മുണ്ടക്കയം: മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി മുസ്ലീംലീഗ് ഓഫീസ് നിര്‍മ്മിക്കുന്നതിനുള്ള നീക്കം എന്തുവിലകൊടുത്തും നേരിടുമെന്നും ക്ഷേത്രഭൂമിയില്‍ ഒരു കയ്യേറ്റശ്രമവും അനുവദിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ക്ഷേത്രോപദേശക സമിതിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ പി.പി. വിജയകുമാര്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.സി. മോഹനന്, സെക്രട്ടറി കെ.ബി. മധു, ആര്. ജയകുമാര്‍, സി.കെ. അനില്‍കുമാര്‍, എന്‍. കുമാര്‍, പി. പ്രദീപ്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ക്ഷേത്രഭൂമിയില്‍ മുസ്ലീംലീഗ് കയ്യേറ്റം നടത്തിയത് സിപിഎമ്മിന്റെ ഒത്താശയോടെയാണെന്നാണ് പറയപ്പെടുന്നത്. അതിനാലാണ് ഹിന്ദു സംഘടനകള്‍ക്കെതിരെ ഡിവൈഎഫ്ഐ പോസ്റ്റുകളുമായി രംഗത്തുവന്നത്. ദേവസ്വം ഭൂമിയില്‍ ജെസിബി ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ചോദ്യം ചെയ്ത ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും ക്ഷേത്രോപദേശക സമിതിയംഗങ്ങളെയും വര്‍ഗീയവാദികളായി ചിത്രീകരിച്ച് വിദ്വേഷം സൃഷ്ടിക്കാന്‍ പ്രസ്താവന ഇറക്കിയ മുസ്ലീംലീഗ് നേതാക്കളുടെ ശ്രമം പ്രതിഷേധാര്‍ഹമാണ്.
പതിമൂന്ന് ഏക്കറിലധികം ക്ഷേത്രഭൂമി ഉണ്ടായിരുന്നതില്‍ നല്ലൊരുഭാഗം മുന്‍കാലങ്ങളില്‍ കയ്യേറ്റം മൂലം നഷ്ടമായിരുന്നു. ഇത്തരത്തില്‍ നഷ്ടപ്പെട്ട മുഴുവന്‍ ഭൂമിയും തിര്കെ ലഭിക്കാന്‍ നിയമനടപടികളുമായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ മുന്നോട്ടുപോകുമ്പോഴാണ് നിയമനടപടികള്‍ അട്ടിമറിക്കാന്‍ ലീഗ് ഗൂഢനീക്കം നടത്തുന്നത്. മുണ്ടക്കയത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ബോദ്ധ്യമുള്ള പാര്‍ത്ഥസാരഥിയുടെ മണ്ണില്‍ മുസ്ലീംലീഗിന് രണ്ടുസെന്റ് സ്ഥലം പട്ടയം ലഭിച്ചത് വ്യാജമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളിലെ ചില മുസ്ലിം ഉദ്യോഗസ്ഥര്‍ വഴിവിട്ട് ലീഗിന് ഒത്താശ ചെയ്യുകയായിരുന്നു. ഇതിലെ നിഗൂഢത അന്വേഷിക്കണം.
ക്ഷേത്രത്തിന്റെ ഒരുതരിമണ്ണുപോലും ഇനി നഷ്ടമാകാന്‍ അനുവദിക്കില്ലെന്നും ക്ഷേത്രഭൂമിയിലെ മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും ക്ഷേത്രഭൂമിയില്‍ മുസ്ലീംലീഗിന്റെ കയ്യേറ്റത്തിന് ഒത്താശ ചെയ്യുന്ന സിപിഎമ്മിന്റെ കപടമതേതരത്വം വിശ്വാസികള്‍ തിരിച്ചറിയുമെന്നും ക്ഷേത്രഭൂമിയില്‍ കടന്നുകയറാനുള്ള ഗൂഢനീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: