കുമാരനല്ലൂര്‍: ദേശവഴികളില്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ആചാര പെരുമയില്‍ കുമാരനല്ലൂര്‍ ഉതൃട്ടാതി ഊരുചുറ്റു വള്ളംകളി നടന്നു. ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളില്‍ പള്ളിയോടത്തിലേറി കുമാരനല്ലൂര്‍ ഭഗവതി ദേശവഴികളിലെത്തി ഭക്തരെ അനുഗ്രഹിക്കുന്നതിനുവേണ്ടി ഊരുചുറ്റുന്നു എന്നാണ് വള്ളംകളിയുടെ ഐതീഹ്യം.
ദേവീ ചൈതന്യം സിംഹവാഹനത്തില്‍ ആവാഹിച്ച് വാദ്യമേളങ്ങളുടെയും വായ്കുരവകളുടെയും മംഗളവാദ്യങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ രാവിലെ ഒന്‍പതോടെ ആറാട്ടുകടവില്‍ എത്തിച്ചു.
തുടര്‍ന്ന് സിംഹവാഹനം കോട്ടപ്പറമ്പന്‍ ഓടിവള്ളത്തില്‍ പ്രതിഷ്ഠിച്ച ശേഷമാണ് യാത്ര ആരംഭിച്ചത്. നീലിമംഗലം, ചവിട്ടുവരി, ചൂട്ടുവേലി, തെക്കെ നട്ടാശേരി എന്നിവിടങ്ങളില്‍ ഭക്തര്‍ ഒരുക്കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സൂര്യകാലടി മനയിലെത്തിച്ചേര്ന്നു. കാലടി ഗണപതിയെ ദര്‍ശിച്ചശേഷം വീണ്ടും പ്രയാണം ആരംഭിച്ച പള്ളിയോടെ ഇടത്തില്‍ മണപ്പുറം, നാഗമ്പടം, പനയക്കഴിപ്പ്, ചുങ്കം, ഗോവിന്ദപുരം, തിരുവാറ്റ, കല്ലുമട, പുലിക്കുട്ടിശേരി, കുടമാളൂര്‍, പനമ്പാലം, കുമാരനല്ലൂര്‍ വടക്കേ നട വഴി ആറാട്ടുകടവില്‍ തിരിച്ചെത്തി. തുടര്‍ന്ന് കരവഞ്ചിയോടെ ക്ഷേത്രസന്നിധിയിലെത്തി.ഊരുചുറ്റുവള്ളംകളി സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: