കോട്ടയം: വൈക്കം നിയോജകമണ്ഡലത്തില്‍ പാര്‍ട്ടികള്‍ തമ്മിലും പാര്‍ട്ടികള്‍ക്കുള്ളിലേയും രൂക്ഷമായ പ്രശ്നങ്ങള്‍ കാരണം യുഡിഎഫ് സംവിധാനം തകരുന്നു. യുഡിഎഫ് മുന്നണിയിലെ പ്രമുഖ കക്ഷികളായ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലാണ് കലഹം മൂര്‍ച്ഛിച്ചിരിക്കുന്നത്. പ്രശ്നങ്ങള്‍ കാരണം യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണം സ്തംഭനത്തിലാണ്. ചില പഞ്ചായത്തുകളിലെ ഭരണംതന്നെ യുഡിഎഫിന് നഷ്ടപ്പെടുകയും ചെയ്തു.
കലാപങ്ങള്‍ തുടങ്ങുന്നത് ടിവി പുരം പഞ്ചായത്തിലാണ്. പ്രസിഡന്റ് സ്ഥാനത്തിന്റെ വീതം വയ്പാണ് ഭരണം നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചത്. ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസിനും അടുത്ത് പകുതി കേരള കോണ്‍ഗ്രസിനും എന്നതായിരുന്നു മുന്നണി ധാരണ. കോണ്‍ഗ്രസ് ധാരണ ലംഘിച്ചതോടെ കേരള കോണ്‍ഗ്രസിലെ മൂന്നംഗങ്ങള്‍ എല്‍ഡിഎഫും ആയി ചേര്‍ന്ന് അവിശ്വാസം കൊണ്ടുവന്ന് കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കി. തുടര്‍ന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം അംഗം പ്രസിഡന്റായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ കെ.എം. മാണി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരള കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് പ്രശ്നം പരിഹരിച്ചു. ആറുമാസം കഴിഞ്ഞപ്പോള്‍ വീണ്ടും അവിശ്വാസം കൊണ്ടുവന്ന് പ്രസിഡന്റിനെ പുറത്താക്കി യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു.
കല്ലറ പഞ്ചായത്തില്‍ ആദ്യ മൂന്നുവര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും ബാക്കി രണ്ടുവര്‍ഷം കേരളാ കോണ്‍ഗ്രസിനുമായിരുന്നു. കോണ്‍ഗ്രസ് വാക്ക് പാലിക്കാത്തതിനെത്തുടര്‍ന്ന് കലാപം ആരംഭിച്ചു. ഇടതു സ്വതന്ത്രന് കോണ്‍ഗ്രസിനെ പിന്തുണച്ചതിനാല്‍ ഭരണം നഷ്ടമായില്ല.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആഭ്യന്തര കലഹം മൂലം വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റിന് രാജി വയ്ക്കേണ്ടിവന്നെങ്കില്‍ ചെമ്പില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഇടതുപക്ഷവും ആയി ചേര്‍ന്ന് അവിശ്വാസത്തിലുടെ കെപിസിസി മെമ്പര്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബുവിനെ പുറത്താക്കി. വീണ്ടും നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുറത്തായ പ്രസിഡന്റ് വീണ്ടും മത്സരിച്ചപ്പോള്‍ ബ്ലോക്ക് സെക്രട്ടറിമാരായ ജയപ്രകാശും സുരേന്ദ്രനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടുചെയ്തില്ല. തുടര്‍ന്ന് ഭരണം സിപിഎമ്മിന് ലഭിച്ചു.
മറ്റൊരു കെപിസിസി മെമ്പറും കോണ്‍ഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റുമായുള്ള കിടമത്സരം കോടതി കയറുന്ന അവസ്ഥയില്‍ ആണെന്ന് പറയപ്പെടുന്നു. മന്ത്രി കെ. ബാബുവിന്റെ പേഴ്സണല്‍ സ്റ്റാഫംഗംകൂടിയായ ബ്ലോക്ക് പ്രസിഡന്റിനെതിരെ ആവശ്യമായ തെളിവുകള്‍ വിവരാവകാശ നിയമപ്രകാരം സംഘടിപ്പിക്കുന്ന തിരക്കിലാണ് കെപിസിസി മെമ്പര്‍.
വൈക്കം മുനിസിപ്പാലിറ്റിയിലാകട്ടെ കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരുമൂലം ഭരണമില്ലാതായിട്ട് ഒരു വര്‍ഷത്തിലേറെയായി. ഡിസിസി പ്രസിഡന്റ് ഇടപെട്ട് കര്‍ശന നിര്‍ദ്ദേശം നല്‍കിയത് മൂലം ചെയര്‍പേഴ്സണ്‍ ശ്രീലത ബാലചന്ദ്രനെതിരെ അവിശ്വാസം കൊണ്ടുവരുന്നില്ല എന്നു മാത്രമേയുള്ളൂ. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. തുടര്‍ച്ചയായി രണ്ടുപ്രാവശ്യം ഇവിടെ വിജിലന്‍സ് റയിഡ് നടന്നു കഴിഞ്ഞു.
കേരള കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നം പൊട്ടിത്തെറിയിലെത്തിയത് വൈക്കം താലൂക്ക് ഗ്രാമീണ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. മുന്നണി ധാരണ പ്രകാരം കോണ്‍ഗ്രസിലെ ടി.ജെ. തോമസിനായിരുന്നു കഴിഞ്ഞ ജനുവരി വരെ പ്രസിഡന്റ് സ്ഥാനം. ടി.ജെ. തോമസ് ജനുവരിയില്‍ രാജി വച്ചില്ല. തുടര്‍ന്ന് കോണ്‍ഗ്രസിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും ജില്ലാ നേതൃത്വം ഇടപെട്ട് തോമസിനെ രാജിവപ്പിച്ചു. അവശേഷിക്കുന്ന രണ്ടു വര്‍ഷം പോള്‍സണ്‍ ജോസഫിനെ പ്രസിഡന്റാകാന്‍ ആയിരുന്നു കേരളാ കോണ്‍ഗ്രസ് തീരുമാനം.
എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുമായി ചേര്‍ന്ന് കേരള കോണ്‍ഗ്രസ് ജില്ലാ നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ജോസ് പുത്തന്‍കാല പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചു. ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചത് സ്ഥാനം നഷ്ടപ്പെട്ട ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി. സുരേഷ്ബാബു ആണെന്ന് പറയപ്പെടുന്നു. ഏതായാലും സുരേഷ് ബാബുവിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി അദ്ദേഹത്തെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തുനിന്നും പുറത്താക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയാണ് ചെമ്പ് പഞ്ചായത്തിലെ അവിശ്വാസ പ്രമേയമെന്ന് പറയപ്പെടുന്നു.
ഏതായാലും കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മിലുള്ള ചക്കളത്തി പോരാട്ടവും ഗ്രൂപ്പുകളിയും മൂലം വൈക്കം നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ആകെ നിലച്ചിരിക്കുകയാണെന്നാണ് ജനങ്ങളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: