെ നോട്ടീസ് നല്‍കുകയായിരുന്നു. ഇന്ന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകാനാണ് നോട്ടീസ്. ചോദ്യം ചെയ്യലിന് ശേഷം ഇവരെ പ്രതിചേര്‍ക്കുമെന്നാണ് സൂചന.
മനോജ് വധം സിപിഎം ഉന്നത നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകള്‍. ബ്രാഞ്ച് സെക്രട്ടറിമാരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ നേതാക്കളുടെ പേരുകള്‍ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനുമായി പാര്‍ട്ടിക്കുള്ളില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഇവര്‍. പ്രാദേശിക നേതൃത്വത്തിന്റെ മാത്രം തീരുമാനപ്രകാരം ഇത്തരമൊരു കൊലപാതകം നടക്കില്ലെന്നും അന്വേഷണ സംഘം അനുമാനിക്കുന്നു.
പ്രതികളെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നതിനിടെ ഗൂഡാലോചനയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് മനോജിനെ കൊലപ്പെടുത്താന്‍ നടന്ന ഗൂഡാലോചനയെക്കുറിച്ച് പ്രാദേശിക നേതാക്കള്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതായാണ് സൂചന. തിരിച്ചടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാല്‍ സജീവ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും ലഭിച്ചിരുന്നതായി ചില പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് മുമ്പ് 28 ന് മനോജിനെ വകവരുത്താന്‍ നീക്കമുണ്ടായി. അന്ന് ഡയമണ്ട് മുക്കില്‍ നടന്ന ഒരു വിവാഹത്തില്‍ നിന്ന് സിപിഎം നേതാവും ഏതാനും പ്രവര്‍ത്തകരും വിട്ടു നിന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംശയകരമായ സാഹചര്യത്തില്‍ ഒരു സംഘത്തെ പ്രദേശവാസികള്‍ കണ്ടിരുന്നുവെങ്കിലും സംഘര്‍ഷം നടക്കാത്ത സമയമായതിനാല്‍ അവഗണിക്കുകയായിരുന്നു.
മനോജ് കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രിയില്‍ നടന്ന ഗൂഡാലോചനയെക്കുറിച്ചും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഒരു വിവാഹ വീട്ടില്‍ നിന്നും നാല്‍പ്പതോളം പേര്‍ക്കുള്ള ബിരിയാണി ഒരു നേതാവ് പാര്‍ട്ടി മീറ്റിങ്ങിനെന്ന് പറഞ്ഞ് വാങ്ങിയതായും മൊഴി ലഭിച്ചിട്ടുണ്ട്. നേരത്തെ നിരവധി തവണ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത രഹസ്യയോഗങ്ങള് കതിരൂരും പരിസര പ്രദേശങ്ങളിലും നടന്നു. ഇതിന് പുറമേ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്.
നേതാക്കളുടെ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് സിപിഎം നേതാക്കളുടെ ഫോണുകള്‍ മുഴുവന്‍ സ്വിച്ച്ഓഫ് ആയതില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെയാണ് പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടിരുന്നതത്രെ. ഇതിന്റെ വിശദാംശങ്ങളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: