കോട്ടയം: കുട്ടനാട് പാക്കേജ് നടത്തിപ്പു സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്ന് ആവശ്യം. പാക്കേജ് 2012 ജൂലൈയില്‍ അവസാനിച്ചുവെന്ന കേന്ദ്രകൃഷിമന്ത്രാലയത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കുട്ടനാട് വികസന സമിതിയാണ് ധവളപത്രം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കുട്ടനാട് പാക്കേജിന്റെ ഇന്നത്തെ അവസ്ഥ സംബന്ധിച്ച് ഒട്ടേറെ സംശയങ്ങളും ദുരൂഹതകളുമുണ്ട്. യുപിഎ സര്‍ക്കാര്‍ 2008 ജൂലൈ 24 ന് 1840 കോടി രൂപയുടെ അടങ്കല്‍ തുകയ്ക്ക് അനുമതി നല്കിയ കുട്ടനാട് പാക്കേജ് അതേ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ നിര്ത്തിവച്ചെങ്കില് സംസ്ഥാന സര്‍ക്കാര്‍ അറിയാതെ പോയത് എങ്ങനെയാണെന്ന് കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു.
പാക്കേജുമായി ബന്ധപ്പെട്ട് പല പദ്ധതികളും ഭാഗികമായി നടപ്പാക്കുകയും തുടങ്ങിവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചപോലും നടത്താനുള്ള മാന്യത യുപിഎ സര്‍ക്കാര്‍ കാണിച്ചില്ല. പാക്കേജിന്റെ നിര്‍വ്വഹണം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിര്‍ത്തിവച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അറിയാതെ പോവുകയും ഇക്കാലമത്രയും പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത് അത്ഭുതകരവും അവിശ്വസനീയവുമാണ്. കുട്ടനാട് പാക്കേജിന്റെ ഭാഗമായി നടപ്പാക്കുന്ന തണ്ണീര്‍മുക്കം ബണ്ട് നവീകരണജോലികളുടെ ഉദ്ഘാടനം ഈ മാസം 16 ന് നടക്കുമെന്നാണ് അറിയുന്നത്. പദ്ധതിയുപേക്ഷിച്ചെങ്കില് ഉദ്ഘാടനം നടത്തുന്നത് ആരുടെ നിര്ദ്ദേപ്രകാരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടനാട് പാക്കേജിന്റെ മറവില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. 1840 കോടി രൂപ അനുവദിച്ച പാക്കേജില്‍ ഇതുവരെ വിവിധ പദ്ധതികള്‍ക്കായി 382 കോടി രൂപ മാത്രമാണ് ചെലവിട്ടത്. പാക്കേജിന്റെ പേരുപറഞ്ഞ് കുട്ടനാട്ടില്‍ വേറേ വികസന പദ്ധതികളൊന്നും നടപ്പാക്കിയില്ല. പാക്കേജ് നടപ്പാക്കാന്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ താല്പര്യം കാണിക്കുന്നില്ലെന്ന് വികസന സമിതി കുറ്റപ്പെടുത്തി.
കുട്ടനാട് പാക്കേജിന്റെ പ്രവര്‍ത്തന കാലാവധി മൂന്നുവര്‍ഷം കൂടി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് അടുത്തദിവസം നിവേദനം സമര്‍പ്പിക്കും. പാക്കേജ് അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ കുട്ടനാട്ടിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. സമരപരിപാടികള്‍ക്ക് രൂപം കൊടുക്കാന്‍ 11 ന് മാമ്പുഴക്കരിയില്‍ കര്‍ഷകരുടെയും വിവിധ സംഘടനകളുടെയും യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: