തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ, സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്കാരം ഗായകന് ഡോ. കെ.ജെ. യേശുദാസിന് സമ്മാനിച്ചു. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പുരസ്കാരം നല്‍കിയത്. ഗായകന് എന്നതിലുപരി തികഞ്ഞ മനുഷ്യ സ്നേഹികൂടിയാണ് യേശുദാസെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തില്‍ വിവിധ തലങ്ങളില്‍ അദ്ദേഹം നല്കിയ സേവനങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്കാരം നല്കാന് തീരുമാനിച്ചത്. സര്‍ക്കാരിന് മനുഷ്യമുഖം നല്കിയ കോക്ലിയര്‍ ഇംപ്ലാന്റ് പദ്ധതിയിലൂടെ നൂറുകണക്കിന് കുരുന്നുകളെ ശബ്ദത്തിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരാനായതിന് കാരണക്കാരന്‍ യേശുദാസാണെന്നും ഇത്തരത്തില്‍ സാമൂഹ്യ നന്മയ്ക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇനിയും സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കാലത്തിന്റെ ഭാവപകര്‍ച്ചയിലും യേശുദാസിന്റെ ശബ്ദമാധുര്യത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും ഗൃഹാതുര സ്മരണകളുണര്‍ത്തുന്ന യേശുദാസിന്റെ ഗാനങ്ങള്‍ മലയാളികള്‍ക്ക് അഭിമാനകരമാണെന്നും ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. ഫാസ്റ്റ് ഫുഡ് പോലെ വന്ന് പോകുന്നതാണ് ഇന്നത്തെ സംഗീതം. നമ്മുടെ സംസ്കാരവും പാരമ്പര്യവും നിറയാത്ത സംഗീതം നിലനില്‍ക്കില്ല. പുതിയകാലത്തെ സംഗീതജ്ഞര്‍ ഇത് തിരിച്ചറിയണമെന്നും വിഎസ് പറഞ്ഞു.
മദ്യമെന്ന സാമൂഹ്യവിപത്തിനെതിരെ ഒത്തൊരുമിച്ച മലയാളികള്‍ ലോകനന്മക്കും സമാധാനത്തിനുമായി കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഒന്നിച്ചുനില്‍ക്കണമെന്ന് യേശുദാസ് പറഞ്ഞു. മദ്യനിരോധനം കൊണ്ട് നാടിന് ഗുണമേ ഭവിക്കൂ. പൊതുജന നന്മയ്ക്ക് ഉതകുന്ന എല്ലാ പദ്ധതികളെയും വിശാലമനസോടെ സമീപിക്കാന്‍ നമുക്കാകണമെന്നും ദൈവകടാക്ഷം കൊണ്ട് ചില നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന ശ്രീനാരായണ ഗുരുദേവന്റെ ഈരടി പാടിയാണ് യേശുദാസ് പ്രസംഗം അവസാനിപ്പിച്ചത്. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മന്ത്രി കെ.സി ജോസഫ് അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ് പ്രശസ്തി പത്രം വായിച്ചു. പാലോട് രവി എംഎല്‍എ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, കേരള സംഗീത നാടക അക്കാദമി ചെയര്മാന് സൂര്യ കൃഷ്ണമൂര്‍ത്തി, സെക്രട്ടറി കൃഷ്ണന് നായര്‍, യേശുദാസിന്റെ ഭാര്യ പ്രഭ യേശുദാസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: