കൊച്ചി: അയ്യങ്കാളി, കായല്‍ സമ്മേളനങ്ങളേയും നരേന്ദ്രമോദിയേയും വിമര്‍ശിക്കുന്നവര്‍ വിഡ്ഢികളുടെ ലോകത്താണെന്നും പട്ടികജാതി സമൂഹത്തെ എന്നും ഭിന്നിപ്പിച്ചു നിര്‍ത്താന്‍ പ്രവര്‍ത്തിച്ച ചില ശക്തികളാണ് ഇതിനു പിന്നിലെന്നും പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചരിത്രം വളച്ചൊടിച്ചെന്ന കള്ള പ്രസ്താവനയാണ് ചിലര്‍ ഇറക്കിയിരിക്കുന്നത്. മഹാത്മ അയ്യന്‍ങ്കാളിയുടെ ജയന്തി സമ്മേളനം ദല്‍ഹിയില്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതോടെ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ഇത്രയും കാലം പട്ടികജാതി സമൂഹത്തെ ഇടത് വലത് മുന്നണികള്‍ ചവിട്ടി മെതിക്കുകയും ഭിന്നിപ്പിക്കുകയുമാണ് ചെയ്തത്. ഇത് തിരിച്ചറിഞ്ഞ പട്ടികജാതി ജനത പട്ടികജാതി സമൂഹത്തെ സംരക്ഷിക്കുന്ന ബിജെപിയേയും നരേന്ദ്രമോദിയേയും അംഗീകരിക്കാന്‍ തയ്യാറായി. ഇതില്‍ വിറളിപൂണ്ടവരാണ് ഇപ്പോള്‍ വിവാദവുമായി എത്തിയിരിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിനെ അംഗീകരിക്കുന്ന പട്ടികജാതി സംഘടകളുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു.
മഹാത്മ അയ്യങ്കാളിക്ക് അര്‍ഹമായ അംഗീകാരം നല്കാന് കേരളം ഭരിച്ച ഇടതു വലതു മുന്നണികള്‍ തയ്യാറായില്ല. മതപരിവര്‍ത്തന ശക്തികളുടെ പണം പറ്റുന്ന ചില സംഘടനകളുടെ അപക്വമായ പ്രതികരണത്തെ പട്ടികജാതി സമൂഹം പുച്ഛിച്ച് തള്ളും. കേരളത്തില്‍ പട്ടികജാതി, വര്‍ഗ്ഗ അധ:സ്ഥിത വിഭാഗ ജനതയുടെ കൂട്ടായ്മയാണ് പട്ടികജാതി മോര്‍ച്ച ലക്ഷ്യമിടുന്നത്. കേരളത്തില്‍ പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചതിനെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. പാലക്കാട് മെഡിക്കല്‍ കോളേജിന് അനുവദിച്ച 250 കോടി രൂപ വകമാറ്റി ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: