കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15ന് നടക്കേണ്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഒക്ടോബര്‍ 27ലേക്ക് മാറ്റിയതായി കെഎഫ്എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സരം മാറ്റിയത് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു. 27ന് അത്ലറ്റികോ ഡി കൊല്‍ക്കത്തയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം.
ക്രിക്കറ്റ് പിച്ച് ഒരുക്കുന്ന ഭാഗത്ത് കളിക്ക് ശേഷം കൃത്രിമ പുല്‍ത്തകിടി കെസിഎയുടെ ചെലവില്‍ വെച്ചു പിടിപ്പിക്കണമെന്നാണ് ഇതിലെ പ്രധാന നിര്‍ദ്ദേശം. ഇത് കെസിഎ ഭാരവാഹികള്‍ അംഗീകരിച്ചിട്ടുണ്ട്. ഐഎസ്എല്‍ ഗ്രൗണ്ട് കണ്‍സള്‍ട്ടന്റ് ഗ്രെയ്ഗ് ഗ്രില്ലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു മാനദണ്ഡം കെഎഫ്എ മുന്നോട്ടു വെച്ചത്. ഒമ്പതിനു ശേഷം ഗ്രെയ്ഗ് ഗ്രില്ലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും സ്റ്റേഡിയത്തിലെ ക്രമീകരണങ്ങള്‍ നടത്തുക. കൊച്ചി ബ്ലാസ്റ്റേഴ്സ് ടീമിന്റെ ലോഗോ-ജഴ്സി പ്രകാശനത്തിന് സച്ചിന് ടെണ്ടുല്‍ക്കര്‍ വരുമെന്നതിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ചടങ്ങിന് എത്താമെന്ന് സച്ചിന് തന്നെ അറിയിച്ചിരുന്നുവെന്നും 15ന് മുമ്പായി ചടങ്ങ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് പിച്ച് ഒരുക്കുന്ന ഭാഗത്ത് ഉപയോഗിക്കാനുള്ള കൃത്രിമ പുല്‍ത്തകിടിയുടെ നിര്‍മാണം ബാംഗ്ലൂരില്‍ ഇതിനകം തുടങ്ങിയിട്ടുണ്ടെന്ന് കെസിഎ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. നാലു ദിവസം കൊണ്ട് ഇവിടെ പുല്‍ത്തകിടി വെച്ചു പിടിപ്പിക്കാനാവും. നാലു ലക്ഷം രൂപയാണ് ഇതിനായി കെസിഎ ചെലവഴിക്കേണ്ടി വരുന്നതെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: