കൊച്ചി: കഴിഞ്ഞ നിയമസഭ ബജറ്റില്‍ കുന്നത്തുന്നാട് എംഎല്‍എയും പട്ടികജാതി പ്രതിനിധിയുമായ വി.പി സജീന്ദ്രന്റെ സബ്മിഷനില്‍ നിന്നാണ് കഥയുടെ ആരംഭം. എസ്സി പ്രമോട്ടര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട സബ്മിഷനു മറുപടിയായി പട്ടികജാതി വികസന വകുപ്പ് മന്ത്രി അനില്‍കുമാര്‍ പറഞ്ഞതിങ്ങനെയായിരുന്നു.’കേരളത്തില്‍ 1250 ഓളം വരുന്ന പട്ടികജാതി പ്രെമോട്ടര്‍മാരുടെ ഓണറേറിയം 4000 രൂപയില്‍ നിന്നും 7000 രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുന്നു.
കേട്ടപാതി കേള്‍ക്കാത്തപാതി എന്നോണം സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ പ്രെമോട്ടേഴ്സ ്വെല്ഫെയര് അസോസിയേഷനില്‍ നിന്നും എല്ലാ പട്ടികജാതി പ്രെമോട്ടര്മാര്ക്കും ഒരു കത്തയക്കുകയുണ്ടായി. കത്തിങ്ങനെ.’നമ്മുടെ സംഘടന സര്‍ക്കാരില്‍ നിരന്തരം നടത്തിയ സമ്മര്‍ദ്ദഫലമായി പ്രെമോട്ടര്‍മാരുടെ ഓണറേറിയം 7000 രൂപയാക്കി പ്രഖ്യാപിച്ചത് താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. അതോടൊപ്പം 2014-15 വര്‍ഷത്തേക്ക് എക്സ്റ്റന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നല്കിയ നിവേദനത്തിന് അനുകൂല മറുപടി ഉണ്ടായിരിക്കുകയാണ്.’ മന്ത്രിയുടെ വാക്കിന്റെ വേഗത പക്ഷേ പ്രവൃത്തിയില്‍ ഉണ്ടായില്ല.
‘ഇലയിട്ടിട്ട് ചോറില്ല’ എന്നുപറഞ്ഞ അവസ്ഥയിലാണ് ഇപ്പോഴത്തെ നമ്മുടെ പാവം എസ്.സി പ്രെമോട്ടര്‍മാര്‍. നാല് മാസം കഴിഞ്ഞിട്ടും വര്‍ധിപ്പിച്ച ഓണറേറിയം കിട്ടിയിട്ടില്ല എന്നുമാത്രമല്ല ഒരു വര്‍ഷം കാലാവധി ഉണ്ടായിരുന്ന പ്രെമോട്ടര്‍മാരുടെ നിയമനം ചില രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി ആറ് മാസമാക്കി ചുരുക്കുകയും ചെയ്തു.എന്തൊക്കെ പറഞ്ഞാലും ഇവര്‍ക്ക് ഓണ സമ്മാനം കൊടുക്കാന്‍ സര്‍ക്കാര്‍ മറന്നില്ല. 8000 രൂപ വീതം എല്ലാ പട്ടികജാതി പ്രെമോട്ടര്മാരുടെയും അക്കൗണ്ടിലേക്ക് എത്തി. ആരും തെറ്റിദ്ധരിക്കേണ്ട, അത് ബോണസോ, കൂട്ടിയ ഓണറേറിയമോ ഒന്നുമല്ല, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പഴയ ഓണറേറിയമാണ്. ദുരിതകഥ അവിടെയും തീരുന്നില്ല
ജോലിക്കാലാവധി പത്തുവര്‍ഷം പൂര്ത്തിയാക്കിവരെയും 50 വയസ്സ് കഴിഞ്ഞവരെയും പിരിച്ചുവിടാനുള്ള തീരുമാനങ്ങള്‍ തിരശീലക്കു പിന്നില്‍ നടന്നുതുടങ്ങിയിരിക്കുന്നു.നിയമപ്രകാരം 10 വര്‍ഷം പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് സ്ഥിരനിയമനത്തിന് അര്ഹതയുള്ളവരാണ.് ഈ തീരുമാനങ്ങളൊക്കെ ബാധ്യതകള്‍ ഏല്‍ക്കാതിരിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ തന്ത്രമാണോ എന്നും സംശയിക്കേണ്ടിരിക്കുന്നു. എന്തായാലും കോരന്റെ കഞ്ഞി കുമ്പിളില്‍ത്തന്നെ.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മഹാത്മാ അയ്യങ്കാളിയുടെ നാമധേയത്തില്‍ ആരംഭിച്ച ഭവന പുനരുദ്ധാരണ പദ്ധതിയുടെ തുക അനവധിപേര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. സമ്പൂര്‍ണ്ണ ശുചിത്വം എന്ന് കൊട്ടിഘോഷിച്ച് നടത്തിയ ശൗചാലയ നിര്‍മ്മാണ പദ്ധതി ഇപ്പോഴും എങ്ങും എത്തിയിട്ടുമില്ല.
നിയമപ്രകാരം പട്ടികജാതി സംവരണം എന്നുവരെ നിലനില്ക്കുന്നുവോ അന്നുവരെ പട്ടികജാതി പ്രമോട്ടര്‍മാരുടെ സേവനം നിര്‍ബന്ധമാണ്. സാധാരണക്കാരായ പട്ടികജാതിക്കാര്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് വകുപ്പിന്റെ ആനുകൂല്യങ്ങളും സേവന പരിപാടികളും യഥാസമയം അവരില്‍ എത്തിക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്ന ഈ പ്രെമോട്ടര്‍മാരെ സര്‍ക്കാര്‍ മന:പൂര്‍വം മറക്കുകയാണോ?
വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: