ആലപ്പുഴ: കുട്ടനാടന്‍ ജനതയുടെയും കര്‍ഷകരുടെയും സ്വപ്ന പദ്ധതിയായിരുന്ന കുട്ടനാട് പാക്കേജിനെ തകര്‍ത്തത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളാണെന്ന് മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് എംപി കുറ്റപ്പെടുത്തി. പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതായും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍ഗണനാക്രമം തയ്യാറാക്കുന്നതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പരാജയമായിരുന്നു. പദ്ധതി അംഗീകരിച്ച് കൃത്യമായി ഫണ്ട് നല്‍കുന്നത് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ ചുമതല. പദ്ധതി നിര്‍വഹണം സംസ്ഥാന സര്‍ക്കാരിന്റേതാണ്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതില്‍ വീഴ്ചവരുത്തി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി നടത്തിപ്പിന് തുടക്കം കുറിച്ചത്. അക്കാലയളവില്‍ സംഭവിച്ച വീഴ്ച പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരും തുടരുകയാണ്. താന്‍ പലതവണ ഈ വിഷയം ചൂണ്ടിക്കാട്ടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കണ്ടതായി നടിച്ചില്ല. പദ്ധതി നടത്തിപ്പ് ചുമതല ഇറിഗേഷന്‍ വകുപ്പിനെ ഏല്‍പ്പിച്ചപ്പോള്‍ തന്നെ പദ്ധതി പാളി. 2009ല്‍ അന്നത്തെ സംസ്ഥാന കൃഷി-ജലവിഭവവകുപ്പ് മന്ത്രിമാര്‍ കേന്ദ്രത്തിലെ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതൊഴിച്ചാല്‍ അഞ്ച് വര്‍ഷക്കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി യാതൊന്നും ചെയ്തില്ലെന്നും കൊടിക്കുന്നില്‍ ഒറ്റപ്പെടുത്തി.
കേന്ദ്ര പദ്ധതികളുടെ പദ്ധതി നിര്‍വഹണ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. മറ്റു സംസ്ഥാനങ്ങള്‍ പദ്ധതി നിര്‍വഹണ യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി തുടര്‍ ഫണ്ടുകള്‍ വാങ്ങുന്നത് ഇനിയെങ്കിലും മാതൃകയാക്കണം. പാക്കേജ് നടത്തിപ്പിന് 1,840 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. ഇതുകൂടാതെ ചുരുങ്ങിയത് 2,000 കോടിയെങ്കിലും അനുവദിച്ചാല്‍ മാത്രമേ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അടിയന്തരമായി കേന്ദ്രമന്ത്രിമാരെ കണ്ട് പാക്കേജ് നടത്തിപ്പ് കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. കേന്ദ്രമന്ത്രി ഉമാഭാരതി അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കാമെന്ന് തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: