തൃശൂര്‍: പീച്ചിക്കടുത്ത് മയിലാടുംപാറയില്‍ ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞടക്കം മൂന്ന് പേര് മരിച്ച നിലയില്‍. പോളംകണ്ടത്തില് സുമേഷ്(32), ഭാര്യ മായ(22), മകള്‍ ആരാധ്യ(ഒന്ന്) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്.
അസ്വഭാവികമായ ഞെരക്കം കേട്ട് വീട്ടിലുണ്ടായിരുന്ന സുമേഷിന്റെ അമ്മ മുറിയിലേക്ക് എത്തിയപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട് പിടഞ്ഞുകൊണ്ടിരുന്ന മകനെയാണ് കണ്ടത്. ഉടന്‍ ബഹളം വച്ച് ആളെകൂട്ടി. അതിനിടെയാണ് കട്ടിലില്‍ മരിച്ച നിലയില്‍ മായയെയും കുട്ടിയെയും കണ്ടെത്തിയത്. ഓടിക്കൂടിയവര്‍ സുമേഷിനെ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. അമ്മയും കുഞ്ഞും വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.
പീച്ചി പൊലീസ് സ്ഥലത്തെത്തി പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.രണ്ട് വര്‍ഷം മുമ്പാണ് സുമേഷ് തെക്കും പാടം പതിക്കാലയില് വീട്ടില്‍ മംഗലന്റെ മകള്‍ മായയെ വിവാഹം കഴിച്ചത്. സുമേഷ് മൈസൂരില്‍ ജ്വല്ലറിയില്‍ സെയില്‍സ്മാനാണ്. ഓണാവധിക്ക് നാട്ടില്‍ വന്നശേഷം ഭാര്യയെയും മകളേയും കൂട്ടി ഇന്നലെ വൈകിട്ട് മൈസൂരിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഉച്ചക്ക് ബന്ധുവീട്ടിലെ ഒരു ചടങ്ങില്‍ സംബന്ധിച്ച ശേഷം മടങ്ങി വീട്ടിലെത്തിയാണ് ആത്മഹത്യ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: