ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമെന്ന് ആരോപിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ ഉത്തര്‍പ്രദേശ് പോലിസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. സാങ്കേതിക കാരണങ്ങളാലാണ് കുറ്റപത്രം മടക്കിയത്.
ലക്നൗ എസ്ജെഎം കോടതിയാണ് കുറ്റപത്രം മടക്കിയത്. കേസില്‍ വിശദമായ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. മുസാഫര്‍ നഗറിലെ ബിജ്നോര്‍, ഷാംലി എന്നീ സ്ഥലങ്ങളിലായി ഏപ്രില്‍ നാലിന് അമിത് ഷാ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോലിസ് കേസെടുത്ത് കുറ്റപത്രം നല്‍കിയത്.
എന്നാല്‍ കുറ്റപത്രം ഏറെ പിഴവുകള്‍ ഉള്ളതായിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി തുടക്കം മുതല്‍ ആരോപിച്ചിരുന്നു. ഈ മാസം 13-ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് സമാജ്വാദി പാര്‍ട്ടിക്ക് ഭയമുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ബിജെപി ദേശീയാദ്ധ്യക്ഷന് എതിരേയുള്ള കള്ളക്കേസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ലക്ഷ്മികാന്ത് ബാജ് പേയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: