തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഹൈക്കമാന്റിനുമെതിരെ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. എ ഗ്രൂപ്പ് നേതാക്കളാണ് രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്. സര്‍ക്കാരിന്റെ മദ്യനയത്തിനും വി.എം. സുധീരന്റെ നിലപാടുകള്‍ക്കും എതിരെ ബെന്നിബഹന്നാന്, ശിവദാസന്‍ നായര്‍, കെ.സി. അബു, ഡി. സുഗതന് തുടങ്ങിയവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവുകൊണ്ടല്ല ലോകസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് നേട്ടമുണ്ടായതെന്നും അത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കഴിവുകൊണ്ടാണെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. എന്നാല്‍ കെപിസിസി പ്രസിഡിന്റെ നയങ്ങള്‍ സര്‍ക്കാരിനെ വെട്ടിലാക്കുകയാണ്. മദ്യനയം കൊണ്ട് കയ്യടി കിട്ടുമെന്നും എന്നാല്‍ വോട്ട് കിട്ടില്ലെന്നും ശിവദാസന്‍നായര്‍ തുറന്നടിച്ചു. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും സംരക്ഷിക്കേണ്ട ചുമതല പാര്‍ട്ടിക്കുണ്ട്. എന്നാല്‍ പാര്‍ട്ടി അത് നിറവേറ്റുന്നില്ല. മുദ്രാവാക്യമല്ല, പ്രവര്‍ത്തനമാണ് ജനം വിലയിരുത്തുക. പാര്‍ട്ടിയില്‍ പല ഗ്രൂപ്പുകളും നിലവിലുണ്ട്. പക്ഷെ ഗ്രൂപ്പില്ലാത്തവരുടെ ഒരുഗ്രൂപ്പ് ഇപ്പോള്‍ എല്ലായിടത്തും രൂപപ്പെട്ടിട്ടുണ്ട്. ആ ഗ്രൂപ്പ് കെപിസിസി പ്രസിഡന്റിന്റെ പേരിലാണ്. ഇതിന് പ്രോത്സാഹനം നല്‍കരുത്. അതിനെ മറികടന്നുകൊണ്ട് ഇത്തരത്തിലൊരു നീക്കത്തെ പിന്തുണച്ചാല്‍ അത് നാശത്തിന് വഴിവയ്ക്കുമെന്നും ശിവദാസന്‍ നായര്‍ തുറന്നടിച്ചു.
മദ്യനയം സര്‍ക്കാരിന്റെ മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നും വിശദമായ ചര്‍ച്ച നടത്താതെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരില്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ബന്നിബഹനാന്‍ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഇത്തരമൊരു തീരുമാനമുണ്ടാകാന്‍ പാടില്ലായിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിവില്ലാത്തവരാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലുളളവരെന്ന് ബെന്നി തുറന്നടിച്ചു. സോണിയാഗാന്ധിയെ ഒഴിവാക്കിയാല്‍ അവിടെ കൊള്ളാവുന്നവരാരും നേതൃത്വത്തിലില്ലെന്നും ബെന്നി പറഞ്ഞു. മുതിര്‍ന്ന നേതാവ് സഹിഷ്ണുതയോടെ വിമര്‍ശനങ്ങള്‍ കേള്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു.
ഗോവന്ദച്ചാമിക്കു വേണ്ടിവരെ സംസാരിക്കാന്‍ ആളുണ്ടായിട്ടും ബാറുടമകളുടെ ദയനീയസാഹചര്യം ആരും പറയാനില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബു പരിഹസിച്ചു. ബാറിനെതിരെ ഇന്ന് പറയുന്ന പലരും തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ സമുദായനേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങുംപോലെ ബാറുടമകളെക്കണ്ട് അനുഗ്രഹം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ഈഴവ സമുദായത്തെ മുഴുവന്‍ ഇല്ലാക്കുന്ന തീരുമാനമാണ് മദ്യനയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഡി. സുഗതന് കുറ്റപ്പെടുത്തി. ഒരുസമുദായത്തെ കൂടി ബാധിക്കുന്ന വിഷയമെന്ന നിലയില്‍ വേണം ഇക്കാര്യത്തിലെ അന്തിമ തീരുമാനമെടുക്കാനെന്നും അദ്ദേഹം ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: