ആത്മാവാകുന്നതുള്ളോന്നന്യമില്ലെന്നും കേചി-
ദാത്മാവു തന്നെ പരമാത്മാവായീടുന്നതും
ആത്മാവു നിരാമയന് സര്‍വ്വസമ്പൂര്‍ണ്ണന്‍ നിത്യ-
നാല്ക്കുരുതന്നില് വൃക്ഷമിരിക്കുന്നതുപോലെ
ആത്മതത്ത്വത്തിലഖിലാണ്ഡവും കിടക്കുന്നു
താല്പര്യമതുകൊണ്ടു താനത്രേ സമസ്തവും
ദൃശ്യവുമദൃശ്യവും ബുദ്ധിയുമുപാധിയും
നിശ്ശേഷചരാചരജാതിയും ലോകങ്ങളും
ഒക്കെയുമുണ്ടെന്നുമില്ലെന്നും തോന്നീടുവതി-
നുത്തമേ! കര്ത്താവാരെന്നോര്ത്തുകണ്ടീടുന്നേരം.
ചിത്തിന്റെ സാന്നിദ്ധ്യേന ചിത്തനേത്രങ്ങളായ
തത്ത്വങ്ങളാലെ കാണപ്പെടുന്നിതതുകൊണ്ടു
ബുദ്ധ്യുപാദ്ധ്യാദികളാം തത്ത്വങ്ങളെല്ലായ്പ്പോഴും
നിസ്തേജസ്സോടും ജഡമായിട്ടുള്ളോന്നാകയാല്
ചിത്താകുമാത്മസ്വരൂപംതന്നെ ജഡമായ-
തത്ത്വങ്ങളായുമറിവായിട്ടുമിരിക്കുന്നു.
രണ്ടു ഭാവത്തെത്തേടീടുന്നതു പ്രപഞ്ചത്തെ-
യുണ്ടാക്കി സ്ഥിതിലയകാര്യങ്ങള് സാധിപ്പാനായ്
ബ്രഹ്മാവിഷ്ണ്വീശന്മാരായ് ചമഞ്ഞിട്ടിരിപ്പതും
തന്മഹാമായാദേവിയായിട്ടുചമഞ്ഞതും
തത്ത്വങ്ങള്‍ ശിവാദിമേദിനി പര്യന്തമുള്ള-
തൊക്കെയും മായാകാര്യമസത്യം നിസ്തേജസം
സംസാരാമയ പരിപൂര്ണ്ണമാമതിലൊരു
കിം സാരമില്ലെന്നോര്ത്തുകൊണ്ടാലും മനോഹരേ!
ആശയം: ആത്മാവായിരിക്കുന്നതില് നിന്ന് അന്യമായിട്ട് മറ്റൊന്നുംതന്നെയില്ല. പിന്നെ ആത്മാവുതന്നെയാണ് പരമാത്മാവായിരിക്കുന്നതും. അങ്ങനെയുള്ള ആത്മാവ് യാതൊരു ദുഃഖങ്ങളുമില്ലാതെ നിരാമയനും, സര്വ്വസമ്പൂര്ണ്ണനും, നിത്യനുമാണ്. ആല്‍മരത്തിന്റെ എള്ളോളമുള്ള കുരുവില്‍ ആല്വൃക്ഷമിരിക്കുന്നതുപോലെ സകലപ്രപഞ്ചവും ആത്മതത്വത്തില്‍ അടങ്ങിയിരിക്കുന്നു. അതില്‍ താല്പര്യത്തോടെ താനാണ് സര്വ്വവുമെന്നും, കാണപ്പെടുന്നതും കാണപ്പെടാത്തതും, ബുദ്ധിയുംഅതിന്റെ ഉപാധിയും പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും, ലോകങ്ങളും ഉണ്ടെന്നും ഇല്ലെന്നും തോന്നുന്നത് ഹേ ഉത്തമേ! അതിന്റെ കര്‍ത്താവാരാണ് എന്നു ചിന്തിച്ചുനോക്കുമ്പോഴാണ്. പരമാത്മാവ് അകര്‍ത്താവാണ്. കര്‍തൃത്വബോധം ജീവാത്മാവിനേയുള്ളു. ചിത്തത്തിന്റെ സാന്നിദ്ധ്യംകൊണ്ട് ചിത്തനേത്രങ്ങളായ തത്വങ്ങള്‍ കൊണ്ടാണ് ഉണ്ടെന്നു തോന്നിപ്പിക്കുന്നത്. ഇതിനെയാണ് വിക്ഷേപമായ എന്ന് ജ്ഞാനികള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ തത്വങ്ങള്‍ ജഡങ്ങളായതിനാല് തേജസ്സില്ലാത്തവയാണ്. അതായത് ആത്മപ്രകാശമല്ല. ആത്മപ്രകാശം തന്നെ ജഡങ്ങളായ തത്വങ്ങളായും, ജ്ഞാനമായിട്ടുമിരിക്കുന്നു. ഏകവും അദ്വയമായും ഇരിക്കുന്ന ബ്രഹ്മം രണ്ടെന്നുള്ള ഭാവം സ്വീകരിക്കുന്നത് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് രക്ഷിച്ച് ലയിപ്പിക്കാനാണ്. അതിനുവേണ്ടി പരമാത്മാവ് ബ്രഹ്മാവ്- വിഷ്ണു- മഹേശ്വരന് എന്നിങ്ങനെ മൂന്നു രൂപമെടുത്തു സ്ഥിതിചെയ്യുന്നു. സാക്ഷാല്‍ ശ്രീഹരിതന്നെയാണ് മൂന്നായി ഭവിച്ചത്. ഓങ്കാരമായ പൊരുള്‍ മൂന്നായി പിരിഞ്ഞുടനെ ആങ്കാരമായതിനു താന്‍ തന്നെ സാക്ഷി എന്ന് ഹരിനാമകീര്‍ത്തനത്തില്‍ പറയുന്നത് ഇക്കാര്യം തന്നെ. കൂടാതെ മഹാദേവിയായി ത്തീര്‍ന്നതും ഈ പരബ്രഹ്മം തന്നെ. സൃഷ്ടിക്കുള്ള ഇച്ഛയുണ്ടായപ്പോള്‍ ഭഗവാന്റെ ഈക്ഷണം ഉണ്ടായിയെന്നും അപ്പോള്‍ ഭഗവാനില്‍ തന്നെ ലയിച്ചിരുന്ന പ്രകൃതി അഥവാ മായ ഉണര്‍ന്നുവെന്നും ഗുണങ്ങളോടുചേര്ന്ന് മഹത്തത്ത്വം ഉണ്ടായിയെന്നും ഭാഗവതത്തില്‍ വിശദീകരിക്കുന്നു. ഈ പ്രകൃതിതന്നെ മഹാമായാദേവിയായി വിവിധപേരുകളില്‍ അറിയപ്പെടുന്നത്. 96 തത്വങ്ങള്‍ മുതല്‍ ശിവന് പര്യന്തമുള്ള സകലതും മായാകാര്യങ്ങളും മായയുടെ പരിവര്‍ത്തനങ്ങളുമാണ്. മായ അസത്യമാണ്, സംസാരദുഃഖമാണ്, ചൈതന്യമില്ലാത്തതുമാണ്. അതായത് ആത്മപ്രകാശം ഇല്ലാത്തതുമാണ്. അതിന് പരിപൂര്‍ണ്ണത്വം ഉണ്ടാകുന്നില്ലെന്ന് ഹേ മനോഹരേ നീ ഓര്‍മ്മിച്ചുകൊള്ളുക.
തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്
വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: