തിരുവനന്തപുരം: വീണുകിട്ടിയ 18 ദിവസം പരമാവധി മദ്യം വിറ്റ് വരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ബാറുടമകള്‍. ഇനി ഇങ്ങനെയൊരവസരം കിട്ടില്ല. സുപ്രീംകോടതി തന്നെ തങ്ങള്‍ക്ക് അനുകൂലമായി ഉത്തരവിട്ടിരിക്കുന്നു. സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ രാഷ്ട്രീയപരമായ തര്‍ക്കങ്ങള്‍ മൂലമാണ് നടപടി എടുത്തത്. അത് സര്‍ക്കാരിനു തന്നെ ഊരാക്കുടുക്കായി. ബാറുകള്‍ പൂട്ടാന്‍ തീരുമാനിച്ച സര്‍ക്കാരിന് ഏറ്റത് കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷവും പറഞ്ഞു കഴിഞ്ഞു.
മദ്യ നിരോധനത്തിന് പ്രതിപക്ഷം അനുകൂലമാണെന്നല്ല, മറിച്ച് വേഗത്തില്‍ എടുത്ത തീരുമാനമായതുകൊണ്ടും ഈ വിഷയത്തെ കുറിച്ച് വ്യക്തമായ ബോധമില്ലാത്തതുകൊണ്ടുമാണ് എതിര്‍ത്തത്. എന്നാല്‍, ബിജെപി ഇതിനെതിരെ എടുത്ത നിലപാടാണ് ഏവരും സ്വാഗതം ചെയ്തത്. സര്‍ക്കാര്‍ നിയന്ത്രിത മദ്യശാലകള്‍ തുറന്നു വെയ്ക്കുകയും, പഞ്ചനക്ഷത്ര ഹോട്ടലുകളും ക്ലബ്ബുകളും മദ്യം വില്‍പ്പന നടത്തുകയും ചെയ്യുമ്പോള്‍ ചെറിയ ബാര്‍ ഹോട്ടലുകളെ മാത്രം പൂട്ടിയാല്‍ എങ്ങനെ മദ്യ നിരോധനം പൂര്‍ണമാകും. മദ്യം ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും അടപ്പിക്കുകയാണ് വേണ്ടത്.
യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഓണത്തിന്റെ പത്തു ദിവസവും ബിവറേജസ് ഔട്ട്ലെറ്റുകള് ഉപരോധിച്ചു. സര്‍ക്കാര്‍ ആദ്യം മദ്യക്കച്ചവടത്തില്‍ നിന്ന് പിന്തിരിയണമെന്നായിരുന്നു ആവശ്യം.
ഏപ്രില്‍ ഒന്നിനു പൂട്ടിയ 418 ബാറുകള്‍ ഇനി തുറക്കില്ല. ഇതിനു ശേഷമുള്ള 294 ബാറുകള്‍ക്കാണ് സര്‍ക്കാര്‍ രണ്ടാമത് നോട്ടീസ് നല്‍കിയത്. ഈ ബാറുകള്‍ വ്യാഴാഴ്ച രാത്രി 11ന് പൂട്ടാനായിരുന്നു നിര്‍ദേശം. ഇതിനാല്‍ ബാറ് പൂട്ടുന്ന അവസാന ദിവസമെത്തിയ മദ്യപന്മാര്‍ക്കെല്ലാം കുറഞ്ഞവിലയ്ക്ക് മദ്യം നല്കി സ്റ്റോക്ക് തീര്‍ക്കുകയായിരുന്നു ഉടമകള്‍. വിലകൂടിയ മദ്യം പോലും കുറഞ്ഞ വിലയ്ക്കു ലഭിച്ച സന്തോഷത്തിലായിരുന്നു മദ്യപിക്കുന്നവര്‍. എന്നാല്‍, കോടതി വിധി വന്നതോടു കൂടി ബാറുകളില്‍ സൂക്ഷിച്ചിരുന്ന സ്റ്റോക്കുകള്‍ക്ക് കുറവുവന്നു. ഇത് ബാറുടമകള്‍ക്ക് തിരിച്ചടിയായി. കോടതി ഉത്തരവ് വന്നതിനു പിന്നാലെ തങ്ങള്‍ക്കു ലഭിച്ച 18 ദിവസം പരമാവധി ഉപയോഗിക്കാനാണ് ഉടമകള്‍ തയ്യാറെടുക്കുന്നത്.
പരമാവധി മദ്യം സ്റ്റോക്ക് ചെയ്യുകയും ഈ ദിവസങ്ങളില്‍ അവ വിറ്റഴിക്കുകയും ചെയ്യുകയാണ് ഉദ്ദേശ്യം. സര്‍ക്കാര്‍ ബാറുകള്‍ പൂട്ടാന്‍ പ്രഖ്യാപിച്ച 12 മുതല്‍ ഈ മാസം 30 വരെയുള്ള 18 ദിവസമാണ് ബാറുകളില്‍ കച്ചവട ഉത്സവം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: