ആറന്മുള: വെച്ചുപാട്ടിന്റെ താളത്തില്‍ പമ്പയുടെ ഓളപ്പരപ്പില്‍ തുഴയെറിഞ്ഞെത്തിയ എ ബാച്ചിലെ നെടുമ്പ്രയാറും, ബി ബാച്ചിലെ ഇടക്കുളം പള്ളിയോടവും മന്നം ട്രോഫി നേടി. ആറന്മുളയില് ഇന്നലെ നടന്ന ഉതൃട്ടാതി ജലോത്സവത്തില്‍ 49 പള്ളിയോടങ്ങളാണ് പങ്കെടുത്തത്. പരമ്പരാഗത ശൈലിയില്‍ മത്സരിച്ചെത്തിയ പള്ളിയോടങ്ങളുടെ ഗ്രൂപ്പില്‍ നിന്നു മികവിന്റെ അടിസ്ഥാനത്തിലായിരുന്നു ഫൈനല്‍ പ്രവേശനം. ഇവയില്‍ നിന്നും ഫൈനല്‍ മത്സരത്തില്‍ രണ്ട് ബാച്ചുകളിലും ഒന്നാമതെത്തിയ പള്ളിയോടങ്ങള്‍ക്കാണ് മന്നം ട്രോഫി ലഭിച്ചത്.
അലങ്കാരങ്ങളില്‍ മികവു പുലര്‍ത്തിയ പള്ളിയോടത്തിന് ചലച്ചിത്രതാരം സുരേഷ് ഗോപി ഏര്‍പ്പെടുത്തിയ പ്രഥമ ആറന്മുള പൊന്നമ്മ സ്മാരക ട്രോഫി എ ബാച്ചില്‍ നിന്ന് നെല്ലിക്കല്‍ കരസ്ഥമാക്കി. ഇതേവിഭാഗത്തില് ബി ബാച്ചിലെ ചെന്നിത്തല പള്ളിയോടത്തിന് ആര്. ശങ്കര്‍ സ്മാരക സുവര്‍ണ ട്രോഫിയും സമ്മാനിച്ചു.
പള്ളിയോടങ്ങളുടെ ജലഘോഷയാത്രയോടെയാണ് ജലോത്സവം ആരംഭിച്ചത്. ക്ഷേത്രക്കടവില്‍നിന്ന് ഭഗവത് സ്തുതികള്‍ ആലപിച്ചു നീങ്ങിയ ബി ബാച്ച് പള്ളിയോടങ്ങള്‍ സത്രക്കടവിലെത്തി തിരിഞ്ഞ് പരപ്പുഴക്കടവിലേക്കു നീങ്ങിയ കാഴ്ച ആയിരകണക്കിനു കാണികള്‍ക്ക് നയനാന്ദകരമായി. എ, ബി ബാച്ച് പള്ളിയോടങ്ങള്‍ നേരത്തെ നിശ്ചയിച്ച ഗ്രൂപ്പുകളായാണ് ജലഘോഷയാത്രയിലും ആദ്യപാദമത്സരത്തിലും പങ്കെടുത്തത്. എ ബാച്ച് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര സത്രക്കടവില്‍ നിന്നു പരപ്പുഴക്കടവിലേക്കായിരുന്നു. ഒരേ താളത്തില്‍ ഒന്നിച്ചു നീങ്ങിയ പള്ളിയോടങ്ങള്‍ പമ്പാനദിയില്‍ നിറഞ്ഞപ്പോള്‍ അതു വേറിട്ട കാഴ്ചകളിലൊന്നായി മാറി.
ആദ്യപാദ മത്സരത്തില്‍ പങ്കെടുത്ത പള്ളിയോടങ്ങളില്‍ ഏറ്റവും വേഗത്തില്‍ ഫിനിഷ് ചെയുകയും വെച്ചുപാട്ടിന്റെ ഈരടികളോടെ പരമ്പരാഗത ശൈലിയില്‍ തുഴയുകയും ചെയ്ത ബാച്ചിനെയാണ് ഫൈനലിലേക്കു പ്രവേശിപ്പിച്ചത്. 7.27 മിനിറ്റുകൊണ്ട് തുഴഞ്ഞെത്തിയ എ ബാച്ചിലെ കുറിയന്നൂര്‍, മല്ലപ്പുഴശേരി, നെടുമ്പ്രയാര്‍ പള്ളിയോടങ്ങളുടെ ഗ്രൂപ്പിനെയാണ് ഫൈനലിലേക്കു തെരഞ്ഞെടുത്തത്. ഫൈനല്‍ മത്സരത്തില്‍ മല്ലപ്പുഴശേരിയെ തോല്‍പ്പിച്ചാണ് നെടുമ്പ്രയാര്‍ ജേതാക്കളായത്. 7.56 മിനിട്ടില്‍ തുഴഞ്ഞെത്തിയ മേലുകര, കാട്ടൂര്‍, കോയിപ്രം പള്ളിയോടങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ലൂസേഴ്സ് ഫൈനലില്‍ ഒന്നാമത് എത്തിയ കാട്ടൂര്‍ പള്ളിയോടം തോഷിബ ആനന്ദ് ട്രോഫി കരസ്ഥമാക്കി.
ബി ബാച്ചില്‍ ആറാട്ടുപുഴ, മുതവഴി, ഇടക്കുളം പള്ളിയോടങ്ങളുടെ ഗ്രൂപ്പിനാണ് ഫൈനലിലേക്കു പ്രവേശനം ലഭിച്ചത്. 7.12 മിനിട്ടുകൊണ്ടാണ് ഈ ബാച്ച് ആദ്യപാദ മത്സരത്തില്‍ തുഴഞ്ഞെത്തിയത്. ഇവരുടെ ഫൈനല്‍ മത്സരത്തില്‍ ആറാട്ടുപുഴയെ രണ്ടാംസ്ഥാനത്തേക്കു തള്ളി ഇടക്കുളം ജേതാക്കളായി. 8.7 മിനിട്ടുകൊണ്ട് തുഴഞ്ഞെത്തിയ തൈമറവുംകര, പുതുക്കുളങ്ങര, ഇടപ്പാവൂര്‍, കോറ്റാത്തൂര്‍ പള്ളിയോടങ്ങളുടെ ഗ്രൂപ്പിനെയാണ് രണ്ടാംസ്ഥാനത്തേക്കു തെരഞ്ഞെടുത്തത്.
ജലോത്സവം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. മന്ത്രി അടൂര്‍ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി. എന്‍. നരേന്ദ്രനാഥന്‍ നായര്‍ സമ്മാനദാനം നിര്‍വഹിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, സ്വാമി ഗോലോകാനന്ദ മഹാരാജ്, സ്വാമി ഗരുഡ ധ്വജാനന്ദ തീര്‍ത്ഥപാദര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം. ടി. രമേശ്, ബിജെപി നേതാവ് പി. കെ. കൃഷ്ണദാസ്, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ കെ. ശിവദാസന്‍ നായര്‍, രാജു ഏബ്രഹാം, പി. സി. വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി. എ വേണുനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: