തിരുവനന്തപുരം: നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും കുടുങ്ങും. സിബിഐ നല്കിയ കുറ്റപത്രത്തില്‍ 4 പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം 7 പ്രതികളാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സിബിഐ ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം സംസ്ഥാനത്ത് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ മുതിര്‍ന്ന പോലീസുകാരെക്കൂടി പ്രതികളാക്കാന്‍ തെളിവുകള്‍ കിട്ടി.
രണ്ട് എസ്പിമാരും നാല് ഡിവൈഎസ്പിമാരും ഉള്‍പ്പടെ 12 പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് നേരത്തെക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റും ചെയ്തു. എന്നാല്‍ സിബിഐ ആദ്യം നല്കിയ കുറ്റപത്രത്തില്‍ ഉയര്‍ന്ന പോലീസ് ഓഫീസര്‍മാരെ ഒഴിവാക്കിയിരുന്നു. റെയ്ഡിനെ തുടര്‍ന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അവര്‍ വീണ്ടും പ്രതികളാകും.
ചിറയിന്‍കീഴ് സ്വദേശിനി മുബീന വിമാനത്താവളത്തില്‍ വച്ച് 2012 ജൂലായ് ആറിനു പിടിക്കപ്പെട്ടതോടെയാണ് മനുഷ്യക്കടത്ത് കേസിന്റെ തുടക്കം. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. കേസിന്റെ അന്വേഷണത്തിനിടയിലാണ് പ്രതികളായ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യാജരേഖ ഉപയോഗിച്ച് യാത്ര ചെയ്യാനെത്തിയ നിരവധി പേരെ കൈക്കൂലി വാങ്ങി വിദേശത്തേക്ക് കടത്തിവിട്ടതായി സിബിഐക്ക് വിവരം ലഭിച്ചത്. പെണ്‍വാണിഭത്തിന് സ്ത്രീകളെ എത്തിച്ചുകൊടുത്തതിന് അറസ്റ്റിലായ ലിസി സോജനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പോലീസുകാരുടെ പങ്ക് വ്യക്തമായത്.
മുബീനയുടെ പേരില്‍ വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചു നല്കി വിദേശത്തേക്ക് കടക്കുന്നതിനു എല്ലാ പ്രതികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചുവെന്നാണ് പ്രോസിക്യുഷന് കേസ്. കട്ടപ്പന സ്വദേശി മോഹന്‍ ജ്യോതിയുടെ പേരിലുള്ള പാസ്പോര്ട്ടിലുണ്ടായിരുന്ന ഫോട്ടോ മാറ്റി മുബീന യുഎഇയില്‍ നടത്തിയിരുന്ന വേശ്യാലയത്തിലേക്കു കയറ്റിയയക്കുകയായിരുന്നു. വിവിധ പീഡനങ്ങള്‍ക്കു വിധേയയാക്കിയ ശേഷം 15,000 രൂപയും റിട്ടേണ്‍ ടിക്കറ്റും സഹിതം കേരളത്തിലേക്കു തിരിച്ചയച്ച വഴിയാണ് മുംബൈ വിമാനത്താവളത്തില്‍ മുബീനയെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രതികള്‍ക്കെതിരെ വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം നടത്തി വഞ്ചിക്കുക, വഞ്ചിക്കുന്നതിനായി വ്യാജരേഖ ചമക്കല്‍, വ്യാജ രേഖയാണെന്ന അറിവോടെ ഉപയോഗിക്കുക, മറ്റൊരാളുടെ പാസ്പോര്‍ട്ട് ആണെന്ന അറിവോടെ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്.
നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ സംസ്ഥാന വ്യാപകമായി 30 കേന്ദ്രങ്ങളിനാണ് സിബിഐ റെയ്ഡ് നടത്തിയത്. നെടുമ്പാശ്ശേരിയിലെ മുന്‍ എമിഗ്രേഷന്‍ വിഭാഗത്തിലെ സി.ഐ സാജന് ജോര്‍ജ്, എസ്. ഐ.മാരായിരുന്ന രാജു മാത്യു, ജോര്‍ജ് ജോണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.പി.അജീബ്, പ്രശാന്ത്കുമാര്‍ എന്നിവരും ട്രാവല്‍ ഏജന്‍സി ഉടമകളുമടക്കം 30 പേരുടെ വീടുകളിലും ഓഫീസുകളിലുമാണ് സിബിഐ കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഒരേസമയം റെയ്ഡ് നടത്തിയത്.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നടന്ന പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട നിരവധി രേഖകളും മറ്റ് തെളിവുകളും പിടിച്ചെടുത്തു. പ്രതികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. തൃക്കാക്കര സ്വദേശി എന്‍.കെ. ജയശങ്കര്‍, കളമശ്ശേരി സ്വദേശി അബ്ദുള്‍ റസാഖ്, കോട്ടപ്പടി സ്വദേശി എ.എസ്. പരീത്, മതിലകം സ്വദേശികളായ പി.എ. നിയാസ്, സി.എച്ച്. ഷഫീര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി കെ.എം. നസീര്‍ ബാബു, തലശ്ശേരി സ്വദേശി സി.എം. സോഹല്‍, മലപ്പുറം കൊണ്ടോട്ടി സ്വദേശി എന്‍. അബൂബക്കര്‍, തിരുവനന്തപുരം പൂജപ്പുര സ്വദേശി എം.ഡി. ഗോകുല്‍ദാസ്, തിരുവനന്തപുരം തിരുമല സ്വദേശി മുഹമ്മദ് ജലീര്‍ എന്നിവരുടെയും വീടുകളിലും ഓഫീസുകളിലും എറണാകുളം പനമ്പിള്ളി നഗറിലെ സ്വകാര്യ ബിസിനസ് സ്ഥാപനത്തിലും സിബിഐ സംഘം പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: