തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ ക്കുറിച്ചുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന സിപിഎമ്മിനെ പ്രീണിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. ആഭ്യന്തര മന്ത്രിയാണെന്നുള്ള ബോധം മറന്നാണ് കൊലപാതകരാഷ്ട്രീയത്തില്‍ ബിജെപിയുടെ പേര് ചേര്‍ത്ത് ചെന്നിത്തല പ്രസ്താവന നടത്തിയിരിക്കുന്നതെന്നും കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ചെന്നിത്തലയുടെ ശ്രമം കേരളജനത തിരിച്ചറിയുമെന്നും മുരളീധരന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സംഘപ്രസ്ഥാനങ്ങളെല്ലാം എക്കാലത്തും സമാധാനത്തിന്റെ വഴിയിലാണ് സഞ്ചരിച്ചിട്ടുള്ളത്. കണ്ണൂര്‍ ജില്ലയില്‍ ഉണ്ടാകുന്ന എല്ലാ അക്രമങ്ങളുടെയും ഒരു വശത്ത് എന്നും സിപിഎമ്മാണ്. രാഷ്ട്രീയ പ്രതിയോഗികളെ ക്രൂരമായി വകവരുത്തുന്ന സിപിഎം ശൈലി അവര്‍ തുടരുന്നു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്ന കാലത്തെല്ലാം അവര്‍ ഭീകര കൊലപാതകങ്ങള്‍ നടത്തി ജനശ്രദ്ധ തിരിക്കുകയും ഭീതി പരത്തി അണികളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ കൊലപതക രാഷ്ട്രീയത്തിന് പ്രോത്സാഹനം നല്കുന്ന സമീപനമാണ് എന്നും കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ നിന്നുണ്ടായിട്ടുള്ളത്. ഏകപക്ഷീയമായി സിപിഎം നടത്തുന്ന കൊലപാതകങ്ങളെ അപലപിക്കുകയും യഥാര്‍ത്ഥ പ്രതികളെ പിടിക്കുകയും ചെയ്യുന്നതിനു പകരം ബിജെപിയെ സിപിഎമ്മിനൊപ്പം നിര്‍ത്തി സിപിഎം നടത്തുന്ന കൊലപാതകങ്ങളെ വെള്ളപൂശാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നു മുരളീധരന് വിശദീകരിച്ചു.
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ ശേഷം രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് സിപിഎമ്മുകാര്‍ ക്രൂരമായി കൊലചെയ്തത്. ആദ്യകൊലപാതകത്തിലെ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. മനോജിന്റെ കൊലപാതകത്തിലെ പ്രതികളെ ആരെയും പിടികൂടാന്‍ പോലീസിനായില്ല. പ്രധാനപ്രതിയായ വിക്രമന് പോലീസിന് പിടികൊടുക്കാതെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മുഖ്യമന്ത്രിയെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. മനോജ് വധക്കേസില്‍ അന്വേഷണം വഴിതെറ്റിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പ്രതിയുടെ മൊഴികളെന്ന പേരില്‍ പോലീസ് മാധ്യമങ്ങള്‍ക്ക് നല്കിക്കൊണ്ടിരിക്കുന്നത്. കേസിലെ യഥാര്‍ത്ഥ പ്രതികളെയും ഗൂഢാലോചന നടത്തിയ മുതിര്‍ന്ന സിപിഎം നേതാക്കളെയും രക്ഷപ്പെടുത്താനുള്ള ആസൂത്രിത തന്ത്രമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പോലീസും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുരളീധരന് പറഞ്ഞു. സംസ്ഥാന ആഭ്യന്തരമന്ത്രി അക്രമികള്‍ക്ക് ഉപദേശം നല്‍കുന്നത് പരിഹാസ്യമാണെന്ന് മുരളീധരന് പറഞ്ഞു. ഉപദേശം നല്‍കുന്നതിന് പകരം ക്രൂരമായ കൊലനടത്തിയ അക്രമികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുകയാണ് വേണ്ടത്.
അക്രമത്തെയും കൊലപാതകങ്ങളെയും ഒരു കാലത്തും ബിജെപി അനുകൂലിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സമാധാന ശ്രമങ്ങളുടെ പേരില്‍ നടക്കുന്നത് പ്രഹസനമാണ്. ക്രൂരമായ കൊല നടത്തിയ ശേഷം ഇനി സമാധാനമാകാമെന്ന തന്ത്രമാണ് സിപിഎം എപ്പോഴും സ്വീകരിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സിപിഎമ്മിന്റെ പ്രീതി സമ്പാദിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മനോജ് വധത്തിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ഇടയാക്കുമെന്നും മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: