തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ പടിപടിയായുള്ള വളര്‍ച്ചയില്‍ ഇടതുപാര്‍ട്ടികള്‍ക്ക് അസ്വസ്ഥത. സിപിഎം, സിപിഐ കീഴ്ഘടകങ്ങളില്‍ ബിജെപിയെ ഇനി സൂക്ഷിക്കണമെന്ന സന്ദേശത്തോടെയാണ് നേതാക്കള്‍ പാര്‍ട്ടി അജണ്ടകള്‍ ചര്‍ച്ചക്കെടുക്കുന്നത്. അജണ്ടയില്‍ പ്രധാനപ്പെട്ടത് ബിജെപിയെ പിടിച്ചുകെട്ടുകയെന്ന വിഷയമാണ്. ബിജെപിയുടെ വേഗത്തിലുള്ള വളര്‍ച്ച ഇനിയും നോക്കിയിരുന്നാല്‍ അപകടം ഇടതുപക്ഷ പാര്ട്ടികള്ക്കാണെന്ന വിലയിരുത്തലാണ് സിപിഎം, സിപിഐ കേരള ഘടകത്തിനുള്ളത്.
പ്രവര്‍ത്തകര്‍ സംഘടനാ സംവിധാനത്തില്‍ നില്‍ക്കാതെ പുറത്തേക്കു പോകാന്‍ ശ്രമിക്കുന്നതും ഇരുപാര്‍ട്ടികള്‍ക്കും തലവേദനയായിട്ടുണ്ട്. പോകുന്നവര്‍ ബിജെപിയില്‍ ചെല്ലുന്നതാണ് സിപിഐയെ ഏറെ വലയ്ക്കുന്നത്.
ഇതിനു തടയിടാന്‍ ശ്രമം നടത്തണമെന്നുള്ള നിര്‍ദേശം പാര്‍ട്ടിയുടെ ബ്രാഞ്ച് തലങ്ങളില്‍ നല്‍കിയിട്ടുണ്ട്. ബിജെപിയുടെ വളര്‍ച്ച പ്രതിരോധിക്കാന്‍ പ്രാദേശിക തലത്തില്‍ ജനങ്ങളുമായുള്ള ഇടപെടല്‍ ശക്തമാക്കാന്‍ സിപിഎം നേതൃത്വം കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്കി. പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍പോലും കൊഴിഞ്ഞുപോയി ബിജെപിയില്‍ ചേരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
എസ്എന്‍ഡിപി യോഗം, കേരള പുലയര്‍ മഹാസഭ തുടങ്ങിയ പിന്നാക്ക സമുദായ സംഘടനകളുമായി സഹകരിച്ച് പിന്നാക്ക സമുദായങ്ങളില്‍ കടന്നുകയറാന്‍ ബിജെപി ശ്രമിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു 12 ഗ്രാമപഞ്ചായത്തുകളിലും മൂന്നു നാലു നിയമസഭാ മണ്ഡലങ്ങളിലും ബിജെപി മേല്‍ക്കൈ നേടിയതു സൂക്ഷ്മതയോടെ വിലയിരുത്തണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: