ന്യൂദല്‍ഹി: രാജിവെച്ച കേരളാ ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് ദല്‍ഹി രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുന്നു. ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുവാനുള്ള ബിജെപിയുടെ ശ്രമം പരാമര്‍ശിക്കവെ, ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഭരിക്കുന്നത് തികച്ചും സ്വാഗതാര്‍ഹമാണെന്നും അത്തരമൊരു സാഹചര്യം ബിജെപിക്കുണ്ടെങ്കില്‍ അത് ഗുണകരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഷീലാ ദീക്ഷിതിന്റെ പ്രസ്താവനയെ ബിജെപി അനുകൂലിച്ചു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ തികച്ചും പക്വതയുള്ള ഒരു അഭിപ്രായമാണ് അവര്‍ പുറപ്പെടുവിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് ഉപാധ്യായ പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷം എംഎല്‍എമാരുണ്ടെങ്കില്‍ അവര്‍ സര്‍ക്കാര്‍ രൂപീകരിക്കട്ടെയെന്ന് കോണ്‍ഗ്രസ് എംഎല്‍എ മറ്റീന് അഹമ്മദ് ഷീലാ ദീക്ഷിതിന്റെ പ്രസ്താവനയെ പിന്താങ്ങി അഭിപ്രായപ്പെട്ടു. അതിന്റെ മാര്‍ഗവും നടപടികളും ചോദ്യം ചെയ്യപ്പെടേണ്ടതുമല്ല.
എന്നാല്‍ ദീക്ഷിതിന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. ഷീലാ ദീക്ഷിതിന്റേത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് പറഞ്ഞത്. ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്തുക മാത്രമാണ് പോംവഴി. ബിജെപിയെ ഒരു കാരണവശാലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കില്ലെന്നാണ് പാര്‍ട്ടി നയം. വോട്ടെടുപ്പ് സമയത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുമെന്നും നേതാവ് മുകേഷ് ശര്‍മ്മ പറഞ്ഞു.
എഴുപതംഗ നിയമസഭയില്‍ ബിജെപിക്ക് 31 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ധന് അടക്കം മൂന്നുപേര്‍ എംപിമാരായതിനെത്തുടര്ന്ന് എംഎല്‍എമാരുടെ എണ്ണം 28 ആയി. സഖ്യകക്ഷിയായ ശിരോമണി അകാലി ദളിന് ഒരു എംഎല്‍എയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: