ആലപ്പുഴ: കുട്ടനാട് പാക്കേജ് മുന്‍ യുപിഎ സര്‍ക്കാര്‍ നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ 15ന് രാമങ്കരി ഗ്രൗണ്ടില്‍ ഏകദിന കര്‍ഷക സത്യഗ്രഹം നടത്തും. ഫാ. തോമസ് പീലിയാനിക്കല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍നടപടി ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്താനും തീരുമാനമായി.
കുട്ടനാട് പാക്കേജിന്റെ പ്രവര്‍ത്തനം 2012 ജൂലൈയിലാണ് മുന്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചത്. 2008 ജൂലൈ 24ന് കേന്ദ്രമന്ത്രിസഭ 1,840 കോടിയുടെ പദ്ധതിക്ക് അടങ്കല്‍ തുക അനുവദിച്ചെങ്കിലും 2010 സപ്തംബറിലാണ് ഔദ്യോഗിക ഉദ്ഘാടനം നടന്നത്. രണ്ടുവര്‍ഷത്തിനകം പദ്ധതി പ്രവര്‍ത്തനം അവസാനിപ്പിച്ചതില്‍ ദുരൂഹതയുണ്ട്. പദ്ധതി പ്രവര്‍ത്തനം മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുക, പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് അഭ്യര്‍ത്ഥിക്കുക, പാക്കേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും കുട്ടനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു.
ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സഹായത്തോടെ കര്‍ഷക പ്രതിനിധികള്‍ നരേന്ദ്രമോദിയെയും കൃഷിമന്ത്രിയെയും സന്ദര്‍ശിക്കുന്നതിന് തീരുമാനിച്ചു. യോഗത്തില്‍ ഫാ. തോമസ് പീലിയാനിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ സ്വതന്ത്ര കര്‍ഷകസംഘം ഭാരവാഹികളായ ജോര്‍ജ് മുല്ലക്കര, വിജയന്, നെല്‍കര്‍ഷക ഫെഡറേഷന് പ്രസിഡന്റ് ബേബി പാറക്കാടന്‍, ഔസേപ്പച്ചന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: