എരുമേലി: ബിലിവേഴ്സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള എരുമേലി ചെറുവള്ളി തോട്ടത്തിലെ ക്ഷേത്രങ്ങളില്‍ മോഷണ പരമ്പര. പൂവന്‍പാറമല ക്ഷേത്രത്തിലും അഞ്ചുകുഴി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.
പൂവന്‍പാറമല ക്ഷേത്രത്തില്‍ വീണ്ടും മോഷണം. ഇന്നലെ രാവിലെ ക്ഷേത്രം തുറക്കാനെത്തിയ കമ്മറ്റിക്കാരാണ് മോഷണം നടന്ന വിവരം പുറത്തറിയിക്കുന്നത്. കാണിക്കവഞ്ചി തല്ലിപ്പൊളിച്ച് പണവും കവര്‍ന്നിട്ടുണ്ട്. ശ്രീകോവിലിന്റെ കതകും ഇളക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പൂവന്‍പാറമല ക്ഷേത്രത്തില്‍ ഇത് മൂന്നാംതവണയാണ് മോഷണം നടക്കുന്നത്. തോട്ടത്തിലെ പ്രധാന റോഡില്‍ നിന്നും രണ്ടു കിലോമീറ്ററിലധികം ഉള്ളിലായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന് സുരക്ഷിതത്വമോ സംരക്ഷണമോ ഇല്ലാത്തതാണ് മോഷണത്തിന് വഴിയൊരുക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
മോഷണത്തിന് പിന്നില്‍ തദ്ദേശീയര്‍ തന്നെയാണോയെന്ന് സംശയിക്കുന്നതായും പോലീസും പറയുന്നു. ക്ഷേത്രകമ്മറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എരുമേലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും എരുമേലി എസ്ഐ പറഞ്ഞു.
ചെറുവള്ളി തോട്ടത്തിലെ അഞ്ചുകുഴി പരാശക്തിസ്ഥാനം ക്ഷേത്രത്തില്‍ മോഷണം നടന്നു. ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്ത മോഷ്ടാക്കള്‍ രണ്ടായിരത്തോളം രൂപ കവര്‍ന്നതായും കമ്മറ്റിക്കാര് പറഞ്ഞു. ഇന്നലെ രാവിലെ തൊട്ടടുത്തുള്ള പൂവന്‍പാറമല ക്ഷേത്രത്തില്‍ നടന്ന മോഷണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചുകുഴി ക്ഷേത്രത്തിലും മോഷണം നടന്നവിവരം അറിയുന്നത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് എരുമേലി പോലീസെത്തി പരിശോധന നടത്തി. ബിലിവേഴ്സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ അതിര്‍ത്തി മേഖലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും എരുമേലി എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: