തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതിലെ പിഴവ് പരിഹരിക്കാന്‍ മൂന്ന് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച സിപിഐ വീണ്ടും പ്രതിസന്ധിയില്‍. നടപടി ചര്‍ച്ചചെയ്യാനും പാര്‍ട്ടി ശക്തിപ്പെടുത്താനും താഴേത്തട്ടിലേക്ക് യോഗങ്ങള്‍ വിളിക്കുമ്പോള്‍ അണികള്‍ വിരുദ്ധ അഭിപ്രായങ്ങള്‍ പറയുന്നതാണ് ഇപ്പോഴത്തെ തലവേദന. പണംവാങ്ങി പാര്‍ട്ടിയെ വില്ക്കാന് ശ്രമിച്ചവരും അതിനു കൂട്ടുനിന്നവരും ഇനി ഉണ്ടാകരുതെന്നാണ് കീഴ്ഘടകങ്ങളുടെ നിലപാട്. സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ ഇതിനു പിന്നിലുണ്ട്. പാര്‍ട്ടിയെ ഈ അവസ്ഥയിലാക്കിയവരെയുംകൊണ്ട് ഇനി മുന്നോട്ടുപോകാനാകില്ലെന്നും കമ്മിറ്റികളില്‍ അംഗങ്ങള്‍ പൊട്ടിത്തെറിച്ചു. ഒന്നുകില്‍ തെറ്റുചെയ്തവര്‍ മാത്രം പാര്‍ട്ടിയില്‍ മതി. അല്ലെങ്കില്‍ സാധാരണ പാര്‍ട്ടി മെമ്പര്‍മാര്‍ മാത്രം. കീഴ്ഘടകങ്ങളിലെ കമ്മിറ്റികളില്‍ നേതാക്കള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍.
ബ്രാഞ്ച്കമ്മിറ്റികളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടുകള്‍ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നു. ജില്ലാകമ്മിറ്റി മുതല്‍ ആരംഭിക്കുന്ന പാര്‍ട്ടിയുടെ നയതീരുമാനങ്ങള്‍ അതതു സമയങ്ങളില്‍ താഴേഘടകങ്ങളില് റിപ്പോര്‍ട്ട് ചെയ്യുകയാണ് മുതിര്‍ന്ന നേതാക്കളുടെ ജോലി. അതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താനോ അഭിപ്രായം പറയാനോ സ്വാതന്ത്ര്യമില്ല. അഥവാ പറഞ്ഞാല്‍, അത് മിനുട്സില്‍ രേഖപ്പെടുത്തുകയല്ലാതെ മറ്റൊന്നും ഉണ്ടാകില്ല. ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ത്തിയാണ് ബ്രാഞ്ച് ഏരിയാഘടകങ്ങളിലെ മെമ്പര്‍മാര്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായം പറയുന്നത്.
ബ്രാഞ്ച് കമ്മിറ്റികളില്‍ വിമര്‍ശകരുടെ എണ്ണം വര്‍ധിച്ചു വരുന്നുണ്ടെന്ന ആശങ്ക നേതാക്കള്‍ മറച്ചുവെയ്ക്കുന്നില്ല. ഇത് സിപിഐയില്‍ പ്രതികൂല സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. സാധാരണ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന ഇപ്പോഴത്തെ സ്ഥിതി മറികടക്കാന്‍ പുതിയ തന്ത്രമാണ് നേതൃത്വം മുന്നോട്ടു വെച്ചിരിക്കുന്നത്. ബ്രാഞ്ച്, ലോക്കല്‍, ഏരിയാ ഘടകങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ നിലപാടെടുക്കുമ്പോള്‍ പാര്‍ട്ടി വിട്ടുപോകാന്‍ സാധ്യതയുള്ള അംഗങ്ങളെ കണ്ടെത്തുക, പാര്‍ട്ടിക്ക് എവിടെയൊക്കെ ബ്രാഞ്ചുകളുണ്ടോ അവിടെയെല്ലാം എഐവൈഎഫിന്റെ യൂണിറ്റുകള്‍ രൂപീകരിക്കുക എന്നതെല്ലാമാണ് പുതിയ തന്ത്രം.
നരബാധിച്ച നേതാക്കളെ മാറ്റി ചെറുപ്പക്കാരെ ഉള്‍പ്പെടുത്തുന്നതിന്റെ മുന്നോടിയാണിത്. ചെറുപ്പക്കാര്‍ മറ്റുപാര്‍ട്ടികളിലേക്ക് പോകാതിരിക്കാനുള്ള അവസാന അടവായും നേതൃത്വം ഈ തീരുമാനത്തെ കാണുന്നുണ്ട്. ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടപ്പെട്ട സിപിഐക്ക് ചെറുപ്പക്കാരെ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നത് പ്രയാസകരമാണ്. പല സ്ഥലങ്ങളിലും സിപിഐയില്‍ നിന്നു ചെറുപ്പക്കാര്‍ മറ്റുപാര്‍ട്ടികളിലേക്ക് ചേക്കേറുന്നുണ്ട്. ഇതിനും തടയിടുകയെന്നതാണ് മുഖ്യ ലക്ഷ്യം. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനം കഴിഞ്ഞാലുടന്‍ എഐവൈഎഫ് യൂണിറ്റു സമ്മേളനം നടത്തണം. ബ്രാഞ്ചുസമ്മേളനത്തില് ഇതിനു രൂപരേഖ തയാറാക്കണം.
പാര്‍ട്ടിപ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നേതൃനിരയിലേക്കു പുതുമുഖങ്ങളെ കൊണ്ടുവരണമെന്നു വര്‍ഷങ്ങളായി നിര്‍ദേശം ഉയരാറുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ അതിനു തടയിടുന്നുവെന്നാണ് ആക്ഷേപം. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി കീഴ്ഘടകങ്ങളില്‍ കമ്മിറ്റി അംഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ പേരില്‍ തോന്നിയതുപോലെ പിരിവ് നടത്താന്‍ ഇനി അനുവദിക്കില്ല. എല്ലാകമ്മിറ്റികളും അക്കൗണ്ട് കൃത്യമായി സൂക്ഷിച്ച് റിപ്പോര്ട്ടുചെയ്യണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കും.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: