ആലപ്പുഴ: സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘം കര്‍ഷകരെ കബളിപ്പിച്ച് കുട്ടനാട് ആര് ബ്ലോക്കിലെ കൃഷിഭൂമി ടൂറിസം കുത്തകകള്‍ക്ക് മറിച്ചുവിറ്റ സംഭവത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളിക്കുന്നു. കൃഷിഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് മടക്കി നല്‍കണമെന്ന റിപ്പോര്‍ട്ട് നല്കി രണ്ടുമാസം പിന്നിട്ടിട്ടും തുടര്‍നടപടിയില്ല. പട്ടികവിഭാഗങ്ങളടക്കം 217 കര്‍ഷകര്‍ക്കാണ് സിപിഎം-കോണ്‍ഗ്രസ് ഒത്തുകളി മൂലം നീതി വൈകുന്നത്.
സിപിഎം പതിറ്റാണ്ടുകളായി ഭരണം നടത്തുന്ന കുട്ടമംഗലം സര്‍വീസ് സഹകരണ ബാങ്കാണ് ടൂറിസം കുത്തകകളുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച് പാവപ്പെട്ട കര്‍ഷകരെ കബളിപ്പിച്ചത്. ബാങ്കിനെതിരെ കേസെടുക്കണമെന്ന ജില്ലാ കളക്ടറുടെ ശുപാര്‍ശയിലും യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല.
1973ല്‍ കായല്‍ രാജാവ് മുരിക്കനില്‍ നിന്ന് കുട്ടനാട് ആര് ബ്ലോക്കില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 151.33 ഏക്കര്‍ ഭൂമി 217 കര്‍ഷകത്തൊഴിലാളികള്‍ക്ക് പതിച്ചു നല്‍കുകയായിരുന്നു. പിന്നീട് കര്‍ഷകര്‍ പട്ടയങ്ങള്‍ കുട്ടമംഗലം സഹകരണ ബാങ്കില്‍ പണയപ്പെടുത്തി കാര്‍ഷിക വായ്പ വാങ്ങി. എന്നാല്‍ കാലവര്‍ഷക്കെടുതിയും മറ്റും മൂലം ഒരാള്‍ക്കൊഴികെ മറ്റാര്‍ക്കും വായ്പ പൂര്‍ണമായും തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് മുഴുവന്‍ കൃഷിഭൂമിയും ജപ്തി ചെയ്യുകയും ബാങ്കിന്റെ പേരില്‍ തന്നെ ലേലം കൊള്ളുകയും ചെയ്തു. പിന്നീട് ഈ ഭൂമി ടൂറിസം കുത്തകകള്‍ക്ക് മറിച്ചുവിറ്റു.
കൃഷിഭൂമി ജപ്തി ചെയ്ത് ടൂറിസം സംരഭകര്‍ക്ക് വിറ്റ ബാങ്കിന്റെ നടപടി വിവാദമായ സാഹചര്യത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ സഹകരണസംഘ ഭരണസമിതിയെ പിരിച്ചുവിട്ട് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വിജിലന്‍സ് അന്വേഷണവും എങ്ങുമെത്തിയില്ല. സിപിഎമ്മിലെ വിഭാഗീയതയുടെ തുടര്‍ച്ചയായി കൈനകരിയിലെ വിഎസ് പക്ഷത്തിന്റെ കുത്തക തകര്‍ക്കാന്‍ മറുവിഭാഗം ബാങ്കിന്റെ കര്‍ഷകദ്രോഹ നടപടിയെ നന്നായി ഉപയോഗിച്ചെങ്കിലും കര്‍ഷകര്‍ക്ക് ഗുണകരമായ യാതൊരു നടപടിയും ഉണ്ടായില്ല.
ബാങ്കിന്റെ നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണ്‍ 30നാണ് ബാങ്കിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കാണിച്ച് കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
216 കര്‍ഷകരില്‍ നിന്ന് ഭൂമി ലേലത്തിലെടുത്തതോടെ ഭൂപരിഷ്കരണ നിയമം അനുശാസിക്കുന്ന പരിധിയിലധികം ഭൂമി ബാങ്കിന്റെ കൈവശമായി, ഇത്രയുമധികം ഭൂമി കൈവശം വച്ചതിന് ബാങ്കിനെതിരെ നടപടി വേണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. ഓരോ വായ്പക്കാരനെയും പ്രത്യേകം പരിഗണിക്കാതെ ഭൂമി ഒരുമിച്ച് ലേലം ചെയ്ത ബാങ്കിന്റെ നടപടി ക്രമവിരുദ്ധമാണെന്നു തുടങ്ങി ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള നിരവധി വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കര്‍ഷകര്‍ സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പ സര്‍ക്കാര്‍ എഴുതിത്തള്ളണമെന്നും ലേല നടപടികളും പോക്കുവരവും അസാധുവാക്കി കര്‍ഷകര്‍ക്ക് ഭൂമി മടക്കി നല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ടെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: