കൊച്ചി: സ്പിരിറ്റ് കേസുകളിലെ വിവരശേഖരണ നടപടികള്‍ എങ്ങുമെത്തിയില്ല. കേസുകളില്‍പ്പെട്ടവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശമാണ് ഒരുമാസം കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കപ്പെടാത്തത്. അബ്കാരി കേസില്‍പ്പെട്ടവരെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നാളെ ആഭ്യന്തര വകുപ്പിന് നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. കഴിഞ്ഞ ആഗസ്റ്റ് 8 നാണ് സര്‍ക്കുലര്‍ ഇറക്കിയത്. കഴിഞ്ഞ അഞ്ച് വര്ഷത്തിനുമേല് രണ്ടില്‍ കൂടുതല്‍ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടവരെ (സിആര്‍പിസി 107,110 ) ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണമെന്നും കൂടാതെ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ പ്രതിയായവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കണമെന്നുമായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.
പോലീസിലെ പല ഉന്നതര്‍ക്കും അബ്കാരിക്കേസുകളില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുള്ളതിനാലാണ് ഇവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇതുവരെ നല്‍കാത്തതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ മദ്യനയം വരുന്നതോടെ പഴയ മദ്യമാഫിയകളില് പലരും കച്ചവടത്തിനിറങ്ങാനുള്ള സാധ്യത മുന്‍നിര്‍ത്തിയായിരുന്നു നിര്‍ദ്ദേശം. ഭരണകക്ഷിയിലെ പ്രമുഖര്‍ തന്നെ കേസില്‍ പ്രതികളുമായി അടുത്ത ബന്ധമുള്ളത് കാരണം ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സാധാരണ എടുക്കുന്നത്.
എന്നാല്‍ കേസില്‍പ്പെട്ടവരെ കുറിച്ച് ഇന്റലിജന്‍സ് ആഭ്യന്തര വകുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതിന്മേല് ഇതുവരെ യാതൊരു അന്വേഷണവും നടത്താത്തതും പോലീസിന്റെ പിടിപ്പുകേടാണ് കാണിക്കുന്നത്. പ്രതികളില്‍ പലരും ഗുണ്ടാ ആക്ടില്‍ ഉള്‍പ്പെട്ടവരാണ്. നേരത്തെ സ്പിരിറ്റ് കടത്തിയിരുന്ന പലരും തൊഴിലാളികളായും മുതലാളിമാരായും ഇപ്പോള്‍ ബാര്‍ ഹോട്ടല്‍ മേഖലയിലുണ്ട്. ബാറുകള്‍ പൂട്ടാന്‍ പെട്ടെന്നുണ്ടായ തീരുമാനം ഇവരെ സ്പിരിറ്റ് കടത്തിലേക്കു മടങ്ങാന്‍ പ്രേരിപ്പിക്കാന്‍ സാധ്യതയേറിയിരിക്കുകയാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, മഞ്ചേരി, ആലപ്പുഴ തുടങ്ങിയ കേന്ദ്രങ്ങളിലാണ് മദ്യമാഫിയകള്‍ കൂടുതലുള്ളത്. എന്നാല്‍ സ്പിരിറ്റ് കേസുകളിലെ വമ്പന്മാരില് പലരും വിദേശത്താണെന്നാണ് അറിയാന്‍ കഴിയുന്നത്. സംസ്ഥാനത്ത് പുതിയ മദ്യനയം പ്രാവര്‍ത്തികമാക്കുന്നതിന് മുന്നോടിയായി തന്നെ ഇവിടേക്ക് സ്പിരിറ്റ് കടത്തുന്നതിന് വന്‍ പദ്ധതികളാണ് ഇവര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അറിയുന്നു. ഏറ്റവുമധികം ഡിസ്റ്റിലറികളുള്ള കര്‍ണാടകത്തില്‍ നിന്നാണ് പ്രധാനമായും സ്പിരിറ്റ് എത്തുന്നത്.
കര്‍ണാടകയില്‍ ഇപ്പോള്‍ സ്പിരിറ്റിന് വില കുറവാണ്. ഇത് കേരളത്തിലേക്ക് കടത്തുമ്പോള്‍ ലിറ്ററിന് രണ്ട് ഇരട്ടി ലാഭമാണ് ഇവര്‍ക്ക് ലഭിക്കുക. സ്പിരിറ്റ് കടത്തിന് ഇതുവരെ പിടിക്കപ്പെട്ടവരില്‍ കൂടുതലും യുവാക്കളാണ്. എന്നാല്‍ ലോറികളില്‍ സ്പിരിറ്റ് കടത്തിയതില്‍ പിടിക്കപ്പെട്ടവര്‍ അധികവും സാധാരണക്കാരാണ്. ഇവര്‍ക്ക് ഫോണിലൂടെ മാത്രമായിരുന്നു സ്പിരിറ്റ് എവിടെ എത്തിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ തുടര്‍ അന്വേഷണങ്ങള്‍ നടത്തി വമ്പന്മാരെ കുടുക്കാന്‍ ഇതുവരെ പോലീസിന് കഴിയാത്തത് മദ്യലോബികളെ സഹിയിക്കുന്ന നിലപാടിനെയാണ് കാണിക്കുന്നത്. അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക പട്രോളിങ്, വാറ്റു കേന്ദ്രങ്ങളില്‍ റെയ്ഡ്, സ്ഥിരം വാഹന പരിശോധന എന്നിവ കൈകാര്യം ചെയ്യാന്‍ പോലീസിന്റെ അംഗബലം വര്‍ധിപ്പിക്കുന്ന കാര്യം പ്രാവര്‍ത്തികമാക്കുമെന്ന ആഭ്യന്തര വകുപ്പിന്റെ തീരുമാനവും എങ്ങുമെത്തിയിട്ടില്ല.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: