കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജിന്റെ കൊലപാതകക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതോടെ സിപിഎം നേതൃത്വം പ്രതിരോധത്തില്‍. സിബിഐ അന്വേഷണം ഉറപ്പായതോടെ സിപിഎം കണ്ണൂരില്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ കൊലപാതകങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങളിലും വഴിതിരിവാകുമെന്നതാണ് പാര്‍ട്ടിയെ ഭയപ്പെടുത്തുന്നത്.
കണ്ണൂര്‍ ലോബിയിലെ നേതാക്കളുടെ ആശിര്‍വാദത്തോടെയും അനുമതിയോടെയും പാര്‍ട്ടി ഗ്രാമങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊന്നൊടുക്കുകയായിരുന്നു. ഈ കൊലപാതകങ്ങളുടെ പിന്നിലെ ഗൂഢാലോചനകളും നിഗൂഢതകളും സിബിഐയുടെ മനോജ് വധക്കേസിലെ അന്വേഷണത്തോടെ പുറത്തുവരുമെന്നുറപ്പാണ്. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ വെട്ടിക്കൊന്ന കേസുള്‍പ്പെടെ സിപിഎം നടത്തിയ കൊലപാതകങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന കണ്ണൂരുകാരുടെ വളരെക്കാലത്തെ ആവശ്യമാണ് സഫലമാകാന്‍ പോകുന്നത്.
പ്രതികള്‍ക്ക് മേല്‍ യുഎപിഎ (നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) ചുമത്തിയപ്പോള്‍ തന്നെ ഇതിനെതിരെ സിപിഎം ജില്ലാ സെകട്ടറി പി.ജയരാജന് രംഗത്തെത്തിയിരുന്നു. അന്വേഷണം ജില്ലാ,സംസ്ഥാന നേതാക്കളിലേക്ക് നീളാനും പല നേതാക്കളും പ്രതിപട്ടികയില്‍ ഇടം നേടാനും വഴിവെക്കും. ഗൂഡാലോചനകളില്‍ ഉള്പ്പെട്ടവരുള്പ്പെടെയുളള യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടുമെന്നുറപ്പാണ്.
ടിപി വധം, ഫസല്‍ വധം, ഷൂക്കൂര്‍വധം തുടങ്ങിയ വധക്കേസുകളില്‍ നേതൃത്വത്തിന് പങ്കില്ലെന്ന് പറഞ്ഞ് ആദ്യഘട്ടത്തില്‍ ഒഴിഞ്ഞു മാറിയ നേതൃത്വം ഒടുവില്‍ നേതാക്കള്‍ തന്നെ കേസുകളില്‍ പ്രതികളായി ജയിലിലടക്കപ്പെട്ടതോടെ മിണ്ടാട്ടമില്ലാത്ത അവസ്ഥയിലായിരുന്നു. മനോജ് വധക്കേസിലും ബന്ധമില്ലെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കിയിരുന്നു. മനോജ് വധത്തിലെ മുഖ്യപ്രതി പാര്‍ട്ടി അംഗമായ കതിരൂരിലെ വിക്രമന് കോടതിയില്‍ കീഴടങ്ങിയതോടെ പാര്‍ട്ടിയുടെ പങ്ക് വ്യക്തമായി. പാര്‍ട്ടി സെക്രട്ടറി പരസ്യമായി പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ഗൂഢാലോചനയാണെന്നും മറ്റും പറഞ്ഞതോടെ നേതൃത്വത്തിന്റെ പങ്കും കൂടുതല്‍ വ്യക്തമായി.
കലാപമഴിച്ചുവിട്ട് പാര്‍ട്ടിയില്‍ നിന്നും സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്കുളള ഒഴുക്ക്തടയുക എന്നതാണ് അവരുടെ അജണ്ട. സമാധാനം നിലനില്‍ക്കുന്ന ജില്ലയില്‍ കൊലപാതകത്തിന് നേതൃത്വം നല്കിയ നേതൃത്വത്തിന്റെ നടപടിയില്‍ പാര്‍ട്ടിക്കകത്ത് ഒരു വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
പിണറായി വിജയനൊഴികെ പ്രമുഖരാരും തന്നെ കൊലപാതകത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാവട്ടെ ജയരാജന്റെ മകന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെ കേസെടുത്ത സംഭവത്തില്‍ തെറ്റു ചെയ്തവര്‍ക്കെതിരെ കേസെടുക്കുന്നത് സ്വാഭാവികമാണെന്ന് പ്രതികരിച്ചു കൊണ്ട് കൊലപാതകത്തില്‍ തനിക്കുളള അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട കേസില്‍ ആദ്യമായാണ് സിബിഐ അന്വേഷണം നടക്കുക. നേരത്തെ സിപിഎം നേതൃത്വം ആസൂത്രിതമായി നടത്തിയ തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിന്റെ കൊലപാതക കേസ് സിബിഐ അന്വേഷിച്ചിരുന്നു. കൊലപാതകം നടത്തി ആര്‍എസ്എസിന്റെ മേല്പഴിചാരാനുളള ശ്രമം സിബിഐ അന്വേഷണത്തോടെ പൊളിഞ്ഞിരുന്നു. കേസിന്റെ അന്വേഷണത്തില്‍ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറായിരുന്ന കാരായി രാജന്, ചന്ദ്രശേഖരന് തുടങ്ങിയവര്‍ പ്രതികളാവുകയും ചെയ്തിരുന്നു. ഇരുവരും ഇപ്പോഴും കോടതി വിധി പ്രകാരം ജില്ലക്ക് പുറത്തു കഴിയുകയാണ്. മനോജ് വധക്കേസും സിബിഐ അന്വേഷിക്കുന്നതോടെ ഫസല്‍ വധക്കേസിലേതു പോലെ ജില്ലയിലെ ഉന്നത നേതാക്കളും പ്രതി പട്ടികയില്‍ ഇടം പിടിക്കുമെന്ന ഭയത്തിലാണ് സിപിഎം നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: