രൗഹിണേയേ ബുധഃ സൗമ്യഃ സര്‍വ വിദ്യാവിധായകഃ
വാചസ്പതിര്ഗുരുര് ജീവഃ സുരാചാര്യേ ബൃഹസ്പതിഃ
707. രൗഹിണേയഃ – ബുധന്‍. ബൃഹസ്പതിയുടെ ഭാര്യയായ താരയില്‍ ചന്ദ്രനു ജനിച്ച മകനാണു ബുധന്‍. ചന്ദ്രന്റെ പ്രിയപത്നിയായ രോഹിണി ഈ ശിശുവിനെ ലാളിച്ചു വളര്‍ത്തിയതുകൊണ്ട് രോഹിണിയുടെ പുത്രനെന്ന അര്‍ത്ഥത്തില്‍ ബുധന്‍ രൗഹിണേയന്‍ എന്നുപേരുണ്ടായി.
708. ബുധഃ – ബുധന്‍, എല്ലാം അറിയുന്നവന്. പണ്ഡിതന്. നവഗ്രഹങ്ങളുടെ കൂട്ടത്തില്‍ വിദ്യാകാരകന്‍ ബുധനാണ്. ബുധന്റെ രൂപത്തില്‍ ഗുരുവായൂരപ്പനെ ഭജിക്കുന്നവര്‍ക്ക് വിദ്യാഭിവൃദ്ധിയുണ്ടാകും.
709. സൗമ്യഃ – സോമന്റെ പുത്രന്. ചന്ദ്രനു താരയില്‍ ജനിച്ച പുത്രനാണു ബുധന്‍ എന്നു മുന്‍പു പറഞ്ഞിരുന്നു.
710. സര്വവിദ്യാവിധായകഃ – എല്ലാ വിദ്യകളെയും വിധാനം ചെയ്യുന്നവന്. സര്‍വജ്ഞനായ പണ്ഡിതനാണു ബുധന്‍. വിദ്യാകാരകനായി ബുധനെ ദൈവജ്ഞന്മാര് വാഴ്ത്തുന്നത് ഇക്കാരണത്താലാണ്. ബുധന്‍ എന്ന പദത്തിന് പണ്ഡിതനെന്ന് അര്‍ത്ഥവുമുണ്ടല്ലോ. (707 മുതല്‍ 710 വരെയുള്ള നാമങ്ങള്‍ ഗുരുവായൂരപ്പനെ ബുധഗ്രഹത്തിന്റെ രൂപത്തില്‍ സ്തുതിക്കുന്നു.
711. വാചസ്പതിഃ – വാക്കിന്റെ പതി. സന്ദര്‍ഭത്തില്‍ ഈ നാമം ദേവഗുരുവായ ബൃഹസ്പതിയെ കുറിക്കുന്നു. വ്യാഴം എന്ന ഗ്രഹത്തിന്റെ അധിഷ്ഠാനദേവന്‍ ബൃഹസ്പതിയായതുകൊണ്ട് വ്യാഴഗ്രഹത്തേയും ബൃഹസ്പതിയെയും കുറിക്കാന്‍ ഈ നാമം ഉപയോഗിക്കാറുണ്ട്. പണ്ഡിതന്, ജ്ഞാനി എന്നീ അര്‍ത്ഥങ്ങളും ഈ പദത്തിനുണ്ട്.
712. ഗുരുഃ – ഗുരുവായൂരപ്പനെ നവഗ്രഹങ്ങളുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന നാമങ്ങളുടെ കൂട്ടത്തില്‍ പ്രയോഗിച്ചതാകയാല് ദേവഗുരുവായ ബൃഹസ്പതിയെ കുറിക്കുന്ന വ്യാഴഗ്രഹമെന്ന വ്യാഖ്യാനമാണു യോജിച്ചത്. ജാതകത്തില്‍ വ്യാഴം അനുകൂലമായ കാലം ഭാഗ്യാനുഭവമുണ്ടാകുമെന്നു ജ്യോതിഷം.
ഭഗവാന്റെ നാമമായതുകൊണ്ട് കുറെക്കൂടി വിശദമായ ചര്‍ച്ച ആവശ്യമാണ്. ‘ഗുരു’എന്ന പദത്തിന്റെ ഏറ്റവും പ്രമുഖമായ അര്‍ത്ഥം പിതാവ് എന്നാണ്. ഈ ലോകത്തിന്റെ പിതാവും മാതാവും പിതാമഹനും ഞാനാണ് എന്നു ഭഗവാന് അരുളിചെയ്തിട്ടുണ്ട്. (ഭഗവദ്ഗീത 9-17) എല്ലാ യോനികളിലും ഉണ്ടാകുന്ന മൂര്‍ത്തികള്‍ക്കും മൂലകാരണവും ബീജപ്രദനായ പിതാവും ഞാന്‍ തന്നെയാണ് എന്നും ഭഗവാന് പറഞ്ഞിട്ടുണ്ട്. (ഭഗവദ്ഗീത 14-4)
വിദ്യാദാനം ചെയ്യുന്ന ആചാര്യനെ കുറിക്കാനാണ് ഈ പദം അധികമായി ഉപയോഗിക്കുന്നത്. ഏതു വിദ്യ പഠിപ്പിക്കുന്ന ആചാര്യനും ഗുരുവാണെങ്കിലും ആദ്ധ്യാത്മജ്ഞാനം നല്കുന്ന ആചാര്യനെയാണ് ഗുരുവായി പറയാറുള്ളത്. അജ്ഞാനമാകുന്ന അന്ധത ബാധിച്ച കണ്ണുള്ളവരെ ജ്ഞാനമാകുന്ന അഞ്ജനക്കല്ലുകൊണ്ടുരുമ്മി കാഴ്ചയുണ്ടാക്കിക്കൊടുക്കുന്ന വൈദ്യനായി ഗുരുവിനെ ആചാര്യന്മാര് അവതരിപ്പിക്കാറുണ്ട്. ”ഗുരുര്‍ബ്രഹ്മാ ഗുരുര്‍ വിഷ്ണുഃ ഗുരുര്ദേവോ മഹേശ്വരഃ ഗുരുഃ സാക്ഷാത് പരംബ്രഹ്മ-തസൈ്മ ശ്രീഗുരവേ നമഃ (ഗുരു ബ്രഹ്മാവാണ്, ഗുരു വിഷ്ണുവാണ്. ഗുരു ദേവനായ മഹേശ്വരനാണ്. ഗുരു കണ്ണുകൊണ്ട് കാണാവുന്ന പരബ്രഹ്മമാണ്. ആ ശ്രീ ഗുരുവിനായി നമസ്കാരം) എന്നാണു ഭാരതീയ ഗുരുസങ്കല്പം.
”ബ്രഹ്മാനന്ദം പരമസുഖദം കേവലം ജ്ഞാനമൂര്‍ത്തിം
ദ്വന്ദ്വാതീതം ഗഗനസദൃശം തത്ത്വമസ്യാദിലക്ഷ്യം
ഏകം നിത്യം വിമലമചലം സര്‍വധീസാക്ഷിഭൂതം
ഭാവാതീതം ത്രിഗുണരഹിതം സദ്ഗുരും തം നമാമി”
(ബ്രഹ്മാനന്ദം രൂപം പൂണ്ടവനും പരമമായ് സുഖം തരുന്നവനും വിഷയബന്ധമില്ലാത്ത കേവലജ്ഞാനം മൂര്ത്തീഭവിച്ചവനും സുഖദുഃഖാദികളായ വിരുദ്ധദ്വന്ദ്വങ്ങള്ക്ക് അതീതനും ആകാശംപോലെ അരൂപമായ വിശാലതയായവനും തത്ത്വമസി തുടങ്ങിയ മഹാവാക്യങ്ങള്കൊണ്ടു ലക്ഷീകരിക്കപ്പെടുന്നവനും ഏകനും നിത്യനും അചലനും വിമലനും എല്ലാവരുടെയും ബുദ്ധിയില്‍ സാക്ഷിയായി വര്‍ത്തിക്കുന്നവനും ഭാവാതീതനും ത്രിഗുണങ്ങള്ക്കതീതനുമായ സദ്ഗുരുവിനെ ഞാന്‍ നമസ്കരിക്കുന്നു.) സദ്ഗുരു ഗുരുവായൂരപ്പന് തന്നെയാണെന്ന് എടുത്തുപറയേണ്ട കാര്യമില്ല.
713. ജീവഃ – ജീവന് രൂപമായവന്‍. മൃതസഞ്ജീവനി വിദ്യകൊണ്ട് മരിച്ചുപോയവരെ ജീവിപ്പിക്കുന്നവന്.
നമ്മുടെ ചര്‍ച്ച ഗുരുവായൂരപ്പന്റെ നാമമെന്ന നിലയ്ക്കായതുകൊണ്ട് ആദ്യം പറഞ്ഞ അര്‍ത്ഥത്തിനാണു പ്രസക്തി. പ്രകൃതിയുടെയും പ്രകൃതിയിലുള്ള ജീവികളുടെയും വസ്തുക്കളുടെയും ഉത്പത്തി, നിലനില്‍പ്പ്, നാശം എന്നിവയ്ക്കു കാരണമായ ശക്തിവിശേഷമായി, ജീവാത്മാവായി വര്ത്തിക്കുന്നവന്.
714. സുരാചാര്യഃ – സുരന്മാരുടെ, ദേവന്മാരുടെ ആചാര്യന്. ബൃഹസ്പതി ദേവഗുരുവാണ്.
715. ബൃഹസ്പതിഃ – ദേവഗുരുവായ വാചസ്പതി. അംഗിരസ്സിന്റെ പുത്രനായ ഇദ്ദേഹം പാണ്ഡിത്യംകൊണ്ട് വാക്കിന്റെ പതി എന്നര്‍ത്ഥമുള്ള ബൃഹസ്പതി, വാചസ്പതി എന്ന രണ്ടു നാമങ്ങള്‍ക്ക് അര്‍ഹനായി. ബൃഹത്തായി വലുതായി പരിപാലിക്കുന്നതിനാല്‍ ബൃഹസ്പതി എന്ന് നിരുക്തകാരനായ യാസ്കന്‍ ഈ നാമത്തെ വ്യാഖ്യാനിക്കുന്നു. (711, 712, 713, 714, 715 എന്നീ നാമങ്ങള്‍ ഗുരുവായൂരപ്പനെ വ്യാഴഗ്രഹത്തിന്റെ രൂപത്തില്‍ സ്തുതിക്കുന്നു.
ഡോ. ബി.സി.ബാലകൃഷ്ണന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: