ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ 516 താരങ്ങളും 163 പരിശീലകരുമടക്കം 679 അംഗ സംഘമാണ് ഇന്ത്യയെ ഏഷ്യന്‍ ഗെയിംസില്‍ പ്രതിനിധീകരിക്കുക. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നിര്‍ദേശിച്ച 942 പേരില്‍ നിന്നാണ് 679 അംഗ ടീമിനെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിയാലോചനക്കുശേഷം കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനോവാളാണ് ടീം പ്രഖ്യാപിച്ചത്. 28 ഇനങ്ങളിലാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുക. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 35 ഇനങ്ങളില്‍ മത്സരിച്ചിരുന്നു. ഈ മാസം 19നാണ് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലാണ് ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നത്.
മെഡല്‍ പ്രതീക്ഷയില്ലെങ്കിലും ഇന്ത്യയുടെ പുരുഷ-വനിതാ ഫുട്ബോള്‍ ടീമിനും ബാസ്ക്കറ്റ്ബോള്‍, ഹാന്‍ഡ്ബോള്‍ ടീമുകള്‍ക്കും ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാനുള്ള അനുമതി നല്കി. കൂടാതെ വോളിബോള്‍, നീന്തല്‍, അമ്പെയ്ത്ത്, ബാഡ്മിന്റണ്‍, അത്ലറ്റിക്സ്, ബോക്സിംഗ്, റസ്ലിംഗ്, വെയ്റ്റ്ലിഫ്റ്റിംഗ്, ഷൂട്ടിംഗ്, ബാസ്ക്കറ്റ്ബോള്‍, കനോയിങ് ആന്റ് കയാക്കിങ്, സൈക്ലിംഗ്, ഇക്വറ്റേറിയന്‍, ടിടി, തായ്ക്കോന്‍ഡോ, വുഷു, യാച്ചിങ്, ടെന്നീസ്, ഹാന്‍ഡ്ബോള്‍, ജിംനാസ്റ്റിക്സ്, ഹോക്കി, ജൂഡോ, റോവിംഗ്, കബഡി, സ്ക്വാഷ് എന്നീ ഇനങ്ങളിലും ഇന്ത്യ മത്സരിക്കും. അതേസമയം ബേസ്ബോള്‍, റഗ്ബി, ഫെന്‍സിങ് തുടങ്ങിയ ഇനങ്ങളില്‍ ടീമുകളെ അയക്കുന്നില്ല.
2010ല്‍ ഗ്വാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 609 അത്ലറ്റുകളും 324 ഒഫിഷ്യല്‍സും അടക്കം 933 പേര് പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: